“കണ്ണാ … ന്നാ ഇഞ്ഞി നിക്കാഹിന് കാണാല്ലേ”
“അതിന് മുന്നെ കാണില്ലേ? പിന്നേ… ഞങ്ങക്ക് മഹറില്ല. താലിയാ ഉള്ളത്. ഞാൻ നമ്പൂതിരിയല്ലേ. ചടങ്ങുകളോട് കൂടിയ വേളിയാ എനിക്ക് പറഞ്ഞിട്ടുള്ളത്. ഇനി ഒന്നും ഉണ്ടായില്ലെങ്കിലും ആ മോതിരം എൻ്റെ മഹറായി കൂട്ടിയാ മതി”
ജുമൈലത്ത് മോതിരം വെറുതെ ഒന്ന് നോക്കി എൻ്റെ കവിളിൽ ഒരുമ്മ തന്ന് ബസ്സിൽ കയറി.
കർണാടകയുടെ വെളുത്ത ഐരാവത് മൾട്ടി ആക്സിൽ വോൾവോ പതിയെ നീങ്ങാൻ തുടങ്ങി. സ്ലീപ്പ് ലൈക് എ ബേബി. അതിൻ്റെ വശങ്ങളിൽ എഴുതിയിരിക്കുന്നു. ജുമൈലത്തിനെ കോരിയെടുത്ത് ഉറക്കാൻ തോന്നുന്നു. സ്റ്റാൻഡിൽ നിന്ന് പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ വോൾവോയുടെ പിന്നിലെ ആക്സിൽ മറു വശത്തേക്ക് തിരിയുന്നത് കാണാനൊരു കൗതുകം. ഞാൻ അവിടെ തന്നെ നിന്നു. ജുമൈലത്ത് എന്നെ കൈ വീശി കാണിച്ചു. അറിയാതെ ഒരു തുള്ളി കണ്ണുനീർ താഴെ നടപ്പാതയിലേക്ക് ഇറ്റി വീണു.
നല്ല നിലാവുള്ള വസന്തകാല രാത്രിയാണ് ഇന്ന്. ഞാൻ ബാൽക്കണിയിലിരിക്കുകയായിരുന്നു. ബസ് താമരശ്ശേരി ചുരം കയറുന്ന ഫോട്ടോസ് ജുമൈലത്ത് സെൻ്റ് ചെയ്ത് തന്നത് നോക്കുകയായിരുന്നു ഞാൻ. രേണു ഭക്ഷണം കഴിക്കാൻ താഴെ നിന്ന് വിളിച്ചു. സുഖകരമായ കാലാവസ്ഥ. കടൽ അടുത്തായത് കൊണ്ട് ചൂടില്ല. തണുപ്പും ഇല്ല. എന്നും ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ എന്തെങ്കിലും ഒക്കെ സംസാരിക്കാറുണ്ട്. പക്ഷേ ഇന്ന്… ഇന്ന് രേണുവിന് പതിവില്ലാത്ത ഒരു മൗനം. ഒന്നും മിണ്ടുന്നേയില്ല. കാരണം എന്താണെന്നറിയാൻ എനിക്ക് അതീന്ദ്രിയമായ സിദ്ധികളൊന്നും പ്രയോഗിക്കേണ്ട ആവശ്യമില്ലായിരുന്നു.