കാർ കല്ലായി പാലം കടന്നു. താഴെ ആസന്ന സാഗരയായ മാമ്പുഴ കാളിന്ദി പോലെ കറുത്തിരുണ്ട ജലത്തോടൊപ്പം നഗരത്തിൻ്റെ മാലിന്യവും പേറി മന്ദം മന്ദം പ്രവഹിക്കുന്നു. ഷഹാന കൊച്ചെളാപ്പയുടെ കൂടെ കണ്ടിടത്തൊക്കെ തെണ്ടിത്തിരിഞ്ഞ് തോന്നിവാസം കാണിച്ച് നടന്നിരുന്ന തൻ്റെ കൗമാര കാലം ഓർത്തെടുത്തു. അബൂബക്കറിൻ്റെ ബുള്ളറ്റ് ഓടിക്കാൻ അവൾക്കറിയാമായിരുന്നു. പെൺകുട്ടികൾ കാൽ കവച്ച് വെച്ച് ബൈക്കോടിക്കുന്നത് നല്ലതല്ല എന്ന് പറഞ്ഞ് ഉമ്മൂമ്മ ഗുണദോഷിച്ചതോടെ ഷഹാന ആരും എടുക്കാതെ വെറുതെയിട്ടിരുന്ന കോണ്ടസ്സയിലേക്ക് മാറുകയായിരുന്നു.
“അന്നങ്ങനെ നടന്നേന്ന പെണ്ണാന്ന് ഇപ്പോ കണ്ടാ പറയോ? ആകെ അങ്ങട്ട് ഒതുങ്ങി ആരോടും മിണ്ടാട്ടല്ലാതായി. എന്തേ പൂവീ അനക്ക് പറ്റീത്”?
കരുതലോടെ, വാത്സല്യത്തോടെ, കരുണയോടെയുള്ള ഉപ്പയുടെ ചോദ്യം അവളെ വർത്തമാന കാലത്തിലേക്ക് തിരികെയെത്തിച്ചു.
“അറിയൂല ഉപ്പാ”
ഷഹാനയുടെ സ്വരം ആർദ്രമായി. പ്രായമായപ്പോൾ സ്വാഭാവികമായും വ്യക്തിത്വത്തിലുണ്ടായ മാറ്റമാകാം. എന്തായാലും താൻ അങ്ങനെ മാറിയതെങ്ങനെ എന്നവൾക്കറിയില്ലായിരുന്നു.
“ഇന്നിപ്പോ പതിനാലല്ലേ? ഇരുപത്തി അഞ്ചിനല്ലേ കുടിയിരിക്കല് ? പൂവീ…. ഇയ്യ് അരിയടത്ത്പാലത്ത് എത്തുമ്പോ വണ്ടിയൊന്ന് തിരിക്ക്. വേണുവിൻ്റെ കടേല് കേറണം”
“പൈസ പോരേ ഉപ്പാ? കൊച്ചെളാപ്പ എറണാംകുളത്തല്ലേ? ഇവിടെപ്പോ വീട്ണ്ടേലും നിക്കൊന്നുല്ലല്ലോ”
“ഓനൊക്കെ മതിയാക്കി പോര്വാന്നാ സലീം പറഞ്ഞത്. ഹസീനക്ക് പറ്റെ വയ്യ. ഇപ്പോ തന്നെ മൂന്ന് ഓപ്രേഷൻ കഴിഞ്ഞു. ഇഞ്ഞി കീറി മുറിക്കാൻ വയ്യാന്നാ ഡോക്ടർമാര് പറയണത്. ഇവിടെ ആണെങ്കി ഒന്നുല്ലേലും ഓൻ്റെ ബാക്കിള്ളോരേലൂണ്ടല്ലോ. നിക്കാഹൊന്നും നടത്താന് രണ്ടാൾക്കും കുട്ട്യാളൂല്ല. അപ്പോ കുടിയിരിക്കല് ആഘോഷാക്കാന്ന് കരുതീട്ടാ.. പാവം…”