“മ്മ്” ഞാൻ ശാന്തനായി മൂളി.
കൈവെള്ളയിൽ വിരലുകൾക്കിടയിലൂടെ ജീവിതം പിടിച്ച് നിർത്താൻ കഴിയാതെ ഒഴുകിയൊലിച്ച് പോയി കൊണ്ടിരുന്നു.
ഏറെ നേരത്തേ മൗനത്തിന് ശേഷം അവള് ചോദിച്ചു,
“അവർക്കെന്താ പറ്റിയത്, അന്നത്തെ കഥയിലെ മുത്തുലക്ഷ്മിക്കും മുനിയാണ്ടിക്കും.”
“അതൊരു കഥയല്ല ശരിക്കും നടന്ന ഒരു സംഭവമാണ്. 1959 ൽ അന്നത്തെ മുഖ്യമന്ത്രി കെ.കാമരാജൻ വൈഗൈ ഡാം പണി കഴിപ്പിച്ച് സമ്മർപ്പിക്കും മുൻപെ, 1955 ൽ വൈഗൈ ആറ്റിലൊരു വെള്ളപൊക്കമുള്ളായി. അന്ന് ഒഴുക്കിൽ പെട്ട് കാണാതെയായ 26 പേരിൽ ഒരാൾ മുത്തുലക്ഷ്മി ആയിരുന്നു. മറ്റുള്ളവരെല്ലാം മരണണോട് പൊരുത്തപ്പെട്ടപ്പോൾ മുനിയാണ്ടി മാത്രം അതിനു വഴങ്ങി കൊടുത്തില്ല. മുത്തുലക്ഷ്മി എന്നെങ്കിലും തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് അയാൾ എന്നും വൈഗയ്ക്ക് കരയിൽ വന്നിരിക്കും, അന്നുണ്ടായ കഥകൾ പറഞ്ഞ് കേൾപ്പിക്കും, തന്റെ പൊട്ട പാട്ടുകൾ പാടും , ഇടയിൽ മുത്തുലക്ഷ്മി വന്ന് വായപൊത്തി അവ ഈണത്തിൽ പാടി മുഴുവിപ്പിക്കുമെന്ന പ്രതീക്ഷയിൽ. മുത്തുലക്ഷ്മി ഒരിക്കലും വന്നില്ല. വൈഗയാറ്റിൻ്റെ കരയിലെവിടെയോ സ്ഥാപിച്ച മുനിയാണ്ടിയുടെ ഇരുമ്പ്പ്രതിമ ഇപ്പോഴും അവൾ വരുന്നതും കാത്തിരിപ്പാണ്.”
മീനാക്ഷി ഒന്നും മിണ്ടിയില്ല. എങ്കിലും എന്റെ തോളിലൂടെ അവളുടെ ചൂടുള്ള കണ്ണുനീർ ധാരധാരയായി ഒഴുകിയിറങ്ങി.
ഞങ്ങൾ കടലാകാശത്തിനെ വിഴുങ്ങും വരെ, അവിടെ ഒരു സാലഭഞ്ജിക കണക്കെയിരുന്നു.
അങ്ങകലെ ചക്രവാളസീമകളിൽ, കടലിൻ്റെ ഹൃദയത്തിൽ മുഴങ്ങിയിരുന്നത് ഒരു ചങ്ങമ്പുഴ കവിതയിലെങ്ങോ, രമണൻ്റെ വരികളായിരുന്നു.
‘അവളപങ്കില ദൂരയാണെങ്കിലും,
അരികിൽ ഉണ്ടെനിക്കെപ്പോഴും കൂട്ടിനായി
കദനകാലം, കഠിനമൊരൽപ്പമാ കവിളിണയിൽ-
കലർത്താതിരിക്കണേ…’
*************
ഭാവിയിലൊരു ദിനം….
കാലംതെറ്റി പെയ്യുന്ന മഴ, ദിശയില്ലാതെ ചിതറിയടിച്ച ഒരു കാറ്റിൽ മഴത്തുള്ളിൽ ചരല് വാരിയെറിയും പോലെ മുഖത്ത് വന്നടിച്ചു വീണു. ചെവിയിൽ മഴക്കാറ്റിൻ്റെ മൂളക്കം മാത്രം. കൺമുന്നിൽ കുറുമാലി പുഴ രൗദ്ര ഭാവത്തിൽ മുടിയഴിഞ്ഞൊഴുകുന്നു. അവളെ ഇത്രയടങ്ങാത്ത കോപത്തിൽ ആരും ഇന്നേവരെ കണ്ടിരിക്കില്ല.
ഞാൻ അക്കരെക്ക് നോക്കി, കളിക്കുന്നത് മരണത്തോടാണ്.
ഞാൻ വള്ളമിറക്കില്ലെന്ന് അവസാനമായും പറഞ്ഞ തോണിക്കാരനെ ഒരിക്കൽ കൂടി നോക്കി.