ബൈക്ക് ഓടികൊണ്ടേയിരുന്നു. ഒരു ബോലേറോ പിക് അപ്പ് ട്രക്ക് പെട്ടെന്ന് മുന്നിലൂടെ നല്ല വേഗതയിൽ കുറുകെ കടന്ന് പോയി. ചിക്കൻ സ്റ്റാളുകളിലേക്കുള്ള ബ്രോയിലർ കോഴികളെ ഡെലിവെറി ചെയ്യുന്ന വണ്ടിയാണ്. ലൈറ്റ് പോലും ഇടാതെയാണ് അവരുടെ യാത്ര. ഞാൻ വെപ്രാളത്തോടെ ബൈക്ക് വെട്ടിച്ച് ഒരു വിധത്തിൽ പിടിച്ച് നിർത്തി. ബ്രെമ്പോ ആയിട്ട് കൂടിയും ആങ്കർ ഡ്രോപ്പ് ചെയ്തപ്പോൾ എൻ്റെ വയറൊന്ന് കാളി. ഇപ്പോ അച്ഛച്ഛൻ്റെയും അച്ഛമ്മയുടേയും അടുത്തെത്തിയേനെ. ഞാൻ നന്നായി പേടിച്ചിരുന്നു. പെരുവഴി മദ്ധ്യേ നടന്നു പോവുന്ന ഭീമാകാരനായ പോത്തിൻ്റെ പുറത്തിരിക്കുന്ന കാലനെ ഞാൻ കണ്ടു. അതോ തോന്നലാണോ? തോന്നലായിരിക്കും. കാലൻ അങ്ങനെ വെറുതേ വരുന്ന ഒരാളല്ല. സംയമനിയിലെ തിരക്കുകൾക്കിടയിൽ ഇത് പോലെയുള്ള നിസ്സാര കാര്യങ്ങൾക്കൊന്നും സമയമുണ്ടാവില്ല. മരണത്തെ മുഖാമുഖം കണ്ട ആ ഒരു നിമിഷം…. ഞാനാകെ ഉലഞ്ഞു പോയി. ഒരു മുഖം മാത്രം കണ്മുന്നിൽ തെളിഞ്ഞു വന്നു. രേണു പുഞ്ചിരിയോടെ നിൽക്കുന്നു. ഓ മൈ ഗോഡ്… ഐ കാൻ്റ് അഫോർഡ് റ്റു ഡൈ നൗ.. ഐ മസ്റ്റ് നോട്ട്. ഇങ്ങനെ ഒന്നും അല്ലായിരുന്നെങ്കിൽ… ഐ വുഡ്ൻ്റ് ഹാവ് എനി പ്രോബ്ലംസ് വിത്ത് ദാറ്റ്. ബട്ട് നൗ.. ഇപ്പോ എനിക്ക് ചാകാൻ പറ്റില്ല. ജീവിച്ചിരിക്കേണ്ട അത്യാവശ്യം ഉണ്ട്.
ഞാൻ വീണ്ടും ബൈക്ക് സ്റ്റാർട്ടാക്കി. അഞ്ച് മണി ആകുന്നു. അടുത്തുള്ള പള്ളിയിൽ നിന്ന് ബാങ്ക് വിളി ഉയർന്നു. ഞാൻ ഊർക്കടവ് പാലം കടന്ന് എടവണ്ണപ്പാറയിലെ നാലും കൂടിയ ജംങ്ഷനിൽ എത്തിയിരിക്കുന്നു. ഇത്രയും ദൂരം പിന്നിട്ടത് അറിഞ്ഞത് കൂടിയില്ല. വെറുതെ യാന്ത്രികമായി ബൈക്കോടിക്കുകയായിരുന്നു. എടവണ്ണപ്പാറ ടൗണിൽ അവിടെയും ഇവിടെയുമായി ചില ആളുകൾ മാത്രം. നേരം പുലർന്ന് വരുന്നതേയുള്ളൂ. മദ്റസയിലേക്ക് കുട്ടികൾ പോവുന്നു. ശനിയാഴ്ചകളിൽ സാധാരണ അത്രയും നേരത്തേ തുടങ്ങാറില്ല. എന്തെങ്കിലും ആവട്ടെ. ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ പോയില്ല. കട വരാന്തയിൽ ഇറക്കിയ പത്രക്കെട്ട് തൊപ്പി വെച്ച ഒരാൾ എടുത്ത് ബൈക്കിൽ കയറ്റി കെട്ടിവെച്ച് കിഴിശ്ശേരി ഭാഗത്തേക്ക് ധൃതിയിൽ ഓടിച്ച് പോയി. ഞാൻ മുന്നോട്ട് തന്നെ സഞ്ചരിച്ചു. വളരെയധികം ശ്രദ്ധയോടെ പതുക്കെയാണ് ഞാൻ ബൈക്കോടിച്ചത്. കുറച്ച് ദൂരം കൂടി മുന്നോട്ട് പോയി വെട്ടുപാറക്കടുത്ത് ചാലിയാറിനോട് ചേർന്ന ഒരു ഭാഗത്ത് ഞാൻ ബൈക്കൊതുക്കി.