ലേഖ മോളെയും കൂട്ടി വിട്ടിലെത്തി, കുളിയൊക്കെ കഴിഞ്ഞ് ഒരു ചായ വച്ച് കുടിച്ചു. ഒപ്പം മോൾക്കും ചായ നല്കി അവളോട് പഠിക്കാൻ പറഞ്ഞിട്ട് രാത്രിയിലേക്കുള്ള ഭക്ഷണം റെഡിയാക്കി. സമയം ഒൻപത് കഴിഞ്ഞിരുന്നു. അവൾ ഫോണെടുത്ത് ഹരി ബൂക്ക് എന്ന് സെർച്ച് ചെയ്തു.
ഹലോ എന്താടോ ഈ സമയത്ത് ?
ഒന്നൂല്ല, തനിക്ക് സുഖമില്ലെന്ന് ബാബുവേട്ടൻ പറഞ്ഞു അതോണ്ട് വിളിച്ചതാടോ
ആഹ് കാര്യായിട്ട് ഒന്നൂലടോ ചെറിയൊരു പനി
ഇപ്പോ എങ്ങനുണ്ട്?
കുറവുണ്ട്. ഇന്ന് ഡെലിവറി ഉണ്ടായിരുന്നോ ?
ആഹ് ! കുറച്ച് പുസ്തകങ്ങൾ ഉണ്ടായിരുന്നു
ആഹ്.. തന്റെ ഫുഡൊക്കെ റെഡിയായോ
അതൊക്കെ റെഡിയാക്കി മേശപ്പുറത്തു വച്ചിട്ടുണ്ട്, തനിക്ക് കഞ്ഞി ആയിരിക്കും അല്ലേ ?
അതേ.. പനിയും കഞ്ഞിയും മലയാളിടെ കോമ്പിനേഷൻ അല്ലേ
എന്നാ ശരി , ഒരാളെ പഠിക്കാനിരുത്തിട്ടുണ്ട് എന്തായോ എന്തോ ? പോയി നോക്കട്ടെ താൻ റെസ്റ്റ് എടുക്ക്.
ആഹ് ഓക്കെ. എന്നാ അടുത്താഴ്ച കാണം എന്നും പറഞ്ഞ് ഹരി ഫോൺ കട്ട് ചെയ്തു.
ലേഖ മോളുടെ അടുത്തേക്ക് പോയി , അവൾ പഠിക്കുന്നതും നോക്കി ഇരുന്നു. അപ്പോഴാണ് മാത്യുവിന്റെ കോൾ വന്നത്
ഹലോ ലേഖേ , ആ പയ്യൻ വന്നായിരുന്നോ
ആ ഇച്ഛായാ..
ഓർഡർ ചെയ്ത ബുക്ക്സ് ഒക്കെ ?
അതും വന്നു
അഹ് , അവൻ ഓക്കെ ആണെങ്കിൽ നാളെമുതൽ താൻ വൈകിട്ട് നേരത്തെ ഇറങ്ങിക്കോ , അവനോട് ഇനിമുതൽ പത്ത് മണിക്ക് വരാൻ പറഞ്ഞാൽ മതി ..
ശരി ഇച്ഛായാ ..
ആഹ് വെറൊന്നും ഇല്ലല്ലോ
ഇല്ല
എന്നാ ശരി.
മകൾ പഠിച്ച് കഴിഞ്ഞപ്പോൾ രണ്ടുപേരും ഭക്ഷണം കഴിച്ചു. ശേഷം ലേഖ ഫോണെടുത്ത് ജയനെ വീഡിയോ കോൾ ചെയ്തു..
ജയേട്ടൻ കഴിച്ചോ ?
ആഹ് നിങ്ങളോ ?
ഇപ്പോ കഴിച്ചേ ഉള്ളു
മോളൊറങ്ങിയോ ?
ഇല്ല ഇവിടുണ്ട് കൊടുക്കാം , ലേഖ ഫോൺ ലാവണ്യയ്ക്ക് കൈമാറി. അച്ഛനും മകളും ഒരു പത്ത് മിനിട്ടോളം സംസാരിച്ചു.
എന്നാ ഞാൻ അമ്മക്ക് കൊടുക്കാം എന്ന് പറഞ്ഞ് മകൾ ഫോൺ കൈമാറി.
ഈ ആഴ്ച എന്താ വരാഞ്ഞേ ജയേട്ടൻ.
എല്ലാ ആഴ്ചേം അങ്ങോട്ട് ഓടി വന്നാൽ ഇവിടത്തെ കാര്യം ആരാ നോക്കുക ? ജയൻ അല്പം ദേഷ്യത്തോടെയാണ് അത് പറഞ്ഞത്.
ഇതിപ്പോ രണ്ടാഴ്ചയായില്ലേ അതാ ഞാൻ..
ആഹ് നോക്കട്ടെ അടുത്താഴ്ച വരാം
ആഹ്, പിന്നെ ഇന്ന് ബുക്ക് സ്റ്റാളിൽ പുതിയൊരാൾ കൂടെ വന്നു. എന്റെ പണി പകുതി കുറഞ്ഞു അവളൊന്ന് നെടുവീർപ്പിട്ടു.
ഓഹ് അല്ലേൽ നിനക്കവിടെ മലമറിക്കുന്ന പണിയല്ലേ.. ജയൻ അവളെ പരിഹസിച്ചു..