അപ്പൊ അതാണ് കാര്യം. പൂജ മനസിലോർത്തു. ബാക്ക് സീറ്റിലേക്ക് അവളുടെ ബാഗ് ഒറ്റ ഏറ്. അമ്മുവിനോടുള്ള ദേഷ്യം ആ ഏറിൽ വ്യക്തമായിരുന്നു.
ചില നേരത്ത് നിന്റെ പുന്നാര പെങ്ങൾടെ സ്വഭാവം ഉണ്ടല്ലോ…. മുഖത്തൂന്ന് കൈ എടുക്കാൻ തോന്നില്ല. ഈ സമയത്ത് കാർ എടുത്ത് പോകേണ്ട ആവശ്യം എന്താ അവൾക്ക്???
നിന്റെ പപ്പക്ക് അറ്റാക്ക് വരും എന്ന് മുൻകൂട്ടി കണ്ടിട്ടാണല്ലോ അവൾ വണ്ടി എടുത്ത് പോയത്.
പ്ലീസ് ഈ സമയത്ത് എങ്കിലും അവളെ ന്യായീകരിക്കല്ലേ…എനിക്ക് അല്ലെങ്കിലേ ടെൻഷൻ കേറി നിൽക്കാണ്.
നീ ആ ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്ക്.
ആ ഡോക്ടർ ഒരു മാന്യൻ ആയതുകൊണ്ട് വണ്ടി തന്നു. ഇല്ലെങ്കിൽ എന്ത് ചെയ്യുമായിരുന്നു? ഈ പോക്ക് ഇപ്പൊ മുടങ്ങിയേനെ
വണ്ടി കിട്ടിയല്ലോ. ഇനി എന്തിനാ അത് പറഞ്ഞുകൊണ്ടിരിക്കുന്നത്?
നീ എല്ലാത്തിനും സപ്പോർട്ട് ചെയ്യുമെന്ന് അവൾക്കറിയാം. അതുകൊണ്ടാ ഇത്രക്ക് അഹങ്കാരം.
മതി നിർത്ത്. ഇപ്പൊ ടിക്കറ്റ് എടുത്തില്ലെങ്കിൽ ഈ പോക്ക് നടക്കില്ല. ആദ്യം അത് ചെയ്യ് എന്നിട്ട് മതി ക്രോസ്സ് വിസ്താരം
പൂജ പിന്നൊന്നും പറയാൻ നിന്നില്ല. അപ്പു കാർ ഓടിക്കുന്നതിനിടയിലും അമ്മുവിനെ വിളിച്ചുകൊണ്ടേയിരുന്നു. നോ റെസ്പോൺസ്. രാത്രി ആയതുകൊണ്ട് റോഡിൽ വലിയ തിരക്കൊന്നുമില്ലായിരുന്നു. പെട്ടെന്ന് തന്നെ എയർപോർട്ടിൽ എത്തി. ആർക്കോ വേണ്ടി വഴിപാട് കഴിക്കുന്ന പോലെ ആയിരുന്നു അവരുടെ യാത്ര പറച്ചിൽ. കാരണം അപ്പുവിന്റെ മനസ്സിൽ അമ്മുവിനെ കുറിച്ചോർത്തും പൂജക്ക് പപ്പയെ കുറിച്ചും ആയിരുന്നു വേവലാതി. എന്നിരുന്നാലും എന്തെങ്കിലും ഉണ്ടെങ്കിൽ വാട്സ്ആപ്പ് ചെയ്യാൻ പറഞ്ഞാണ് രണ്ടുപേരും പിരിഞ്ഞത്.