“ഇങ്ങോട്ട് മാറി നിൽക്ക്…”
കപട ദേഷ്യത്തോടെ ഭൈരവ് പറഞ്ഞു
അവൾ ഇല്ലാന്ന് തലയാട്ടിക്കൊണ്ട് രുദ്രിന്റെ കയ്യിൽ തൂങ്ങി നിന്നു
“എന്തായിരുന്നു രണ്ടിനും ഇവിടെ പരിപാടി…?”
ഭൈരവ് കുസൃതിയോടെ ചോദിച്ചു
വൃന്ദ പെട്ടെന്ന് രുദ്രിനെ വിട്ട് നാണിച്ചു അടുക്കളയിലേക്കോടി,
ഭൈരവ് ആക്കി ചിരിയോടെ അത് നോക്കി നിന്നു
പിന്നീട് തിരിഞ്ഞ് രുദ്രിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് ചുമരിലേക്ക് ചേർത്തു
“എന്തോന്നാടാ നാറി… ആ പാവപ്പെട്ട പെങ്കൊച്ചിനെ പെഴപ്പിക്കാൻ നോക്കുന്നോ…”
ഭൈരവ് ശബ്ദം അമർത്തിക്കൊണ്ട് ചോദിച്ചു
“വിഡ്രാ… ഞാനെന്തിനാ അവളെ പെഴപ്പിക്കുന്നത്, അവളെന്റെയാടാ, എന്റെ മാത്രം…”
രുദ്ര് അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു,
“ആണല്ലോ…? അപ്പൊ ഇനി ഇമ്മാതിരി വേലകൾ കാണിച്ചാലുണ്ടല്ലോ… പള്ളയ്ക്ക് മുട്ട് കേറ്റിത്തരും ഞാൻ… ഇവിടെ നിങ്ങൾ രണ്ടുപേർ മാത്രമല്ല പറഞ്ഞേക്കാം…”
ഭൈരവ് ചിരിയോടെ മുട്ടുയർത്തിക്കൊണ്ട് പറഞ്ഞു, പിന്നീട് അവർ പരസ്പരം നോക്കി ചിരിച്ചു
••❀••
“ഡീ.. ഉണ്ടക്കണ്ണി…”
അന്ന് വൈകിട്ട് കാവിൽ വിളക്ക് വയ്ക്കാൻ പോകുകയായിരുന്ന വൃന്ദയും കണ്ണനും കുഞ്ഞിയും പിറകിൽ നിന്നും ആരോ വിളിക്കുന്നത് കേട്ട് തിരിഞ്ഞു നോക്കി,
സുമുഖനായ ഒരു ചെറുപ്പക്കാരൻ മുഖത്ത് ചിരിയുമായി അവർക്കരികിലേക്ക് വരുന്നുണ്ടായിരുന്നു,
ഒരു നിമിഷം അത്ഭുതവും പിന്നേ നിറഞ്ഞ ചിരിയും, വൃന്ദയുടെയും കണ്ണന്റെയും മുഖത്ത് വിരിഞ്ഞു
“വിവേകേട്ടാ… ഇതെപ്പോ വന്നു നാട്ടിൽ… ലതേച്ചി ഒന്നും പറഞ്ഞില്ലല്ലോ…”
വൃന്ദ ചിരിയോടെ ചോദിച്ചു,
“ഇന്ന് രാവിലെ, ഞാനാ അമ്മയോട് പറഞ്ഞത് നിങ്ങളോട് പറയണ്ടാന്ന്, ഒരു സർപ്രൈസ് തരാൻ…”
വിവേക് അവരുടെ അടുത്തെത്തി പറഞ്ഞു
“ടാ… കണ്ണാ നീയങ്ങ് വലുതായല്ലോ… ഇതാരാ കൂടെ…?”
വിവേക് വാത്സല്യത്തോടെ കണ്ണനോട് ചോദിച്ചു
“ഇത് കുഞ്ഞി, വിശ്വനാഥൻ മാമന്റെ മോളാ…”
കണ്ണൻ പറഞ്ഞു
“അമ്മ പറഞ്ഞാരുന്നു… പണ്ട് പുറപ്പെട്ടുപോയ…?”
അവർ അതേയെന്ന് തലയാട്ടി
“അപ്പൊ കണ്ണന്റെ മുറപ്പെണ്ണ്… കൊള്ളാലോ സുന്ദരിക്കുട്ടിയാണല്ലോ…”
വിവേക് അവരെ നോക്കി പറഞ്ഞു
കുഞ്ഞി നാണത്തോടെ കണ്ണന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു,
“പിന്നേ… എന്തൊക്കെയാ വിശേഷങ്ങൾ… പറ…”
വിവേക് വൃന്ദയോട് ചോദിച്ചു
അവളതിനൊന്ന് ചിരിച്ചു
“പിന്നേ… നമ്മുടെ കോമൺ ശത്രുക്കൾ എന്ത് പറയുന്നു…? കല്യാണ നിശ്ചയം കഴിഞ്ഞല്ലേ…?”