“ഞാനും ഒരു പതിവ്രതനൊന്നും അല്ല… നിരവധി സ്ത്രീകൾ എന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. ചുരുക്കത്തിൽ നമ്മുടെയിടയിൽ ആ ചിന്തയ്ക്ക് തൽക്കാലം സ്ഥാനമില്ല….”
ആദ്യരാത്രിയിലെ സമാഗമം എന്നപോലെ ഇരുവരും മനസ്സ് തുറന്നു. പുഷ്പാലംകൃത മണിയറയല്ലെങ്കിലും പൊന്നമ്മയ്ക്ക് ഇതൊരു ആദ്യരാത്രിയായി അനുഭവപ്പെട്ടു. പരസ്പരം ഷെയർ ചെയ്യാൻ ഒരു ഗ്ലാസ്സ് പാലുകൂടി ഉണ്ടായെങ്കിൽ എത്ര മനോഹരമായിരുന്നേനെ ഈ രാത്രി.
രവി പൊന്നമ്മയ്ക്ക് അഭിമുഖമായി കിടന്നു. പൊന്നമ്മയും രവിക്ക് അഭിമുഖമായി കിടന്നു. നിശ്വാസവായുവിന്റെ ചൂട് ഇരുവരുടേയും മുഖത്ത് പതിഞ്ഞു. ഇടതുകൈ മടക്കി അതിൽ തലവച്ച് രവിയും, വലതുകൈ മടക്കി അതിൽ തലവച്ച് പൊന്നമ്മയും പരസ്പ്പരം നോക്കിക്കിടന്നു. അവരുടെ കണ്ണുകൾ പരസ്പ്പരം കഥപറയുകയല്ല മറിച്ച് കഥകൾ കൈമാറുകയായിരുന്നു.
“കണ്ണിലെന്താ ഒരു നനവ്….” പൊന്നമ്മയുടെ നെറ്റിയിലും കവിളിലും വിരലോടിച്ച് രവി ചോദിച്ചു.
“ഞാൻ ശവമാകാതെ നോക്കിയ ആളല്ലേ… അതോർത്തപ്പോൾ……” പൊന്നമ്മ വിടർന്ന കണ്ണുകൾകൾ തുടച്ചു.
“കരയാൻ കാരണങ്ങൾ ഒരുപാട് കാണും… പക്ഷെ ചിരിക്കാനാണ് ഏറെ ബുദ്ധിമുട്ട്…” രവി ഒരു തത്വജ്ഞാനിയായി.
“ഞാൻ ഒരു കാര്യം തീരുമാനിച്ചു….”
“അതെന്താണ് ആ തീരുമാനം?”
“ഇനി കരയില്ലെന്ന്…” പൊന്നമ്മയിൽ ഒരു ചെറുപുഞ്ചിരി വിടർന്നു.
“ഇപ്പോൾ നടത്തുന്ന അഗതിമന്ദിരം ബുദ്ധിമുട്ടിൽ ആണല്ലേ…” രവിയുടെ കൈകൾ പൊന്നമ്മയുടെ അരക്കെട്ടിൽ വിശ്രമിച്ചു.
“ഉം… അതേ…”
“കട്ടെടുക്കുന്ന പണം തന്നാൽ സ്വീകരിക്കോ?”