എന്നെ വിഷമിപ്പിച്ചത് ഈ പ്രണയമാണ്, അതിൻ്റെ മൂലമായ ഭാവം സന്ദേഹമാണ്. പ്രണയമെന്താണെന്ന് വേർത്തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. നേടിയെടുക്കുന്നതാണൊ, വിട്ടുകൊടുക്കുന്നതാണോ പ്രണയം. അത് ശരിതെറ്റുകൾ പോലെ തന്നെ നിർവചിക്കാൻ കഴിയാത്തൊരു ആശയമാണ്. വരുന്നിടത്ത് വച്ച് കാണം എന്ന് മാത്രമേ പറയാൻ കഴിയൂ. പ്രണയം നേടുന്നവരുടെയോ, വിട്ടുകൊടുക്കുന്നവരുടെയോ എന്ന വിശ്വപ്രസിദ്ധമായ ഉത്തരമില്ലാത്ത തർക്ക വിഷയത്തിൽ ഞാനും ഭാഗമായി എന്നു മാത്രം.
രണ്ടിനും അതിൻ്റേതായ മനോവലിപ്പവും ധൈര്യവും ആവശ്യമുള്ളത് തന്നെ. എങ്കിലും വിട്ടുകൊടുക്കുന്നവന് കാലംകൽപ്പിച്ച് നൽകിയിട്ടുള്ള ഒരു നായക പരിവേഷം ഉണ്ടെന്നുള്ളത്ത് ഒരു സത്യം തന്നെയാണ്. ഒരു യുദ്ധകളത്തിൽ ഒൻപത് ജീവൻ എടുക്കാൻ സാധ്യതയുള്ള ഒരാളെ കൊല്ലുന്നവനെക്കാൾ, സ്വന്തം ജീവൻ കൊടുത്ത് ഒരു ജീവൻ രക്ഷിക്കുന്നവനു തന്നെയല്ലെ നായകസ്ഥാനം.
ത്യാഗം എന്നും കേട്ടിരിക്കാൻ ഇമ്പമുള്ളൊരു കാര്യമാണ്. അതുകൊണ്ട് തന്നെയാണെല്ലോ വിശ്വപ്രസിദ്ധമായ പ്രണയകഥളെല്ലാം നഷ്ടപ്രണയളായി അവസാനിച്ചത്. തലച്ചോറിൻ്റെ ഈ ഊമ്പിയ ഫിലോസഫിക്ലാസ് എൻ്റെ തളർന്ന മനസ്സിനെ പിന്നെയും തളർത്തിയതേയുള്ളു. സങ്കീർണ്ണമായ ഈ പ്രശ്നങ്ങൾ കുറച്ചൊന്നു ലളിതമാക്കാൻ മീനാക്ഷി ഹോസ്റ്റലിലേക്ക് തിരിച്ച് പോകുന്നത് തന്നെയാണ് നല്ലതെന്ന് എനിക്കും തോന്നി.
എനിക്ക് വയ്യാതിരിക്കുന്ന ഈ അവസ്ഥയിൽ ഇവിടം വിട്ട്പോകാൻ മീനാക്ഷിക്ക് ഒട്ടും മനസ്സില്ലായിരുന്നു. ഒരു കുഴപ്പവും ഇല്ല എന്ന എൻ്റെ ഉറപ്പിൻ്റെ പുറത്ത് നേരത്തെ തയ്യാറാക്കിവച്ചിരുന്ന ബാഗും എടുത്ത് അവളിറങ്ങി. ഞാൻ തന്നെ അവളെ ഓട്ടോയിൽ അവിടം വരെ കൊണ്ട് ചെന്ന് ആക്കി കെടുത്തു. അധികം ദീർഘമല്ലാത്ത ആ യാത്രയിൽ ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചില്ല. ഒട്ടോ ഹോസ്റ്റലിന് മുൻപിൽ നിർത്തി, ഞങ്ങൾ അതിൽ ചലനമില്ലാതെ എന്തോ ചിന്തയിൽ മുഴുകിയിരുന്നു.
“സാർ ഇറങ്ങ വേണ്ടിയ ഇടം വന്താച്ച്” അക്ഷമനായ ആ ഒട്ടോക്കാരൻ അണ്ണാച്ചി ഞങ്ങളെ കാടുകയറിയ ചിന്തകളിൽ നിന്ന് വലിച്ച് പറിച്ച് പുറത്തേക്കിട്ടു.
ഞെട്ടിയെഴുന്നേറ്റ ഞാൻ അയാളുടെ അണ്ണാക്കിൽ കുത്തികയറ്റാൻ കാശ് തപ്പി. എന്നെ ഒന്നു തിരിഞ്ഞ് നോക്കുകപോലും ചെയ്യാതെ അവളിറങ്ങി നടന്നു. ഒരു യാത്ര പോലും പറയാതെ. ഭാരിച്ച ആ ബാഗുംതാങ്ങി തലതാഴ്‌ത്തി അവൾ നടന്നു നീങ്ങുന്നത് നുറുങ്ങുന്ന ഹൃദയവുമായി ഞാൻ നോക്കിനിന്നു.