അഭിരാമി പെട്ടെന്ന് പറഞ്ഞു …
” ഞാനങ്ങനെ പറഞ്ഞു എന്ന് കരുതി സംഭവിക്കണമെന്നില്ലല്ലോ .. ”
” വിനയേട്ടന്റെ മനസ്സിലുള്ളത് എനിക്ക് മനസ്സിലാകുന്നില്ല …”
“മനസ്സിലാകാനൊന്നുമില്ല …. നീ അവനേയും കൂട്ടി കുറച്ചു ദിവസം മാറി നിൽക്കുക .. ബാക്കി ഞാൻ പിന്നെ പറയാം … ”
” അതൊന്നും നടപ്പുള്ള കാര്യമല്ല… മാത്രമല്ല എവിടേക്ക് പോകാനാ ..? പോയാൽ തന്നെ അയാൾ പുറകെ വരില്ല എന്ന് എന്താ ഉറപ്പ് …?”
“അവൻ നിന്നെ കൊല്ലുമെന്ന് ഉറപ്പാണോ ?”
വിനയചന്ദ്രൻ ചോദിച്ചു …
അഭിരാമി നിശബ്ദയായി …
“നിങ്ങൾ ആരോടും പറഞ്ഞിട്ടല്ല പോകുന്നത്. അതാണ് ഞാൻ നേരത്തെ പറഞ്ഞത് , ഫോണൊന്നും ഉപയോഗിക്കണ്ട എന്ന് ….”
” എനിക്കൊന്നും മനസ്സിലാകുന്നില്ല വിനയേട്ടാ ….” ചിന്താഭാരത്തോടെ അഭിരാമി പറഞ്ഞു …
” നമ്മുടെ വക്കീലെങ്ങനെ …? ”
വിനയചന്ദ്രൻ ചോദിച്ചു …
” അഡ്വക്കറ്റ് രാജശേഖരൻ … ”
അഭിരാമി പറഞ്ഞു …
” അതല്ല … ആളെങ്ങനെയെന്ന് , വിശ്വസിക്കാമോ?…”
“അച്ഛന്റെ സുഹൃത്തായിരുന്നു ..”
“ഉം … ”
” എനിക്കൊന്നു കാണാൻ പറ്റുമോ ?”
” അതിനെന്താ ? പക്ഷേ സമയം ആണ് പ്രശ്നം ..”
“നീ ഒന്ന് വിളിച്ചു നോക്ക് … ”
അഭിരാമി അപ്പോൾ തന്നെ ഫോണെടുത്ത് അഡ്വക്കറ്റ് രാജശേഖരനെ വിളിച്ചു. അയാളുടെ ഗുമസ്തനാണ് സംസാരിച്ചത്. നാലു മണിക്കു ശേഷം ഓഫീസിലേക്ക് ചെല്ലാൻ ഗുമസ്തൻ പറഞ്ഞു …
” നാലു മണി ….” മുഷിച്ചിലോടെ പറഞ്ഞിട്ട് , വിനയചന്ദ്രൻ വീണ്ടും കസേരയിലേക്ക് ചാഞ്ഞു.
“നീ അജയ് നെ വിളിക്ക് … ”
” ക്ലാസ്സിലാകും അവൻ … ”
” വിളിച്ചിട്ടേക്ക് , മിസ്ഡ് കോൾ കണ്ടാലവൻ തിരിച്ചു വിളിക്കുമല്ലോ …”
“ഉം … ” മൂളിയിട്ട് അഭിരാമി മകനെ വിളിച്ചു. പ്രതീക്ഷിച്ച പോലെ അജയ് ഫോൺ എടുത്തില്ല..
“രാജീവിന്റെ ബന്ധങ്ങളും കണക്ഷൻസുമൊക്കെ കുറേ നിനക്കറിയാവുന്നതല്ലേ …”
വിനയചന്ദ്രൻ ചോദിച്ചു.
” കുറച്ചൊക്കെ … “