മറ്റ് വിഭവങ്ങൾ എടുക്കാൻ രാമൻ അകത്തേക്ക് പോയി. പോയതല്ല വീശിയ കാറ്റിൽ പറന്നു പോയതാണ് എന്ന് തോന്നും . അത്ര മെലിഞ്ഞതാണ് അയാൾ . വയലറ്റ് സാറ്റിൻ നൈറ്റിയിൽ ലീല തിളങ്ങി .വിളങ്ങി.
” ഈ MT -5 എന്ന് പറഞ്ഞലെന്താ “അമ്മയുടെ സംശ്ശയം
ലീല മുന്നിൽ വെച്ച ,കൊച്ചു ഓട്ടുരുളിയിൽ നിന്ന് ചൂടുള്ള ബീഫ് ഫ്രൈ കോരി എൻ്റെ ഇലയിലേക്ക് ഇട്ടു കൊണ്ട് അമ്മ ചോദിച്ചു. ബീഫിൽ നിന്ന് കുരുമുളകിന്റെയും ജീരകത്തിന്റെയും വെളിച്ചെണ്ണയിൽ മൊരിഞ്ഞ സവാളയുടേയും തേങ്ങാക്കൊത്തിൻ്റേയും മണം പരന്നു.
” അത് ഫോറസ്റ്റ് കാര് കാട്ടാനകൾക്കിടുന്ന കോഡ് നമ്പരാണ് മേഡം ” .
അമ്മ തന്റെ ഇലയിലേക്കും രണ്ട് കൈയിൽ ബീഫ് കോരിയിട്ടു. ബീഫ് അമ്മയുടെ ഒരു വീക്ക്നെസ്സ് ആണ്. എല്ലാ മലയാളികളേയും പോലെ !.
ലില തുടർന്നു , MT – 5 എന്ന് പറഞ്ഞാൽ മലയാറ്റൂർ ടസ്ക്കർ 5 ” .
അകത്തുനിന്ന് മീൻകറിയും മീൻ ഫ്രൈയും ഇടിയിറച്ചിയും ഒക്കെയായി രാമൻ തിരിച്ചുവന്നു.
“ഫോറസ്റ്റുകാരായിട്ടുള്ള ഇടപെഴകല് കാരണം ഇമ്മാതിരി കാര്യമൊക്കെ നല്ല നിശ്ചയാണ് ലീലയ്ക്ക്” . അയാൾ കൊണ്ടുവന്ന സാധനങ്ങൾ മേശപ്പുറത്ത് നിരത്തുന്നതിനിടെ പറഞ്ഞു. അതിൽ നിന്ന് കൈപുണ്യത്തിന്റെ ഗന്ധമുയർന്നു.
ഒരു കാസറോൾ തുറന്ന് അയാൾ മൊരിഞ്ഞ ചൂടുള്ള പൊറോട്ട എടുത്ത് എൻ്റെയും അമ്മയുടെയും ഇലയിൽ ഓരോന്നു വെച്ചു. .ഓർക്കാപ്പുറത്ത് അമ്മ രാമനോട് ചോദിച്ചു ” ജവാൻ എന്തിയെ ?”നമ്മുടെ ജവാൻ ? രാമനും ലീലയും ഞാനും ഒരുമിച്ച് ഞെട്ടി.രാമനും ലീലയും പരസ്പരം നോക്കിയപ്പോൾ ഞാൻ അമ്മയെയും രാമനെയും നോക്കി .രാമൻ എന്നേയും.
“അല്ല ..അത് പിന്നെ ..അതൊരു കാടൻ സാധനമാ. ഞങ്ങള് ….ഇവിടുത്തെ ഈ മഴയും തണുപ്പും… അതൊന്നു മാറ്റാൻ ജവാനെ പറ്റൂ ” . അയാൾപരുങ്ങുന്നത് കണ്ട് ലീല പറഞ്ഞു ” അതു കൊള്ളൂല .ചാത്തനാ ”
“ലീല പോയി ജവാന് ഒരു സല്യൂട്ട് ഒക്കെ കൊടുത്തു കൂട്ടി കൊണ്ട് വാ .നമുക്ക് ഒന്ന് നോക്കാം. എന്നാ മുടിഞ്ഞ മഴയും തണുപ്പുമാ. പിന്നെ ഇതൊക്കെ ഒന്നു ദഹിച്ചും കിട്ടണ്ടേ. അല്ലേ റോയ് “. അമ്മ ഇലയിലെ ബീഫിലേക്ക് കപ്പ കോരിയിട്ടുകൊണ് പറഞ്ഞു.
” അതെ. “ഞാൻ പിന്താങ്ങി. എല്ലാം കണ്ടും കേട്ടും രാമൻ അന്തിച്ചു നിൽക്കുകയാണ്.
അയാളെ ഒന്ന് നോക്കി ലീല അകത്തേക്ക് പോയി .ഉത്സാഹത്തോടെ. ഭക്ഷണം കഴിക്കുന്നതിനിടെ ഞാൻ വാച്ചിൽ നോക്കി സമയം 10:55 . ഒരു മണിക്കൂറും 5 മിനിറ്റും ഉണ്ട് എൻ്റെ സമയമെത്താൻ . ദൂരെ നിന്ന് ഏതോ മൃഗത്തിൻ്റെ നിലവിളി കേട്ടു.
കുരങ്ങനാ . പുലിയെ കണ്ടിട്ടാ ആ വിളി ” .രാമൻ പറഞ്ഞു തീർന്നതും അകത്തുനിന്നും ലീല കയ്യിൽ ജവാനും മൂന്ന് ഗ്ലാസുകളുമായി വന്നു.
“പുലിയും ഉണ്ടോ ഇവിടെ “.അല്പം ഭയത്തോടെ ഞാൻ ചോദിച്ചു .