“അപ്രത്ത് കിടന്നോ. ചുവരരിക്കിലായതോണ്ട് നിലത്ത് വീഴില്ല”
ഞാൻ കട്ടിലിൽ കയറി വലിയൊരു ബ്ലാങ്കറ്റിനുള്ളിൽ ചുരുണ്ട് കൂടി. അതിപ്പോൾ എത്ര വലിയ ചൂടാണെങ്കിലും പുതപ്പ് ദേഹത്തില്ലെങ്കിൽ എന്തോ പോലെയാണ്. രേണു എ സി പതിനാറിലാക്കി. കയ്യെത്തിച്ച് ബെഡ്ഡിനടുത്തുള്ള സ്വിച്ച് ഓണാക്കി. മുറിയിലെ സീറോ ബൾബ് പ്രകാശിച്ചു. അതില്ലെങ്കിൽ എനിക്ക് സ്ലീപ് പരാലിസിസ് ഉണ്ടാകും. കുറച്ച് ദിവസമായി മറ്റെന്തോ രേണുവിൻ്റെ മനസ്സിനെ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നി.
“രേണു ഉറങ്ങിയോ”?
“എന്തേ”?
“രേണുവിന് വേറെ എന്തേലും വിഷമമുണ്ടോ”?
രേണു ദീർഘശ്വാസമെടുത്ത് എൻ്റെ നേരെ തിരിഞ്ഞു കിടന്നു.
“അങ്ങനെ ചോദിച്ചാൽ…. ഇഷ്ടപ്പെട്ട ആളിനോട് ഇഷ്ടം പറയാൻ പറ്റില്ലാന്നുള്ള വിഷമം… ആ ആൾക്ക് വേറൊരാളുണ്ട് എന്നുള്ള വിഷമം… പറഞ്ഞാൽ ഇപ്പോ ഉള്ള ആ ഒരു ബന്ധം തകർന്ന് പോയാലോന്നുള്ള വിഷമം…”
“കണ്ണ് ഡോക്ടറെ ഇപ്പോ എന്ത് ചെയ്യാനാ? രേണു കുറച്ച് നേരത്തേ നോക്കണായിരുന്നു”
“എന്നിട്ടും കാര്യം ഒന്നൂല്ല കണ്ണാ… അന്നും നിനക്ക് ….”
രേണു എന്തോ ഓർത്തിട്ടെന്ന പോലെ പെട്ടെന്ന് നിശബ്ദയായി. പിടിച്ചു നിർത്തിയതു പോലെ ആ സംഭാഷണം അവിടെ വെച്ച് നിലച്ചു. അന്ന് എനിക്കെന്താണാവോ. ഒരു പക്ഷേ അച്ഛച്ഛൻ്റെ മരണശേഷം ഞാൻ തനിച്ചായതായിരിക്കും കാരണം.
“രേണു പറയുന്നില്ലല്ലോ. അതോണ്ട് ഞാൻ ചോദിക്കുന്നില്ല. പിന്നെണ്ടല്ലോ… രേണുവിനെപ്പോലെ തന്നെയാ ജുമൈലത്തും. അതൊരു പാവാ രേണൂ”