അയാൾ ഡോർ തുറന്ന് അടുത്തു കണ്ട പെട്ടിക്കടയ്ക്കരുകിലേക്ക് നീങ്ങി…
ഈ യാത്രയെക്കുറിച്ച് ഒരു തരത്തിലുള്ള കാര്യവും വിനയചന്ദ്രൻ അവനോട് പറഞ്ഞിരുന്നില്ല.. സനോജ് ചോദിച്ചതുമില്ല.
വിനീത വിധേയനായി അവൻ അയാളെ അനുസരിക്കുക മാത്രം ചെയ്തു…
വഴി ചോദിച്ചറിഞ്ഞ ശേഷം, വിനയചന്ദ്രൻ തിരികെ കാറിൽ വന്നു കയറി..
പിന്നീടയാൾ സീറ്റ് ബൽറ്റ് ധരിച്ചില്ല……
” അന്ന് പൊലീസുകാരോടൊപ്പം വന്നതാ… വഴി മറന്നു………. ”
വിനയചന്ദ്രൻ ഡോറടച്ചു കൊണ്ട് പറഞ്ഞു …
” ആരുടെ വീട്ടിലേക്കാ മാഷേ…… ?”
ഒടുവിൽ ഉദ്വേഗം കൊണ്ട് സനോജിന് ചോദിക്കേണ്ടി വന്നു…
“എന്റെ മകളുടെ അടുത്തേക്കാടാ……”
വിനയചന്ദ്രൻ അവന്റെ മുഖത്തു നോക്കാതെയാണ് അത് പറഞ്ഞത്……
സനോജ് അവിശ്വസനീയതയോടെ അയാളെ നോക്കി…
കുറച്ചു ദിവസങ്ങളായി, മാഷ് തനിക്കു മനസ്സിലാകുന്ന തരത്തിലല്ല, കാര്യങ്ങൾ ചെയ്യുന്നത് എന്ന് അവന് തോന്നിത്തുടങ്ങിയിരുന്നു …
” നീ വണ്ടിയെട്……. ”
വല്ലാത്തൊരു പിരിമുറുക്കത്തിൽ തന്നെയാണ് വിനയചന്ദ്രൻ പറഞ്ഞത് ….
അവനാ വാക്കുകൾ അനുസരിച്ചു……
ഇരുവശങ്ങളും പാടങ്ങളുള്ള മൺറോഡിലൂടെ രണ്ടു കിലോമീറ്ററോളം മെയിൻ റോഡിൽ നിന്ന് കയറിയ ശേഷം കാർ ഓടി…
” രാഹുൽ… ”
വിനയചന്ദ്രൻ പിറുപിറുക്കുന്നത് സനോജ് കേട്ടു..
പാടം കഴിഞ്ഞു ചെന്ന് കയറിയത് ഒരു കോളനി പോലെയുള്ള സ്ഥലത്തേക്കായിരുന്നു …
പാടത്തിലേക്ക് ഒഴുകുന്ന കൈത്തോടിനരികിൽ കാവിമുണ്ടും കയ്യില്ലാത്ത വെളുത്ത ബനിയനും ധരിച്ച് ഒരു ചെറുപ്പക്കാരൻ ഓട്ടോറിക്ഷ കഴുകുന്നുണ്ടായിരുന്നു……
” അവിടെ നിർത്ത്……. ”
വിനയചന്ദ്രൻ പറഞ്ഞു……
ഓട്ടോറിക്ഷക്കരികിൽ സനോജ് കാർ നിർത്തി……
” രാഹുലിന്റെ വീട്…….?”
വിനയചന്ദ്രൻ തല പുറത്തേക്കിട്ട് ചോദിച്ചു……
വെള്ളത്തിൽ നനച്ച തോർത്തു കൊണ്ട് ഓട്ടോറിക്ഷയുടെ ഗ്ലാസ്സ് തുടച്ചിരുന്ന യുവാവ് തിരിഞ്ഞു നോക്കി……
ആ സമയം സനോജ് ഓട്ടോറിക്ഷയുടെ പേര് വെറുതെ വായിച്ചു……
“തിരുമാന്ധാംകുന്നിലമ്മ …i ”
” എവിടുന്നാ… ?”
യുവാവ് മറുചോദ്യം എറിഞ്ഞു…
“തൃശ്ശൂർ…… ”
യുവാവും ഒന്ന് അമ്പരന്നതു പോലെ തോന്നി …
അവൻ തുടച്ചു കൊണ്ടിരുന്ന തോർത്ത് , ഫ്രണ്ട് സീറ്റിലേക്കിട്ടിട്ട് തിരിഞ്ഞു……
ഉടുത്തിരുന്ന മുണ്ടിൽ കൈ തുടച്ചിട്ട് അവൻ ഒന്ന് പുഞ്ചിരിച്ചു……