ബസ്റ്റാൻ്റിൽ എത്തിയപ്പോൾ ഏഴ് മണിയായി. ബസ്സ് ട്രാക്കിൽ കൊണ്ട് വന്ന് നിർത്തിയിട്ടുണ്ട്. ജുമൈലത്ത് അകത്തേക്ക് കയറി. ബസ്സിൽ ആളുകളില്ല. സീറ്റൊക്കെ ഒഴിഞ്ഞുകിടക്കുന്നു. ഫുൾ ബുക്ക്ഡ് അല്ല. ശനിയും ഞായറും ഒന്നും അല്ലാത്തത് കൊണ്ടായിരിക്കും. പോകുന്നത് വരെ ജുമൈലത്തിൻ്റെ അടുത്തിരിക്കാം എന്ന വിചാരത്തോടെ ഞാനും അകത്തേക്ക് കയറി. ജുമൈലത്ത് വന്ന് കന്നഡയിൽ കാര്യം പറഞ്ഞപ്പോൾ കണ്ടക്ടർ തടഞ്ഞതൊന്നുമില്ല.
“ഇയ്യിൻ്റെ കൂടെ വര്വോ കണ്ണാ”?
“വരണോ? രേണുവിനോട് ചോദിച്ചാൽ മതി. രേണു സമ്മതിച്ചാൽ ഞാൻ വരാം”
“വന്നാല് ഇയ്യ് ചോദിച്ചത് ഞാൻ തരും”
ജുമൈലത്തിൻ്റെ കണ്ണുകൾ എൻ്റെ മുഖത്താണ്. എന്തോ ഇപ്പോഴും എനിക്ക് പൂർണമായി മനസ്സ് വരുന്നില്ല. ഞാൻ സീറ്റിൽ നിന്നെഴുന്നേറ്റു.
“ഞാൻ ജീവനോടെ ഇല്ലേ. എനിക്കെന്ത് വേണേലും കിട്ടും. ഇംതിയാസിൻ്റതല്ലേ അത്? ആരെങ്കിലും തട്ടിയെടുത്താലും തിരിച്ച് പിടിക്കാനും തടയാനും ഒന്നും ആളിവിടെ ഇല്ലല്ലോ. സ്വന്തമായിട്ടുള്ളത് ആരേലും കൊണ്ട് പോവുന്നത് കണ്ട് നിക്കാം….”
ജുമൈലത്ത് എൻ്റെ കൂടെ പുറത്തേക്കിറങ്ങി. ബസ് പുറപ്പെടാൻ പതിനഞ്ച് മിനിറ്റ് കൂടിയുണ്ട്.
“പോകാൻ തോന്നീല്ല കണ്ണാ”
“എന്നാ പിന്നെ എന്തിനാ ഇത്ര തിരക്ക് പിടിച്ച് പോകുന്നത്”?
“അവടന്നല്ല. അൻ്റടുത്ത്ന്ന്”
“വെറുതേ ഒന്ന് നടന്നാലോ മിന്നൂസേ”?
മിന്നൂസേ എന്ന് അറിയാതെ ആണെങ്കിലും ഞാൻ വിളിച്ചു പോയി. അത് കേട്ടപ്പോഴുള്ള ജുമൈലത്തിൻ്റെ സന്തോഷം. വാരിയെടുത്ത് ഉമ്മ കൊണ്ട് മൂടാനാണ് തോന്നിയത്. ബസ് സ്റ്റാൻ്റായത് കൊണ്ട് ഞാനൊന്നും ചെയ്തില്ല. ഇംതിയാസിൻ്റേതല്ല മിന്നൂസ്. ആ ഒരു നിമിഷം മുതൽ അതെൻ്റെ മിന്നൂസാ എന്ന് ഉറക്കെ പറയാൻ തോന്നി. ഞാനും ജുമൈലത്തും ബസ്റ്റാൻ്റിൽ ചുറ്റി നടന്ന് ഒരു ചായ കുടിച്ച് ബസ്സിനടുത്ത് തിരികെയെത്തി. ബസ്സ് പുറപ്പെടാനായി. കണ്ടക്ടറും ഡ്രൈവറും കയറി.