അവൾ എൻ്റെ കയ്യിൽ ഒന്നുകൂടി അമർന്നിരുന്ന്, എയറിൽ തന്നെ നിന്ന് കൈ രണ്ടും കെട്ടി, ഒരു ടീച്ചറുടെ ഗൗരവത്തോടെ, കുസൃതിയിൽ കലർന്ന ദേഷ്യത്തോടെ എന്നെ നോക്കി ഒരു പുരികമുനയുയർത്തി. ഇരിക്കുന്നതെന്നാലും കൊച്ചുകുഞ്ഞിനെപ്പോലെ എൻ്റെ കയ്യിലാണ്. പെട്ടന്നൊരു കാറ്റുവീശിയപ്പോൾ അവൾ പേടിച്ച് രണ്ടു കൈകളും എൻ്റെ തോളുകളിലമർത്തി, എന്നിട്ടും ഞാൻ പറയാൻ പോകുന്ന ഉത്തരം പ്രതീക്ഷിച്ച് മിഴികളെന്നിൽ തന്നെ ഊന്നിനിൽപുണ്ട്.
“ഞാൻ ഈ കണ്ട തല്ലും, ഇടിയുമൊക്കെ കൊണ്ട്, എൻ്റെയീ കഷ്ടപ്പാടിനിടയിലും കെട്ടിയതല്ലെ നിന്നെ.”
“അതിന്”
“അപ്പൊ ഇനീം കഷ്ടപ്പാട് വരുമ്പൊ എനിക്കിത് പണയം വക്കാൻ തരോ….”
“യെന്ത് യെൻ്റ വയറോ” ( അവളെരു കെറുവോടെ ചോദിച്ചു )
“യേയ്, ദതല്ല, ദിത്”
ഞാൻ അവളുടെ സാരിക്ക് പുറത്ത് മേനിയോട് പറ്റിക്കിടന്നിരുന്ന അരഞ്ഞാണ തൊങ്ങലിൽ കടിച്ച് അത് മുഴുവനായും ആ കോട്ടൻ സാരിക്ക് പുറത്തിട്ടു. അത്ര കൊതി തോന്നിയതോണ്ട് ചെയ്തതാണ്. പേരിനൊരു അരഞ്ഞാണമാണെങ്കിലും അവളുടെ അരയഴകാണ് അതിൻ്റെ മാറ്റ്. സ്വർണ്ണനൂലുപോലുള്ള അത്, അവളുടെ പൊന്നുടലിൽ ചേർന്നിരുന്നാൽ കണ്ടുപടിക്കാൻ പോലും പ്രയാസമാവും.
അവളുടെ നേർത്ത മേനിയിലെൻ്റെ ചുണ്ടുരഞ്ഞ് പോയി. പെട്ടന്നുണ്ടായ ഇന്ദ്രിയബോധത്തിൽ, അനുഭൂതിയിൽ അവൾ നടുങ്ങി കൈകൾ എൻ്റെ ഇടത് തോളിലും വലത്ത് നെഞ്ചിലും കുത്തി പുളഞ്ഞുയർന്നു.
ഇതുവരെ ഉലകിതിലാർക്കും ദർശനഭാഗ്യം സിദ്ധിക്കാത്ത മീനാക്ഷിയുടെ പൊന്നരഞ്ഞാണം ഞാൻ കൺനിറയെ കണ്ടു. അതിനവളുടെ രുചിയായിരുന്നു. കാലിൻ നഖമുനത്തൊട്ട്, വൈശിഷ്ട്യമായ നിമ്നോന്നതികളോടെ വളഞ്ഞ് പുളഞ്ഞൊഴുകി ലാളിത്യത്തിൻ്റെയും, സൗകുമാര്യത്തിൻ്റെയും, ഉത്തുംഗശൃംഗമായ സിരസ്സിലെത്തി നിൽക്കുന്ന അവളുടെ സർപ്പസൗന്ദര്യം, ഉലഞ്ഞ് മുടിയാട്ടമാടി എന്നെ നോക്കി സംഭ്രമപ്പെട്ട് തെല്ലൊരു പിണക്കത്തോടെ പറഞ്ഞു.
“ശ്ശൊ… ഒരു നാണോം നാളികേരോം ഇല്ലാത്ത മനുഷ്യൻ, തനി വഷളൻ, എന്നെ അങ്ങോട്ട് കയറ്റി വിട്, ഇല്ലെങ്കി ഞാൻ ഉണ്ണിയേട്ടനെ തള്ളി താഴെയിടും. അപ്പൊ ആവി ശരിക്കും ആവിയാവും.
ആ പറഞ്ഞതിലെ ലോജിക്ക് എനിക്ക് ശരിക്ക് കിട്ടിയില്ല. എന്നെ തള്ളി താഴെയിട്ടാ അവളും കൂടെ പോരൂല്ലെ. വല്ലാണ്ട് ചിന്തിക്കാൻ നിന്നില്ല. അവളത്രക്കങ്ങട് ചിന്തിച്ചിട്ടില്ലെങ്കിൽ, പിന്നെ ചിന്തിക്കണ്ടി വരില്ല. ഞാനവളെ ഉന്തിതള്ളി കയറ്റിവിട്ട്, പോകാൻ തിരികെ നടന്നു. അപ്പൊ പിന്നീന്ന് വിളിച്ചു.