“ആരാ കണ്ണാ ഇത്”?
“മേരി ജീവൻ ജോസഫ് ”
എൻ്റെ മറുപടിയിൽ തൃപ്തയാവാതെ ജുമൈലത്ത് ചോദ്യഭാവത്തിൽ പുരികമുയർത്തി.
“ഒരു ജീവൻ ജോസഫുണ്ട്. ബിസിനസാ. മെയിനായിട്ട് കൺസ്ട്രക്ഷൻ. ഇവിടെ ഈ ബീച്ച് റോഡിലേ കടലിലേക്ക് വ്യൂവായിട്ട് ഒരു പതിനാല് നില അപ്പാർട്ട്മെൻ്റും ഓഷ്യൻ വ്യൂ വില്ലാസും ഉണ്ട്. അതവരതാ. ബത്തേരിക്കാരനാ. അയാൾക്ക് രണ്ട് പെൺമക്കളാ. ട്വിൻസ്. ഡൽഹി എയിംസില് ന്യൂറോയിൽ പി ജി ചെയ്യുന്ന ഒരാളും മദ്രാസ് ഐ ഐ ടി യിൽ പഠിക്കുന്ന ഒരാളും. എനിക്ക് ഓൾ ഇന്ത്യാ സെവൻത് റാങ്കുണ്ടായിരുന്നത് പത്രത്തിലൊക്കെ ഉണ്ടേന്നു. അപ്പോ നാട്ടിലെ ആൾക്കാർക്കൊക്കെ എന്നെ അറിയാം. അവിടെ അടുത്ത് ഒരു നിക്കാഹിൻ്റെ വൈകുന്നേരത്തെ ഫങ്ഷന് ആ ചേച്ചിയൊക്കെ വന്നേന്നു. ആ ചേച്ചി ഐ ഐ ടി ക്കാരിയാണല്ലോ. അങ്ങനെ പരിചയമായി. അയാൾടെ ഭാര്യ ബ്ലഡ് ക്യാൻസറ് വന്ന് മരിച്ചു. അയാള് പറഞ്ഞിട്ട് മരിച്ചു പോയ ഭാര്യയുടെ ഫുൾസൈസ് പെയിൻ്റിങ്ങ് ചെയ്തതാ ഇത്. ഫിനിഷ്ഡ് വർക്കാ”
“ഇതല്ലാതെ ഫുൾ ഫാമിലിയുടെ ഒരു ഐറ്റം കൂടിയുണ്ട്. മരത്തിൻ്റെ പലകയിൽ ഒരു പോർട്രയിറ്റ് പോലെ കാർവ് ചെയ്തെടുത്ത് പെയിൻ്റ് ചെയ്യുന്നത്. ഒരു ത്രീ ഡി എഫക്റ്റുണ്ടാവും. അതായത് സാധാരണ ക്യാൻവാസിന് പകരം മരപ്പലകയാണ് ക്യാൻവാസ്. എന്നിട്ടതില് തള്ളി നിൽക്കുന്നത് പോലെ തോന്നും. പ്ലാവിൻ്റെ കാതലിലാണ് വർക്കൊക്കെ. മരം ഇങ്ങോട്ട് കൊണ്ട് വരാൻ മടി. തറവാട്ടിലാ അത്. ഇവിടെ നടക്കാവില് അവര് പുതിയ വീട് ഉണ്ടാക്കിയിട്ടുണ്ട്. പുതിയ വീട്ടില് ഹൗസ് വാമിങ്ങിന് മുന്നേ വെക്കാനാ. അഞ്ചെട്ട് ലക്ഷം തടയണ്ടതാണ്. പിന്നെ മാനുക്കാൻ്റേം ഷാനാത്തേൻ്റേം ഒരു ഓയിൽ പെയിൻ്റിങ് ചെയ്ത് കൊണ്ടിരിക്കാണ്. അവരെ മാരീജിന് ഗിഫ്റ്റ് കൊടുക്കാനാ. കഴിഞ്ഞ കൊല്ലം ഞാൻ കണ്ണൂര് ഒരമ്പലത്തില് പുതിയ മണ്ഡപണ്ടാക്കിയപ്പോ വല്യച്ഛൻ പറഞ്ഞിട്ട് ചുവരിൽ മ്യൂറല് വരക്കാൻ പോയിട്ട് ഒരു മാസം അവിടെ വരയായിരുന്നു. വിൻ്റർ സെമസ്റ്റർ തുടങ്ങുന്നേന് മുന്നെ. അതൊക്കെയാണ് വരക്കുന്നതിനെ പറ്റി പറയാനുള്ളത്”