കഷണ്ടി കയറിയ തലയിൽ ഉള്ള മുടികൾ ഏകദേശം നരച്ചിരുന്നു .. മീശയും താടിയും നരച്ചിട്ടുണ്ട് … കുറുകിയ കഴുത്തും കുടവയറുമുള്ള വലിയ പൊക്കമില്ലാത്ത ഒരാൾ …
“കേസ് ഫയൽ ചെയ്തിട്ടുണ്ട് … ഒരു സമൻസ് കക്ഷിക്കു കിട്ടിക്കാണും … ” വക്കീൽ പറഞ്ഞു. അതു തന്നെയായിരിക്കാം രാജീവ് വന്നതിന്റെ കാര്യമെന്ന് അഭിരാമിക്ക് മനസ്സിലായി.
” ഇതാരാ …?” വക്കീൽ വിനയചന്ദ്രനെ നോക്കി…
“കസിനാ … ” അഭിരാമി മറുപടി പറഞ്ഞു …
വക്കീൽ പിന്നെയും സംശയത്തോടെ നോക്കിയപ്പോൾ അവൾ കൂട്ടിച്ചേർത്തു.
“നാങ്കുളത്തമ്പലത്തിനടുത്ത് ഉള്ള ….”
” ഓ … അദ്ധ്യാപകൻ ….” വക്കീൽ ഓർമ്മ വന്നതു പോലെ പറഞ്ഞു
” ആയിരുന്നു … ഇപ്പോഴല്ല … ” വിനയചന്ദ്രൻ പറഞ്ഞു.
“കാര്യങ്ങളറിയാം … ” വക്കീൽ ആ സംസാരം അവിടെ നിർത്തി.
” എന്താ അഭിരാമി പ്രത്യേകിച്ച് … ?”
വിനയചന്ദ്രനെ ഒന്ന് നോക്കിയ ശേഷം അഭിരാമി രാജീവ് വന്ന കാര്യങ്ങൾ അയാളോട് വിശദീകരിച്ചു.
“നിങ്ങളെന്ത് വിഡ്ഢിത്തമാണ് കാണിച്ചത് ….?” വക്കീൽ ദേഷ്യപ്പെട്ടു.
“ഭവനഭേദനമല്ലേ … കുറഞ്ഞത് മൂന്നു മാസം അയാളെ അകത്തിടാമായിരുന്നല്ലോ …?”
“അയാളകത്തു കിടക്കുന്നതല്ല, എന്റെ പ്രശ്നം സാർ … എനിക്ക് നഷ്ടപ്പെട്ട പണമാണ് വേണ്ടത് … ”
” അതൊക്കെ കോടതി വിധി വന്നിട്ടല്ലേ നടക്കൂ അഭിരാമീ…”
” എന്റെ പണം കൊണ്ട് അവൻ മേടിച്ചിട്ട വസ്തുവകകളും ബിൽഡിംഗ്സും എല്ലാം തന്നെ എനിക്ക് തിരികെ വേണം … ”
” നമുക്ക് ശരിയാക്കാം .. ന്യായം നമ്മുടെ പക്ഷത്തല്ലേ …. ” വക്കീൽ പതിയെ കസേരയിലേക്ക് ചാഞ്ഞു.
“നമുക്കിറങ്ങാം … ” വിനയചന്ദ്രൻ എഴുന്നേൽക്കാനാഞ്ഞു. അഭിരാമി സംശയത്തോടെ അയാളെ നോക്കി …
വന്ന കാര്യം സംസാരിച്ചില്ലല്ലോ എന്നൊരു ധ്വനി അവളുടെ നോട്ടത്തിലുണ്ടായിരുന്നു.
” ഞങ്ങൾ വന്നത് മറ്റൊരു കാര്യം പറയാനാണ് … ” വിനയചന്ദ്രൻ പറഞ്ഞു തുടങ്ങി ..
കൈ മുട്ടുകൾ ടേബിളിലൂന്നി വക്കീൽ മുന്നോട്ടാഞ്ഞു …
” അഭിയുടെ അച്ഛന്റെയും അമ്മയുടെ മരണാനന്തര കാര്യങ്ങൾക്കായി ഒരു യാത്രയിലാകും ഞങ്ങൾ … അതൊന്ന് പറയാനാണ് വന്നത് … “