“അതൊരു പാവം ഡോക്ടറാ രേണൂ. ഞാൻ പറഞ്ഞതല്ലേ…. ഇംതിയാസിൻ്റെ കാര്യം..”
“വിഷമിച്ച് നടക്കുന്നവരുടെയൊക്കെ സങ്കടം മാറ്റാൻ നീയാരാ? അതിനെന്തിനാ ആ മോതിരം” ?
“രേണു അത് കണ്ടോ”?
“എൻ്റെ കണ്ണിന് തിമിരമൊന്നും ഇല്ല. മൂന്നാല് മാസായിട്ട് അലമാരേല് ഇരിക്കുന്നതല്ലേ? അന്ന് ചോദിച്ചപ്പോ എന്താ പറഞ്ഞത്? ഒരാൾക്കുള്ള ഗിഫ്റ്റാന്ന്. ഞാൻ കാർത്തികയാവൂന്ന് കരുതി”
“അത് കാർത്തികക്കല്ല. ജുമൈലത്തിനും അല്ല. അത് ഞാൻ വെറുതേ അന്ന് ത്രീ ഡി പ്രിൻ്ററ് കണ്ടപ്പോ ഉണ്ടാക്കിയതാ”
“ആ പന്ത്രണ്ട് ഗ്രാമിൻ്റെ മോതിരം.. വേണ്ട. വീണിടത്ത് കിടന്ന് ഉരുളണ്ട. വീണ്ടും ജാതകോം പൊക്കിപ്പിടിച്ച് വരണ്ട. എനിക്ക് കേക്കണ്ട ”
“പക്ഷേ അതാണ് സത്യം”
ഞാൻ എഴുന്നേറ്റ് എൻ്റെ മുറിയിലേക്ക് നടന്നു.
“ജുമൈലത്ത്.. അവന് മോതിരം ഇടാൻ വേറെ ആരേം കിട്ടിയില്ല. മിന്നൂസല്ലേ ഇപ്പോ”
രേണു പിറുപിറുത്ത് തിരിഞ്ഞു കിടന്നു.
“എന്താ രേണൂ ചുണ്ടിൻ്റെ ചോടെ പറയുന്നത്” ?
“ഒന്നുമില്ല”
“ജുമൈലത്ത്… ജുമൈലത്ത് … ജുമൈലത്ത്. ജുമൈലത്ത് നല്ല പേരല്ലേ രേണൂ ? എനിക്കത് നല്ലോം ഇഷ്ടായി”
“പേരോ അതോ ആളിനെയോ”?
“രണ്ടും. എനിക്കെല്ലാം ഇഷ്ടമല്ലേ”
“നിൻ്റെ ഇഷ്ടം ഒക്കെ എനിക്കറിയാം. ഇത് അതല്ലാന്നും അറിയാം”
“പിന്നെന്ത് ഇഷ്ടമാ രേണൂ”?
ഞാൻ അടുത്ത് ചെന്ന് തിരിഞ്ഞു കിടക്കുന്ന രേണുവിനെ തോളിൽ പിടിച്ച് എൻ്റെ നേരേ തിരിച്ചു കിടത്തി.