ജുമൈലത്ത് കമ്പ്യൂട്ടറിൻ്റെ മുന്നിൽ നിന്നും എഴുന്നേറ്റു. അൽപസമയം ജനാലയുടെ അടുത്ത് പോയി അലസമായി പുറത്തേക്ക് നോക്കി നിന്നു. ഞാൻ ജുമൈലത്തിൻ്റെ ആ ഒരു പരവേശം ശ്രദ്ധിക്കുകയായിരുന്നു. ജുമൈലത്ത് തിരിഞ്ഞ് എന്നെ ഒന്ന് നോക്കി. പുഞ്ചിരിയോടെ പതുക്കെ അടിവെച്ച് കുഴഞ്ഞാടി എൻ്റെ അരികിലെത്തി. പൊടുന്നനെ കുനിഞ്ഞ് എൻ്റെ കവിളിൽ ഉമ്മ വെച്ചു. എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു. ഞാൻ സോഫയിൽ നിന്ന് എഴുന്നേറ്റു.
“ഇപ്പോ മനസ്സിലായോ”?
“ഇല്ല. കമ്മ്യൂണിക്കേഷൻ ഗ്യാപ്പ്”
ആ നനവാർന്ന പവിഴാധരങ്ങളിൽ ഒരു പാൽ പുഞ്ചിരി തെളിഞ്ഞു. മുഖം പൂനിലാവ് ഉദിച്ചത് പോലെയായി. ജുമൈലത്തിൻ്റെ സുറുമയെഴുതിയ സ്വപ്നം കാണുന്ന കരി നീല മിഴികളിൽ പ്രണയം തിര തല്ലി. ജുമൈലത്ത് കാൽ നിലത്ത് കുത്തി ഉയർന്ന് കൈകൾ എൻ്റെ കഴുത്തിന് ചുറ്റും പിടിച്ച് ചുണ്ടിൽ ചുംബിച്ചു.
“ഇഞ്ഞും അനക്ക് മനസ്സിലായില്ലേ വേണ്ടാ”
നാണമാണ് മുഖത്ത്. കവി പണ്ട് എഴുതിയത് പോലെ ലജ്ജാ വിവശയായി നമ്ര മുഖിയായി കൊണ്ടൽ വേണിയതു രണ്ട് നാലടി നടന്നു നിലകൊണ്ടുതേ എന്ന പോലെ ഹാളിലൂടെ കുറച്ച് ദൂരം നടന്ന് എൻ്റെ നേരെ തിരിഞ്ഞ് നോക്കി അലസഗാമിനിയായി ജുമൈലത്ത് പടികൾ കയറി മുകളിലേക്ക് പോയി. ഞാനവിടെ തന്നെ ഇരുന്ന് അപ്പോൾ നടന്നതിനേ കുറിച്ച് ചിന്തിച്ചു. ജുമൈലത്തിൻ്റെ പ്രണയം. അത് ശരിയാവില്ല എന്നെനിക്ക് തോന്നി. ഉറച്ച ഒരു തീരുമാനമെടുത്ത് ഞാൻ എഴുന്നേറ്റു.
ബാൽക്കണിയിലെ വലിയ ചാരുകസേരയിലിരിക്കുകയാണ് ജുമൈലത്ത്. കരി വീട്ടിയിലുണ്ടാക്കിയ അച്ഛച്ഛൻ്റെ പഴയ മര കസേരയാണ് അത്. കസേരയുടെ പിൻഭാഗത്ത് തല ചാരി വെക്കാൻ കൊത്തു പണികളുള്ള കടഞ്ഞെടുത്ത ഒരൊറ്റ പലകയുണ്ട്. ഞാൻ അടുത്ത് ചെന്ന് തലയുടെ പിന്നിൽ ഉയർന്ന് നിൽക്കുന്ന ആ പലകയുടെ തള്ളിനിൽക്കുന്ന എടുപ്പിൽ പിടിച്ച് പിന്നോട്ട് വലിച്ചു. കസേര മുന്നോട്ടും പിന്നോട്ടും ആടാൻ തുടങ്ങി. ഞാൻ മുന്നിൽ ചെന്ന് കസേരയുടെ പിടിയിൽ കൈകളൂന്നി എൻ്റെ മുഖം ജുമൈലത്തിൻ്റെ മുഖത്തിനോട് അടുപ്പിച്ച് പിടിച്ച് കണ്ണുകളിൽ കണ്ണു കൊരുത്തു.