സമയം എട്ടിരുപത്തിയഞ്ച്. ഇന്നിനി ആഹാരം തയ്യാറാക്കി കഴിക്കാൻ ഉള്ള സമയം ഇല്ലെന്ന് മനസ്സിലാക്കിയ ആര്യൻ സൈക്കിൾ എടുത്തുകൊണ്ട് കുട്ടച്ചൻ്റെ കടയിലേക്ക് പറന്നു. മകളെ സ്കൂളിൽ അയക്കാൻ ഓട്ടോയിൽ കയറ്റി വിട്ടിട്ട് തിരികെ വന്ന ശാലിനി ഗേറ്റ് ചാരുമ്പോൾ ആര്യൻ റോക്കറ്റ് വിട്ട പോലെ സൈക്കിളിൽ പായുന്നത് അവളും കണ്ടു. “ടാ ആര്യാ…” എന്ന് ശാലിനി അവനെ പിന്നിൽ നിന്നും വിളിച്ചെങ്കിലും അവൻ കേട്ടില്ല. ഇനി തന്നെ കണ്ടിട്ടാണോ ഇവൻ ഇങ്ങനെ പായുന്നത് എന്നും അവളുടെ മനസ്സിൽ സംശയം ഉയർത്തി.
വെറും രണ്ട് മിനുട്ട് കൊണ്ട് തന്നെ ആര്യൻ കടയിൽ എത്തി. അകത്തേക്ക് കയറിയ ആര്യൻ കുട്ടച്ചനെ നോക്കി പെട്ടെന്ന് രണ്ട് ദോശയും ചായയും എടുത്തോളാൻ പറഞ്ഞു. കുട്ടച്ചൻ ഒരു പ്ലേറ്റിൽ ദോശയും മറുകൈയിൽ ഒരു തൂക്കുപാത്രത്തിൽ ചമ്മന്തിയും ആയി അടുക്കളയിൽ നിന്നും തിരികെ വന്നു.
“ഇന്നെന്ത് പറ്റി രാവിലെ തന്നെ ഇങ്ങു പോരാൻ?” ചമ്മന്തി ദോശക്ക് മുകളിലേക്ക് ഒഴിച്ചുകൊണ്ട് കുട്ടച്ചൻ ചോദിച്ചു.
“ഒന്നും പറയണ്ട കുട്ടച്ചാ അങ്ങ് ഉറങ്ങിപ്പോയി…”
“അത് ശരി ഹഹഹ…”
“ബസ്സ് വന്നിരുന്നോ കുട്ടച്ചാ…?”
“ഇല്ലല്ലോ…അതിനുള്ള സമയം ആകുന്നതേ ഉള്ളൂ…”
“ആശ്വാസമായി…ഓഫീസിൻ്റെ താക്കോൽ എൻ്റെ കൈയിൽ ആണേ അതുകൊണ്ട് മാഡം അങ്ങ് എത്തുമ്പോളേക്ക് എനിക്ക് അങ്ങ് ചെല്ലണം.”
“അതിനാണോ ഇത്ര ധൃതി പിടിക്കുന്നത്…സമയം കിടക്കുവല്ലേ ഹഹ…ആര്യൻ പതിയെ സമാധാനമായി കഴിച്ചിട്ട് പോയാൽ മതി.”
“ഹാ ബസ്സ് വന്നില്ലെന്നറിഞ്ഞപ്പോ തന്നെ പകുതി സമാധാനം ആയി കുട്ടച്ചാ…”
“ഞാൻ രണ്ട് ദോശ മതിയെന്ന് പറഞ്ഞതുകൊണ്ട് അതേ എടുത്തുള്ളൂ…ഒന്ന് കൂടി കൊണ്ടുവരട്ടെ?”
“എടുത്തോ കുട്ടച്ചാ…രണ്ടെണ്ണം കൂടി ആയിക്കോട്ടെ…”
“ഹഹഹ…ദാ ഇപ്പോ കൊണ്ടുവരാം…” എന്ന് പറഞ്ഞ് കുട്ടൻ അകത്തേക്ക് പോയി.
അതേ സമയം തന്നെ ചന്ദ്രിക ഒരു ഗ്ലാസ്സ് ചായയും ആയി ആര്യൻ്റെ അരികിലേക്ക് ചെന്നു. അവൾ അവൻ്റെ മുന്നിൽ ചായ വച്ച ശേഷം അവൻ്റെ ഇരുപ്പ് കണ്ടിട്ട് “എന്ത് പറ്റി” എന്ന് ചോദിച്ചു.