എന്റെ പ്രസംഗം കഴിഞ്ഞതും അഞ്ചന കുറെ നേരം എന്നെ തന്നെ വിഷമത്തോടെ നോക്കി ഇരുന്നു.
“അപ്പോ നി മാത്രം എന്താണ് ചെയ്തത്..!?”
അവൾ വേദനയോടെ ചോദിച്ചതും ഞാൻ അവളെ മിഴിച്ചു നോക്കി.
“മറ്റൊരുത്തന്റെ ഭാര്യയായ എന്നെ നി സ്നേഹിച്ചത് മാത്രം ശരിയാണോ? പോരാത്തതിന് ആ സ്നേഹം എന്നെ അറിയിച്ചത് തെറ്റൊന്നും അല്ല, അല്ലേ..?”
ആ കുറ്റപ്പെടുത്തൽ കേട്ട് ഞാൻ അന്തംവിട്ടു.
“വേറെ ഒരാളുടെ ഭാര്യയായ എന്റെ കൂടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എത്ര വലിയ പുണ്യ കര്‍മ്മം..? എന്റെ ഭർത്താവിനെ കളഞ്ഞിട്ട് നിന്റെ കൂടെ വരാൻ നിര്‍ബന്ധിച്ചത് നല്ലോരു വചനമായി തന്നെ സ്വീകരിക്കണം. പിന്നെ നിന്റെ പൂര്‍വ്വ ചരിത്രം നോക്കിയാൽ, ഇതേ ഫ്ലാറ്റിൽ വച്ച് മറ്റൊരുത്തന്റെ ഭാര്യയായ മറിയയുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ ശ്രമിച്ചത് എത്ര വലിയ അന്തസ്സ്..?” അവസാനത്തെ വാക്കിനെ അസൂയയോടെ അല്‍പ്പം കടുപ്പിച്ചാണ് അവള്‍ പറഞ്ഞത്.
അവളുടെ അധിക്ഷേപവും അപമാന വാക്കുകളും കേട്ട് ഞാൻ ചൂളിപ്പോയി. ബിൽഡിംഗ് ഇടിഞ്ഞ് എന്റെ തലയിൽ മാത്രം വീണെങ്കിലെന്ന് ആശിച്ചു.
പക്ഷേ അവസാനം മറിയയുടെ കാര്യം പറഞ്ഞതും ഞാൻ ഞെട്ടി പോയി. അപ്പോ മറിയ എല്ലാ കാര്യവും ഇവളോട് പറഞ്ഞിരിക്കുന്നു. പക്ഷേ അതൊക്കെ അഞ്ചനയോട് പറയാനുണ്ടായ കാരണം എന്തായിരിക്കും എന്ന് മനസ്സിലായില്ല.
എനിക്ക് മറിയയോട് കടുത്ത ദേഷ്യമുണ്ടായി.
അഞ്ചന പെട്ടന്ന് വേദനയോടെ എന്നെ നോക്കി. ഒരു ദയനീയ ഭാവം അവളുടെ മുഖത്ത് പടർന്നു. എന്തോ യാചിക്കാനെന്ന പോലെ അവൾ എന്നെ നോക്കി.
പെട്ടന്ന് അവള്‍ കണ്ണീരോടെ സംസാരിച്ചു, “ഞാൻ കാരണം നിന്റെ ജീവിതം തകർന്ന് കൊണ്ടിരിക്കുന്ന സത്യം എനിക്ക് സ്വസ്ഥത തരുന്നു എന്നാണോ നി കരുതുന്നത്…? മറ്റൊരുത്തന്റെ ഭാര്യയായ ഞാൻ നിന്റെ സ്നേഹത്തിന് മുന്നില്‍ കീഴടങ്ങി പോയതും എനിക്ക് സ്വസ്ഥത തരുന്ന കാര്യമാണ്, അല്ലേ..? എത്രതന്നെ ശ്രമിച്ചിട്ടും വേറെ ഒരുത്തന്‍റെ ഭാര്യയായ എനിക്ക് നിന്നെ സ്നേഹിക്കാതിരിക്കാൻ കഴിയുന്നില്ല എന്നതും എത്ര വലിയ സ്വസ്ഥതയാണ്…? അതോ നമ്മുടെ ഈ അവിഹിതബന്ധം ആണ് എനിക്ക് ഏറ്റവും വലിയ സ്വസ്ഥതയെ തരുന്നുവെന്നാണോ നി കണ്ണുമടച്ച് വിശ്വസിക്കുന്നത്..?” അത്രയും പറഞ്ഞിട്ട് അവള്‍ പൊട്ടിക്കരഞ്ഞു.