“വരണം… വരണം….”
പൊന്നമ്മ കൈകൂപ്പി രവിയെ സ്വീകരിച്ചു. രവിയും കൈകൂപ്പി പ്രത്യഭിവാദം ചെയ്തു.
പൊന്നമ്മക്ക് നമ്മുടെ സിനിമാ നടി പൊന്നമ്മയുടെ ഒരു വിദൂര ഛായയുണ്ട്. നിറത്തിന്റെ കാര്യത്തിൽ
ഇവരാണ് മുന്നിൽ. പ്രായം അമ്പതിനോട് അടുത്ത് കാണും. പക്ഷെ നാൽപ്പതിന്റെ ചുറുചുറുക്കും ഭംഗിയും.
ഇരുപത് വർഷങ്ങളായി അവർ നടത്തുന്ന അഗതിമന്ദിരത്തിൽ മുപ്പതോളം കുട്ടികളും ഇരുപതോളം അമ്മമാരും രണ്ട് ആയമാരും ഇപ്പോൾ ഉണ്ട്. കക്ഷിയെ പരിചയപ്പെട്ടത് ഒരിക്കൽ നടന്ന മോഷണ ശ്രമത്തിന്റെ ഇടയ്ക്കായിരുന്നു.
അന്ന് കോട്ടയത്തിന്റെ കിഴക്കേ പ്രദേശത്ത് ഒരു വീട് നോട്ടമിട്ട് പതിവുപോലെ ഒരു സിനിമയ്ക്ക്
പോയി. സിനിമ കഴിഞ്ഞ്, നോട്ടമിട്ട വീട്ടിലേക്ക് ഇരുട്ടിന്റെ മറപിടിച്ച് നടന്ന് പോകുമ്പോൾ കുറച്ച് ഇപ്പുറത്തുള്ള വീട്ടിൽനിന്നും ഒരു സ്ത്രീയുടെ കരച്ചിൽ. രവി അരികിലെ വള്ളിപ്പടർപ്പിൽ മറഞ്ഞുനിന്ന് കരച്ചിലിന്റെ ഉടമയെ വീടിന്റെ ഉള്ളിൽ തിരഞ്ഞു. ഒന്നും കാണാൻ കഴിയാത്തതുകൊണ്ട് ശബ്ദമുണ്ടാക്കാതെ വീടിന്റെ അരികിലേക്ക് പ്രവേശിച്ച് അകത്ത് കണ്ണാൽ പരതി.
“നീ കുറേ നാളായി എന്നെ പറഞ്ഞ് പറ്റിക്കുന്നു… ഇനി കാക്കാൻ എനിക്ക് വയ്യ.. നിന്റെ തീരുമാനം ഇന്നെനിക്ക് അറിയണം..” ഒരു പുരുഷന്റെ കുഴഞ്ഞ ശബ്ദം.
“ചേട്ടായി എന്നെ തെറ്റായി കാണരുത്… ഞാൻ ഒരു പാവമാ…” ഒരു സ്ത്രീയുടെ തേങ്ങൽ..
അത് കേവലം കരച്ചിൽ ആയിരുന്നില്ല മറിച്ച് കേഴൽ ആയിരുന്നു. രവി ജനലിലൂടെ നോക്കിയപ്പോൾ മെലിഞ്ഞുണങ്ങിയ ഒരുവന്റെ കാല് പിടിച്ച് നിലത്തിരിക്കുന്ന ഒരു സ്ത്രീ. അയാൾ അവളുടെ മുടി ചുരുട്ടിപ്പിടിച്ചിട്ടുണ്ട്.