“പിന്നേ… ജംഷീറിൻ്റെ താഴെ ഇഞ്ഞി ആരൂല്ല”
മധുരമായ സ്വരത്തിൽ കാതരയായി അതും പറഞ്ഞ് മുത്തുമാല പൊട്ടിച്ചിതറും പോലെയുള്ള കുണുങ്ങിച്ചിരിയോടെ ജുമൈലത്ത് എൻ്റെ മാറിലേക്ക് മുഖം പൂഴ്ത്തി. അതല്ലാതെ ജുമൈലത്തിന് ഒളിക്കാൻ വേറെ സ്ഥലമൊന്നും ഇല്ലായിരുന്നു. എൻ്റെ കൈ രണ്ടും സ്റ്റിയറിങ് വീലിലായിരുന്നു. ഞാൻ ഒരു കൈ കൊണ്ട് ജുമൈലത്തിൻ്റെ മുഖം നെഞ്ചിൽ നിന്ന് മാറ്റി എൻ്റെ മുഖത്തിന് നേരെ ഉയർത്തിപ്പിടിച്ചു.
“അല്ലാഹുവിൽ നിന്നുള്ള അമാനത്തല്ലേ? ഇഷ്ടം പോലെ മുസ്ലീംസ് വേറെ ഉണ്ടായിട്ടും എൻ്റടുത്ത് തന്നെ എങ്ങനെ എത്തീന്നാ… എന്നാലും ഞാൻ ജീവനുള്ള കാലത്തോളം കാത്ത് സൂക്ഷിച്ചോണ്ട്. ബട്ട്… റ്റു ലവ് യു ദെ വേയ് യു വാൻ്റ് റ്റു ബി ലൗവ്ഡ്… അങ്ങനെ ചെയ്യാൻ … അതിന് എനിക്ക് കുറച്ച് കൂടി സമയം വേണം”
“ഇയ്യെത്ര സമയം വേണേലും എടുത്തോ. ഐ വിൽ ബി യുവേർസ് ഇൻ ദ ഹാർട്ട്. റ്റിൽ ദ എൻഡ്. ഇഞ്ഞി ആരും ഉണ്ടാവൂല”
ഞാൻ സ്റ്റിയറിങ് വീലിൽ നിന്ന് കയ്യെടുത്തു. ജുമൈലത്തിൻ്റെ വലത് കൈ എൻ്റെ ഇടത് കൈയിൽ ചേർത്ത് പിടിച്ചു.
“ഇനി എന്തിനാ വേറെ ആള്? അവസാനം വരെ ഞാനുണ്ടായാ പോരേ”?
ജുമൈലത്തിൻ്റെ കൈ വിറക്കുന്നുണ്ടായിരുന്നു. ഞാൻ പെട്ടെന്ന് തന്നെ അതിൽ മുറുക്കെ പിടിച്ചു.
“മതി കണ്ണാ. കൊതിച്ചത് ഇംതിയാസിൻ്റെ ഒപ്പള്ള ജീവിതാണേലും വിധിച്ചത് അൻ്റെ കൂടെള്ള അതിനേക്കാളും അതിമനോഹരായ ജീവിതാ”
രേണുവിൻ്റെ പ്ലേലിസ്റ്റിലെ പാട്ടുകൾ കഴിഞ്ഞു. ഞങ്ങൾ പുതിയ പാലത്തെ ഫ്ലൈ ഓവറിന് മുകളിലെത്തി. ജുമൈലത്ത് എന്നെ തന്നെ നോക്കി ചെരിഞ്ഞ് ഇരിക്കുന്നു. ഒന്നും സംസാരിക്കുന്നില്ലെങ്കിലും ആ മനസ്സിലെന്താണ് എന്നെനിക്കറിയാം. ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണ് മൗനം വാചാലമാകുന്നത്.