“വേറെ ആരാ അങ്ങനെ വിളിക്കുന്നത്”?
“ഉമ്മച്ചി”
പഴയ ആൻ്റിക് ക്ലോക്കിൽ രണ്ട് മണിയായതിൻ്റെ സൂചനയായി മണിയടിയൊച്ച മുഴങ്ങി. ഒപ്പം പിച്ചളയുടെ കനമേറിയ പെൻഡുലം രണ്ട് പ്രാവശ്യം ആടി.
“ചോറുണ്ണണ്ടേ? രണ്ട് മണിയായി”
ജുമൈലത്ത് എഴുന്നേറ്റു. നൃത്തം ചെയ്യുന്നവർ കൈ രണ്ടും അരയിൽ പിടിക്കുന്നത് പോലെ ഞാനെൻ്റെ ഇടത് കൈ അരയിൽ വെച്ചു. ജുമൈലത്ത് സ്വന്തം കരം എൻ്റെ കൈക്കുള്ളിലൂടെ കോർത്ത് എടുത്ത് ഞാൻ പിടിച്ചതു പോലെ ഇടുപ്പിൽ പിടിച്ചു. ഞങ്ങളങ്ങനെ തന്നെ കൈ കോർത്ത് പിടിച്ച് പടികളിറങ്ങി അടുക്കളയിലെത്തി. ജുമൈലത്ത് അടപ്പുകൾ എല്ലാം തുറന്ന് നോക്കി.
“വറുത്തരച്ച സാമ്പാറ്, വെള്ളരിക്കാ മോര് കറി, ഉള്ളി തീയല്, കയ്പക്കാ തോരൻ. ഇതെന്താ”?
“ഇഞ്ചി കറി”
“എന്തിനാ ഇതിനും മാത്രം കൂട്ടാന് കണ്ണാ? ഇയ്യൊറ്റക്കല്ലേള്ളൂ”
“എനിക്കങ്ങനെ വേണം. ചില ആൾക്കാര് ഒറ്റക്കാണെങ്കിൽ ഒന്നും ഉണ്ടാക്കാതെ എന്തെങ്കിലും ചിക്കി തിന്ന് രാത്രിയാക്കും. അതല്ലേ ഉദ്ദേശിച്ചത്? ഞാനും രേണൂം മാത്രേ ഉള്ളൂവെങ്കിലും ഞങ്ങള് ഇതൊക്കെ ഉണ്ടാക്കലുണ്ട്. അല്ലാതെ ചടഞ്ഞ് കൂടി ഇരിക്കൊന്നും ഇല്ല. ഒരുപാട് ആൾക്കാരുണ്ടെങ്കിലും ആരും ഇല്ലെങ്കിലും എൻജോയ്മെൻ്റിന് കുറവൊന്നൂല്ല. ഇതെല്ലാം ആർക്ക് വേണ്ടി എന്ന് ചോദിച്ചാൽ എനിക്ക് വേണ്ടി എന്ന് പറയാൻ പറ്റണം”
ഞാൻ പാത്രം എടുത്ത് ഡൈനിങ് ടേബിളിലേക്ക് നടന്നു. ജുമൈലത്ത് എൻ്റെ കയ്യിൽ നിന്നും തവി പിടിച്ചു വാങ്ങി.