“പോയി…”
“നീ പോയി ആ വരാന്തേടെ അങ്ങേ അറ്റത്തുള്ള റൂം ഒന്ന് തൊറക്ക്. അതിനാത്ത് ഉണ്ട്…കത്രീന ചേച്ചീ ടോമി രാജീവൻ ചേട്ടൻ ഒക്കെ…”
ചുറ്റിക കൊണ്ട് മുമ്പോട്ട് ചൂണ്ടി ഗോപകുമാർ പറഞ്ഞു.
കുഞ്ഞുമോൻ അപ്പോൾ തന്നെ അങ്ങോട്ടേക്കോടി. ഓടാമ്പലിട്ടിരുന്ന ആ മുറിയിൽ നിന്ന് ഉച്ചത്തിൽ മുട്ടുന്ന ശബ്ദവും ഗോപകുമാറിനെ വിളിക്കുന്ന ശബ്ദവും കേൾക്കാമായിരുന്നു.
മുറി തുറന്നപ്പോൾ പെട്ടെന്ന് ടോമിയും കത്രീനയും പുറത്തേക്ക് വന്നു.
“എന്ത്യേ?”
തീവ്രമായ ആകാംക്ഷയോടെ ടോമി ചോദിച്ചു.
“ഗോപൻ എന്ത്യേ കുഞ്ഞുമോനെ…?”
“വാ…”
അതിനുത്തരം പറയാതെ കുഞ്ഞുമോൻ അവരെയും കൂട്ടി ഹാളിലേക്ക് നടന്നു. അവർക്ക് പിന്നാലെ രാജീവനും പ്രയാസപ്പെട്ടിട്ടാണെങ്കിലും ചെന്നു.
ഹാളിലേക്ക് ചെന്നപ്പോൾ ചോരയിൽ കുളിച്ച് കിടക്കുന്ന ആരിഫിനെയാണവർ കണ്ടത്. അവന്റെ മുമ്പിൽ ഒരു സോഫയിലിരുന്ന് പുഞ്ചിരിക്കുന്ന ഗോപകുമാറിനെയും.
പെട്ടെന്ന് മറ്റൊരു മുറിയിൽ നിന്ന് ജോയ് ഇറങ്ങി വന്നത് അവർ കണ്ടു.
“വിടരുതവനെ!”
അവന്റെ നേരെ കൈ ചൂണ്ടി രാജീവൻ അലറി.
“അവനാ ആ കൊച്ചിനെ പിടിച്ച് വലിച്ച് വണ്ടിയിൽ കേറ്റിയത്….അവനാ അത് തടയാൻ ചെന്ന എന്നെ ആദ്യം കല്ലെടുത്ത് ഇടിച്ചത്…”
രാജീവൻ പറഞ്ഞു മുഴുമിക്കുന്നതിനു മുമ്പ് കുഞ്ഞുമോന്റെ അടിയേറ്റ് ജോയി ഗോപകുമാറിന്റെ കാൽചുവട്ടിലേക്ക് വീണു.
“കൂട്ടുകാരായി തോളിൽ കൈയ്യിട്ട് നടന്നവനിട്ട് തന്നെ നീ കൊടുത്തല്ലേ പണി?”
ചുറ്റികയുയർത്തികൊണ്ട് ഗോപകുമാർ ചോദിച്ചു.
“പറയെടാ..ആരാ എന്റെ കൊച്ചിനെ കൊന്നത്…?”
ഭയംകൊണ്ട് വിറയ്ക്കാൻ തുടങ്ങിയിരുന്നു ജോയിയെ.
“കോവാലാ എന്നെ ഒന്നും ചെയ്യല്ല്…”