‘ഞന്ദു നീ പിന്നേം സൂളിൽ പോവാൻ പോണോ…?
അവന് അതായിരുന്നു കൂടുതൽ കൗതുകം. എങ്ങനെ എങ്കിലും പഠിപ്പ് നിർത്തിയത് വലിയ ആശ്വാസം ആയി കരുതി ഇരിക്കുന്നവൻ ആണ് അപ്പുണ്ണി.
‘അതേ.. പിന്നേ.., ഷാപ്പിൽ കയറി ഒരുപാട് കുടിച്ചു വെറുതെ ആൾക്കാരെ കൊണ്ട് പറയിക്കരുത്…’
ഞാൻ ഇല്ലാത്തത് കൊണ്ട് അവൻ ഒരുപാട് കുടിച്ചു അലമ്പ് ആകുമോ എന്ന് എനിക്ക് പേടി ഉണ്ടായിരുന്നു. അത് കൊണ്ട് സ്നേഹപൂർവ്വം ഞാൻ അവനെ ശകാരിച്ചു. അവൻ ചിരിച്ചു കൊണ്ട് അത് തലയാട്ടി അനുസരിച്ചു…
വീട്ടിൽ നിന്ന് ബസ് സ്റ്റോപ്പ് വരെ അവനും കൂടെ വന്നിരുന്നു. എന്റെ ഒരു പഴയ ബാഗിൽ ആണ് തുണി എല്ലാം ഞാൻ എടുത്തത്. പിന്നെ ഒരു സഞ്ചി ശോഭാമ്മ തന്നതിൽ കൂടി സാധനങ്ങൾ ഞാൻ തിരുകി. ബാഗ് ഞാൻ എടുത്തു. സഞ്ചി സുലോചന അമ്മയും.. അറിയാതെ ആണെങ്കിലും എന്റെ ഉള്ളിൽ അവരുടെ പേര് അമ്മ എന്ന് പതിഞ്ഞു തുടങ്ങിയിരുന്നു..
ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുമ്പോ ആണ് ദേവപ്രിയയും കൂട്ടുകാരികളും ദൂരത്തൂടെ കവലയിലേക്ക് നടന്നു വരുന്നത് ഞാൻ കണ്ടത്. അവളെന്നെ കണ്ടില്ല എന്ന് തോന്നുന്നു. യാത്ര പറയേണ്ടവരുടെ കൂട്ടത്തിൽ അവളും ഒരാളാണ്. തിരക്കിനിടയിൽ ഞാൻ മറന്നു പോയതാണ്. കൂട്ടുകാരികളോട് ചിരിച്ചു സംസാരിച്ചു വരുന്നതിന് ഇടയിൽ അവൾ എന്നെ ശ്രദ്ധിച്ചില്ല. അത് കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു യാത്ര പറയാൻ റോഡ് മുറിച്ചു കടക്കാൻ ഞാൻ തുനിയവേ ആണ് എതിരെ നിന്നും ബസ് ചീറി പാഞ്ഞു വരുന്നത് ഞാൻ കണ്ടത്… ബസ് കടക്കാൻ നിന്ന എന്റെ കയ്യിൽ ടീച്ചർ കയറി പിടിച്ചു..