അടുക്കളയിൽ നിന്ന ജ്യോത്സ്ന ആരോ ഡോർ വലിച്ചടക്കുന്ന ശബ്ദംകേട്ടാണ് വന്ന് വാതിൽ തുറന്ന് വെളിയിലേക്ക് നോക്കിയത്. അവിടെ ഒരു ഭ്രാന്തിയെപോലെ മുടി പാറിപറന്നു നിൽക്കുന്ന സാറയെ ആണ് ജ്യോത്സ്ന കണ്ടത്.
“സാറേ എന്ത് പറ്റി മോളെ?”. ജ്യോത്സ്ന ആധിയോടെ വാതിൽ തുറന്നിറങ്ങി ചെന്നു. അപ്പോളാണ് ചുവന്നുതുടുത്തു കിതച്ചു നിൽക്കുന്ന അവളുടെ മുഖം ജ്യോത്സ്ന കണ്ടത്.
“അയ്യോ.. ഇതെന്തു പറ്റി സാറ.. എന്താടി വല്ലാണ്ടിരിക്കുന്നത്?”. ജ്യോത്സ്ന ഓടി ചെന്നു സാറയുടെ തോളിൽ പിടിച്ച് തനിക്കു അഭിമുഖമായി നിർത്തി.
ഒരു കരച്ചിലോടെ ജ്യോത്സ്നയെ അവൾ കെട്ടിപിടിച്ചപ്പോൾ, എന്തോ സീരിയസ് സംഭവം ഉണ്ടെന്ന് അവൾക്ക് മനസ്സിലായി. അവൾ തിടുക്കത്തിൽ സാറയുമായി അകത്തു കയറി വാതിൽ അടച്ചു. കിതച്ചുകൊണ്ടിരുന്ന സാറക്ക് അടുക്കളയിൽ പോയി ഒരുഗ്ലാസ് വെള്ളം കൊണ്ടുവന്നു അവൾ കൊടുത്തു. ഒറ്റവലിക്കു സാറ അത് കുടിച്ചുതീർക്കുന്നത് ഒരു ഞെട്ടലോടെ ജ്യോത്സ്ന നോക്കി നിന്നു.
“എന്താ എന്റെ മോളെ നിനക്ക് പറ്റിയെ, എന്നോട് പറ”. ജ്യോത്സ്ന അവളുടെ കവിളിലൂടെ ഒഴുകിയ കണ്ണീർ തൂത്ത് അവളെ തന്നോട് ചേർത്തു പിടിച്ചു.
“അവൻ… ആ അമിത്…. എന്നെ…” കരച്ചിലിനിടയിൽ സാറ വിക്കി വിക്കി പറഞ്ഞു.
“അയ്യോ എന്റെ ദൈവമേ… എന്ത് ചെയ്തു അവൻ എന്റെ കൊച്ചിനെ..?. ജ്യോത്സ്ന അവളെ വിട്ട് ഞെട്ടി മാറി. അവളുടെ കൈകൾ തണുത്ത് ചുവന്നു കിടക്കുന്നത് അപ്പോളാണ് ജ്യോത്സ്ന കണ്ടത്.
അകത്തുനിന്നും ഓടിവന്ന കാർത്തിക് മോനേ പോയിരുന്നു പഠിക്കാനൊന്നും പറഞ്ഞ് ജ്യോത്സ്ന തിരിച്ച് ഒടിച്ചു വിട്ടു. സാറയുടെ അടുത്ത് വന്നിരുന്നു അവൾ ആ ചുവന്നുതുടുത്ത കൈകൾ തന്റെ കയ്യിലെക്കെടുത്തു
സാറ അവിടെ നടന്നത് ഒരു നെടുവീർപ്പോടെ ജ്യോത്സ്നയോടെ പറഞ്ഞു തീർത്തു. സംഭവിച്ചതിന്റെ ഞെട്ടലിലും, ആ ഭ്രാന്തന്റെ കയ്യിൽ നിന്നും സാറ രക്ഷപെട്ടതിന്റെ ആശ്വാസത്തിലും ജ്യോത്സ്ന എന്തുചെയ്യണമെന്നറിയാതെ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു.