“ഇയ്യിങ്ങനെന്നെ എങ്ങട്ടും എറങ്ങാനയിക്കാതെ ഇരുന്നാലെങ്ങനേ പൂവ്യേ ശരിയാവാ? ഞാൻ പൊറത്ത് പോവാതെങ്ങനേ ഇവിടത്തെ കാര്യങ്ങളൊക്കെ നടക്കാ”?
“അതിനൊക്കെ ഉപ്പ പൊയ്ക്കോ. അല്ലാത്തപ്പഴൊക്കെൻ്റൊപ്പണ്ടായാ മതി”
അവൾ തൻ്റെ ഉപ്പയിലേക്ക് ചേർന്ന് കണ്ണുകളടച്ച് ഇരുന്നു. ഉപ്പയുടെ ശ്വാസത്തിൻ്റെ താളത്തിനനുസരിച്ച് ആ മാറിൽ ചേർത്തുവെച്ച മകളുടെ മുഖവും ഉയർന്നു താഴ്ന്നു കൊണ്ടിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ എന്തെന്നില്ലാത്ത സമാധാനം അവൾ അനുഭവിച്ചറിഞ്ഞു. അതൊരിക്കലും അവസാനിക്കാതിരിക്കാൻ ആ ഒരു നിമിഷത്തിൽ സമയം നിശ്ചലമായി പോയെങ്കിൽ എന്നവൾ ആഗ്രഹിച്ചു.
“പൂവീ… ഇങ്ങനെ ഇരുന്നാ മതിയോ? തുണി എടുക്കണ്ടേ”?
ഉപ്പ പിന്നിലെ സീറ്റിൽ കിടന്നുറങ്ങുകയായിരുന്ന പേരക്കുട്ടിയെ എടുത്ത് മടിയിലിലേക്കിരുത്തി. ഷഹാന കാറ് സ്റ്റാർട്ടാക്കി. പവർ സ്റ്റിയറിങ് കട്ടായത് കൊണ്ട് അവൾക്ക് കുറച്ചധികം ബലം കൊടുക്കേണ്ടി വന്നു. മകൾ ബുദ്ധിമുട്ടുന്നത് കണ്ട് ഉപ്പ വലത്തേ കൈയെത്തിച്ച് സ്റ്റിയറിങ് പിടിച്ച് തിരിച്ചു.
“ഉപ്പ സ്റ്റിൽ യങ്ങാ. മസില് കണ്ടില്ലേ”
അവൾ ഉപ്പയുടെ ഉറച്ച കൈത്തണ്ടയിൽ പിടിച്ചമർത്തി നോക്കി.
“പിന്നെ ഇയ്യെന്താ കരുതിയെ? പഴയ തടിയാ ഇത്”
പ്രായമായ മകളുടെ കൊച്ചു കുട്ടികളെപ്പോലെയുള്ള കാട്ടി കൂട്ടൽ കണ്ട് ഉപ്പ ചിരിച്ചു കൊണ്ട് വാത്സല്യത്തോടെ പറഞ്ഞു.
നടക്കാവിൽ പുതുതായി തുടങ്ങിയ തുണിക്കടയുടെ പാർക്കിങ്ങ് ഏരിയയിലേക്ക് ഷഹാന വണ്ടി ഓടിച്ചു കയറ്റി നിർത്തി.