“പക്ഷേ അവസാനം ഇംതിയാസാ ജയിച്ചത്. ഇപ്പോ ആ ഒരു പേര് മാത്രല്ലേ ഉള്ളൂ മനസ്സില്? ഇനി എന്നെങ്കിലും മറക്കാൻ പറ്റ്വോ? എന്ത് പവറാ എനിക്കുള്ളത്”?
“ഓനെ തന്നെ മനസ്സിലിട്ട് പടച്ചോൻ്റെ വിധിണ്ടെങ്കില് ഏന്നേലും ഒന്നിക്കാന്നും കരുതി ഇഞ്ഞി ആരേം കെട്ടൂലാന്ന് പറഞ്ഞിരുന്നോളാ ഞാന്. ഓനെ അതിൻ്റുള്ള്ന്ന് മാറ്റിയിട്ടാ ഇയ്യ് കേറിയത്. അനക്കത്രക്ക് പവറ്ണ്ട്ന്ന്. അതിന് അനക്ക് ഓൻ്റത്ര കഷ്ടപ്പെടേണ്ടി വന്നില്ല”
“അതിന് ഞാനെന്താ ചെയ്തത്”?
“ഇയ്യൊന്നും ചെയ്തില്ല. അതാ ഏറ്റോം വല്യ കാര്യം. യു ഡോൻ്റ് ഹാവ് റ്റു ഓർ യു ഡോൻ്റ് നീഡ് റ്റു… അറ്റോൾ.. മറ്റോരൊക്കെ ഇന്നെ ഓരോന്നിന് നിർബന്ധിക്കും. വാപ്പയാണേലും ഉമ്മച്ചി ആണേലും അങ്ങനെന്നെയാ. ഓരെ സ്നേഹം ചെലപ്പഴൊക്കെ ശല്യായി തോന്നും. ഇയ്യൊന്നോർത്ത് നോക്ക്. ഓരെ അതേ സ്നേഹം കൊണ്ട് ശ്വാസം മുട്ടുന്ന ആ ഒരു സിറ്റ്വേഷൻ. സഫൊക്കേറ്റിംഗ് അണ്ടർ ദ വെയ്റ്റ് ഓഫ് ലൗവ്. ഓരൊക്കെ ഇന്നെ ഇഷ്ടപ്പെടണേന് എന്തേലൊക്കെ കാരണണ്ട്. ജംഷീറാണേലും മൻസൂറാണേലും ഒക്കെ. അനക്ക് അങ്ങനത്തെ കാരണങ്ങളൊന്നൂല്ല. ഇയ്യിന്നെ ഇഷ്ടായോണ്ട് ഇഷ്ടപ്പെടുന്നതല്ലേ? ഇംതിയാസിന് കൺസ്ട്രയിൻ്റ്സാളളത്. ചെല സമയത്ത് കൺട്രോളിങ്ങായി തോന്നീണ്ട്. ഓരെ ഫാമിലിയില് കൊറേ തങ്ങമ്മാരുണ്ട്. അതോണ്ടാവും. ഓൻ കൊറച്ച് ഓർത്തഡോക്സിയനാ. അൻ്റെ വല്യച്ചൻ ഏതോ വല്യ അമ്പലത്തിലെ തന്ത്രിയല്ലേ? അൻ്റത് പണ്ടേക്കും പണ്ടേ കേളി കേട്ട നമ്പൂതിരി കുടുംബല്ലേ? അതൊക്കെ ആയിട്ടും അനക്കങ്ങനത്തെ കൊഴപ്പൊന്നൂല്ല. ഒന്നര കൊല്ലായിട്ട് ഇക്കന്നെ അറിയാം. അൻ്റെ സ്നേഹത്തിന് കനല്ല കണ്ണാ. ഇക്ക് ശ്വാസം മുട്ടൂല”