“”…എന്നാ ശെരി… ഞങ്ങളു പ്രിൻസിപ്പാളിനെ കണ്ടേച്ചുവരാം…!!”””_ കഷ്ടപ്പെട്ടുണ്ടാക്കിയ ഇമേജു വെറുതെ പാഴാക്കണ്ടല്ലോന്നുകരുതി പറഞ്ഞു ഞാൻ മീനാക്ഷിയ്‌ക്കൊപ്പം പ്രിൻസിയുടോഫീസിലേയ്ക്കു നടന്നു…
അങ്ങോട്ടേയ്ക്കു നടക്കുമ്പോഴുമെന്റെ മനസ്സിൽ നാണക്കേടൊഴിവാക്കാനുള്ള പലതര പ്ലാനിങ്ങുകളും നടക്കുന്നുണ്ടായിരുന്നെന്നതു മറ്റൊരുകാര്യം…
പ്രിൻസിയുടെ റൂമെത്തീതും എന്നെയൊന്നുകൂടി തിരിഞ്ഞുനോക്കിക്കൊണ്ടവൾ അകത്തേയ്ക്കു കേറി…
നേരത്തെ മീനാക്ഷിയുടെ ഫ്രണ്ട്സിനു മുന്നിൽ ചിതറിയപോലെ അവിടെയുമൊന്നു ചിതറിക്കളയാമെന്ന പ്രതീക്ഷയോടെ പിന്നാലെ കേറിയ ഞാൻ കേൾക്കുന്നത്,
“”…നീയോ…?? നീയെന്തായിവടെ…??”””_ എന്നു മീനാക്ഷിയോടു ചോദിയ്ക്കുന്ന പ്രിൻസിയെയാണ്…
ചോദിച്ചുകഴിഞ്ഞാണു പുള്ളിയെന്നെ കാണുന്നത്,
“”…ആഹാ… രണ്ടുപേരുമുണ്ടോ..?? എന്തേയിനിയിവടെ റൂം കിട്ടോന്നറിയാമ്മേണ്ടി വന്നതാണോ..?? ഇത് ലോഡ്ജല്ല.. ഹോസ്പിറ്റലിലാണ്..!!”””_ അകത്തേയ്ക്കു കയറിയതും സ്പോട്ടിലുള്ള പുള്ളീടെ തഗ്ഗ് കേട്ടപ്പോളെനിയ്ക്കു ചിരിയാണുവന്നതെങ്കിലും ക്യാരെക്ടർ കളയരുതല്ലോന്നുകരുതി ഞാനങ്ങുപിടിച്ചുനിന്നു…
എന്നാൽ യൂണിവേഴ്സിറ്റി റാങ്ക്ഹോൾഡറായ തന്റെ സ്റ്റുഡന്റിൽനിന്നും ഇത്തരത്തിലൊരു ചെയ്തി പ്രതീക്ഷിയ്ക്കാത്തതിലുള്ള ദേഷ്യമായിരുന്നു പുള്ളിയ്ക്ക്…
“”…നീയെന്തിനാ വന്നേ…??”””_ അയാൾടെമുന്നിൽ തലകുനിച്ചു നിൽക്കുകയല്ലാതെ ഒരക്ഷരം മിണ്ടാതിരുന്ന മീനാക്ഷിയോടു വീണ്ടും പ്രിൻസിചോദിച്ചതും,
“”…സർ… അതു ഞാൻ… സസ്പെൻഷൻ പിൻവലിയ്ക്കാൻ…!!”””_ എന്നവളറിയാതെ പറഞ്ഞുപോയി…