“… എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നൂ ….”
രേണു കേൾക്കുന്ന പാട്ടുകളാണ്. അതിനടുത്ത പാട്ട് അതിലും കേമമായിരുന്നു.
” …ഒരു നൂറാശകൾ മിഴികളിൽ മൊഴികളിൽ പൂത്തുവോ…”
കാറിലെ പാട്ട് പെട്ടിയിൽ പ്രണയഗാനങ്ങൾ മാത്രം. ആനന്ദ് രവീന്ദ്രൻ എൻ്റെ മനസ്സിലേക്ക് കടന്ന് വന്നു. കണ്ണ് ഡോക്ടർ തൊട്ടു പുറകെ തന്നെ എത്തിയപ്പോൾ ഞാൻ പ്രൊഫസ്സറെ അങ്ങ് വെട്ടി കളഞ്ഞു.
“… അകലെയെന്നാൽ അരികെ നാം
അരികിലെന്നാൽ അകലെ നാം
ഇള നിലാവിൻ കുളിരുമായ്
യാമ കിളികൾ രഹസ്യ
രാവിൽ കുറുകുന്നതെന്താണോ…”
ഞാൻ നോക്കുമ്പോൾ ജുമൈലത്ത് കൈ നിവർത്തിപ്പിടിച്ച് വിരലിലെ മോതിരം നോക്കിയിരിക്കുകയായിരുന്നു. ആ മനസ്സ് മറ്റെങ്ങോ ആണെന്ന് എനിക്ക് തോന്നി. ഞാൻ കാറ് വഴിയരികിൽ ഒതുക്കി.
“ഏതിനാ കൂടുതല് എഫേർട്ട് വേണ്ടി വന്നത്”?
“എന്താ കണ്ണാ”?
ജുമൈലത്ത് ചിന്തകളിൽ നിന്നും തിരിച്ചെത്തി. ഞാൻ ജുമൈലത്തിൻ്റെ കയ്യിലെ മോതിരം ചൂണ്ടി കാണിച്ചു.
“ആർക്കാ കൂടുതല് എഫേർട്ട് വേണ്ടി വന്നത്? ബുദ്ധിമുട്ടേണ്ടി വന്നത് അല്ലെങ്കിൽ പ്രയാസപ്പെടേണ്ടി വന്നത്”?
“ഇംതിയാസിന്. ഇൻ്റെ ഖൽബില് ഇയ്യെത്ര ഈസിയായിട്ടാ കേറിയത്. ഓനെ ഇക്ക് ആദ്യം ഇഷ്ടല്ലേന്നു. ചെറിയ ഒരു ചെക്കൻ പിന്നാലെ നടക്കുമ്പോ ദേഷ്യം വരൂലേ? ഓന് കൊറേ കഷ്ടപ്പെടേണ്ടി വന്നു. ഇപ്പോ ഇന്നെ ഇഷ്ടപ്പെടാൻ അനക്കാവും കൂടുതല് എഫേർട്ട് വേണ്ടി വരാ. ഇയ്യും ചെറിയ ചെക്കനല്ലേ? ഇംതിയാസിന് അത് വേണ്ടേന്നു. പക്ഷേ അനക്ക് ഓനേക്കാളും പവറ്ണ്ട്”