“ഇപ്പഴും ഇത് നല്ല കണ്ടീഷനിലാ”
ഉപ്പ ഗിയർ ലിവറിന് മുകളിലുള്ള മകളുടെ കൈക്ക് മുകളിൽ തൻ്റെ കൈ വെച്ച് ഗിയർ വലിച്ചിട്ടു.
“അന്നൊരു പോക്കിരി ജഗജില്ല്യേന്നു ഇയ്യ്. വയ്യാത്ത ഉമ്മക്കും സ്വൈര്യം കൊടുക്കൂല. അങ്ങനെ ഇരുപത്തഞ്ചണ്ണായി പൊട്ടി പൊരിഞ്ഞ് നടക്കും. തറവാട്ടില് കൂട്ട്യാളൊന്നും ഇല്ലാത്തോണ്ടും ഉമ്മ ഇല്ലാത്തെ കുട്ടിയല്ലേന്നും പറഞ്ഞും എല്ലാരും കൂടെ അന്നെ കൊഞ്ചിച്ച് വഷളാക്കീട്ടാ. ഞാനന്ന് ഡെൽഹീലും”
ഉപ്പ പെട്ടെന്ന് ഉറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി.
“എന്തേ ഉപ്പാ”?
“ഏയ്…. ഒന്നൂല്ല പൂവീ… ഞാനേ ഇയ്യ് ചെമ്മാട്ടെ ഓട്ടു കമ്പനീൻ്റെ മതില് ഇടിച്ചു പൊളിച്ചത് ഓർക്കേന്നു. എന്തൊക്കെ പുകിലാ അന്നുണ്ടായതൂന്ന് ഓർമ്മണ്ടോ”?
“അതന്ന് കോഴിക്കോട്ടീക്കുള്ള ഒരു ബസ്സ് മുന്നില് ചാടീട്ടാ. വല്ലാത്ത വീതിയാ ഉപ്പാ ഈ കാറിന്. പെട്ടെന്ന് വെട്ടിച്ചപ്പോ…. ഇന്നാലും എന്താ? പണി ഒക്കെ കഴിഞ്ഞപ്പോ പുത്തൻ വണ്ടി ആയില്ലേ”?
“പാവം സലീമ്. നമ്മള് രണ്ടാളും വെക്കേഷന് ഡെൽഹീന്ന് വരണേന് മുന്നേ ഓൻ വണ്ടിയൊക്കെ ശരിയാക്കി വെക്കും. ഇയ്യും അബൂബക്കറും കൂടെ ഓരോടത്ത് കൊണ്ടോയി പണിത്തരാക്കും”
ഉപ്പയുടെ മനസ്സിലേക്ക് ഗതകാല സ്മരണകൾ ഇരച്ചെത്തി. മനസ്സിൻ്റെ ശ്മശാന ഭൂമികയിൽ പാതാളത്തോളം ആഴത്തിൽ കുഴിയെടുത്തു മൂടിയിട്ടും ജീർണിക്കാത്ത ഓർമ്മകൾ നിമിഷാർദ്ധം കൊണ്ട് ബോധമണ്ഡലത്തിലേക്ക് പടർന്നു കയറിയത് ഉപ്പയെ അസ്വസ്ഥനാക്കി. തൊട്ടടുത്തിരിക്കുന്ന മകളുടെ സാന്നിദ്ധ്യം അനാവശ്യ ചിന്തകളെ നിയന്ത്രിക്കുന്നതിൽ ഉപ്പയെ സഹായിച്ചു. ഭൂതകാല സ്മൃതികളിൽ മനസ്സിനെ അലയാൻ വിട്ട് ശൂന്യമായ ദൃഷ്ടിയോടെ റോഡിലേക്ക് നോക്കിയിരിക്കുന്ന ഉപ്പയുടെ മനസ്സ് പഴയ ഓർമ്മകളിലായിരിക്കും എന്നറിയാവുന്ന ഷഹാന നിശബ്ദയായി വണ്ടിയോടിച്ചു.