“ഞാൻ പോയി ആ ഇഞ്ചി കറി ഇത്തിരീം കൂടെ തിന്നാലോ?
കുസൃതി ചിരിയോടെയായിരുന്നു ജുമൈലത്തിൻ്റെ ചോദ്യം.
“അതിനാണെങ്കില് ഇഞ്ചി കറി വെറുതെ തിന്ന് കേറ്റണ്ട. അല്ലാതേം ആവാലോ”
“കണ്ണാ….ഇപ്പോ അങ്ങനെ ഒക്കെ ആയേല് സങ്കടം ഒന്നൂല്ലാട്ടോ… അതോണ്ടാ അന്നെ കിട്ടീത്. ഇംതിയാസിൻ്റെ പെണ്ണാവാനല്ല പടച്ചോൻ്റെ വിധി. ഓനില്ലാതെ ജീവിക്കാനാൻ്റെ വിധി”
“നോ. അതല്ല വിധി. യുവർ ഡെസ്റ്റിനി ഈസ് റ്റു ബി വിത്ത് മി”
ഞാൻ ജുമൈലത്തിനെ മടിയിൽ നിന്ന് എഴുന്നേൽപ്പിച്ചു. താഴെയുള്ള എൻ്റെ മുറിയിൽ നിന്ന് ടാബ്‌ലെറ്റുമായി തിരികെ ബാൽക്കണിയിലെത്തി. ജുമൈലത്തിനെ ചാരുകസേരയിൽ ഇരുത്തി വരക്കാൻ തുടങ്ങി.
“ഇയ്യ് നല്ലോം ചിത്രം വരക്കൂലേ കണ്ണാ”?
“ഒഫ് കോഴ്സ് ഐ ഡു. എന്തേ ചോദിച്ചത്? ഞാൻ വരച്ച വേറെ ചിത്രങ്ങള് കാണണോ”?
“ഒന്നൂല്ല. വെറുതെ ചോദിച്ചതാ”
ജുമൈലത്ത് എഴുന്നേറ്റു. ഞങ്ങൾ താഴെ അടുക്കളയോട് ചേർന്നുള്ള വലിയ ഹാളിൻ്റെ മുന്നിലെത്തി. ഞാൻ വാതിൽ തുറന്നു. മുറിക്കകം അലങ്കോലമായി കിടക്കുന്നു. പെയിൻ്റിങ്സും കർട്ടനുകളും പട്ടിക കഷ്ണങ്ങളും ചിതറി കിടക്കുന്നുണ്ടായിരുന്നു. ജുമൈലത്ത് ശ്രദ്ധയോടെ നടന്ന് ഓരോന്നും എടുത്ത് നോക്കി കമ്പ്യൂട്ടറിന് മുന്നിൽ ചെന്നിരുന്നു. ഞാൻ ഡിജിറ്റൽ പെയിൻ്റിങ്സിൻ്റെ ഫോൾഡർ ഓപ്പണാക്കി. ജുമൈലത്ത് അതിലെ പെയിൻ്റിങ്സ് എല്ലാം നോക്കി. ഒരു ചിത്രത്തിൽ ജുമൈലത്തിൻ്റെ കണ്ണുടക്കി. ജുമൈലത്ത് നിസ്കരിക്കുന്ന പെയിൻ്റിങ്ങായിരുന്നു അത്. തൊട്ടടുത്ത് ഞാനിരിക്കുന്നു. എൻ്റെ ചുരുട്ടി പിടിച്ച കയ്യിൽ ഉള്ള ഗുളികകൾ എന്തിനുള്ളതാണ് എന്ന് ജുമൈലത്തിനറിയാം.