“നീ വിളിച്ചപ്പോൾ ഞാൻ തൃശ്ശൂർ എത്തിയതേ ഉണ്ടായിരുന്നുള്ളൂ.. പിന്നെ അവിടെ നിന്നൊരെണ്ണം വാങ്ങി ഓട്ടോ പിടിച്ചിങ്ങ് പോന്നു… ” കുടി കൂടുതലാ ല്ലേ …?”
” ഇനി എന്നാ നോക്കാനാടീ … ”
അയാൾ വിറയ്ക്കുന്ന ഇരു കൈകളും കൂട്ടിച്ചേർത്തു പിടിച്ച് ഗ്ലാസ് എടുത്തു …
ഒരു ശബ്ദത്തോടെ അയാളതു കുടിച്ചിറക്കുന്നത് അവൾ നോക്കിയിരുന്നു …
ഒരു പിടി മിക്ചർ വാരി വായിലിട്ടു കൊണ്ട് അയാൾ കസേരയിലേക്ക് ചാഞ്ഞു ..
“ഇനി നീ കാര്യം പറ…. ”
” രാജീവ് ഇവിടെ വന്നിരുന്നു….”
“ങാ … എന്നിട്ട് ….?”
അഭിരാമി ഉണ്ടായ സംഭവം വിശദീകരിച്ചു.
” എന്താ നിന്റെ തീരുമാനം..?”
വിനയചന്ദ്രൻ മദ്യം ഗ്ലാസ്സിലേക്ക് ഒന്നു കൂടി ചെരിഞ്ഞു .. ഇത്തവണ അയാൾക്ക് വിറയൽ ഇല്ലായിരുന്നു..
“കേസുമായിട്ട് മുന്നോട്ട് പോകണം … ”
” പോകണം ..” വിനയചന്ദ്രൻ പ്രതിവചിച്ചു.
” അല്ലാതെ ഇത് തീരില്ല വിനയേട്ടാ …”
“അവനടങ്ങിയിരിക്കുമോ …?”
“ഇല്ലാന്നറിയാം ….”
“നീ എന്ത് ചെയ്യും ….?”
” നേരിടാതെ പറ്റില്ലല്ലോ ….”
“അഭീ … ഇത് കൈ വിട്ട കളിയാണ് … നീ ഇത് പറയാനാണ് എന്നെ വിളിച്ചതെന്നും എനിക്കറിയാമായിരുന്നു … ”
അയാൾ ഒഴിച്ചു വെച്ചിരുന്ന മദ്യം വീണ്ടും അകത്താക്കി.
നാരങ്ങാ അച്ചാർ തോണ്ടി നാക്കിലേക്ക് തേച്ചു കൊണ്ട് വീണ്ടും കസേരയിലേക്ക് ചാഞ്ഞു.
” അല്ലാതെ എനിക്കിതൊക്കെ പറയാൻ ആരാ ഉള്ളത് …?”
നിസ്സഹായത അവളുടെ വാക്കുകളിൽ നിഴലിച്ചത് വിനയചന്ദ്രനറിഞ്ഞു …
“നല്ല അച്ചാർ .. നീ ഇച്ചിരി കഞ്ഞി ഉണ്ടാക്കാൻ പറ അമ്മിണിയമ്മയോട് ….”
സന്ദർഭോചിതമല്ലാത്ത സംസാരം കേട്ട് അവളൊന്ന് അമ്പരന്നുവെങ്കിലും ആലോചനയോട് എഴുന്നേറ്റ് അവൾ അടുക്കളയിലേക്ക് പോയി ..
അവൾ തിരിച്ചു വരുമ്പോൾ അയാൾ കണ്ണുകളടച്ച് ചാരിക്കിടക്കുകയായിരുന്നു …
” അത് തന്നെയാണ് സത്യം … ഞാൻ മാത്രമേ ഉള്ളൂ …. എനിക്കാണെങ്കിൽ ലിവറും ചങ്കുമൊന്നും ഇല്ലതാനും..”
അവൾ ഒന്നും മിണ്ടാതെ കസേരയിലിരുന്നു …
” കാര്യം നിന്നെ ഈ കോലത്തിലാക്കിയ അവനോട് എനിക്ക് തീർത്താൽ തീരാത്ത പകയുണ്ട് എന്നത് സത്യം തന്നെയാ ….”