ഗീതൂന്റെ കോപം കാര്യമാക്കാതെ ഗോവിന്ദ് ദോശ വച്ചിരുന്ന പാത്രത്തിലെത്തി നോക്കിയതേ ഓർമ്മയുള്ളു, ആ നിമിഷം തന്നെ വേദന കൊണ്ട് അവൻ ചാടി പോയി….
“അത്രയ്ക്കായോ ….”
പിന്നൊന്നും നോക്കീല കയ്യിലിരുന്ന ചട്ടുകം കാലമാടന്റെ ചന്തിയിൽ തന്നെ വച്ച് കൊടുത്തു. എന്നിട്ട് ക്രൂരമായൊരു നോട്ടം പാസ്സാക്കി. എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും. ഗോവിന്ദേട്ടൻ ചന്തിയും പൊത്തി ചാടുന്ന കണ്ടപ്പോഴെ ചിരി വന്നു. പക്ഷെ പവറ് വിടാതെ പിച്ച് നിന്നു.
“ദേ നിന്നെ ഞാൻ … ” .
ഏട്ടൻ അടിക്കാനെന്നോണം കൈ ഓങ്ങിയതും ഞാൻ ചട്ടുകം പൊക്കി കാണിച്ചു. പാവം ചട്ടുകം കണ്ടതും പന്തം കണ്ട പെരുച്ചാഴിയെ പോലെ ആയി. അല്ലെങ്കിലും എന്നെ അടിക്കേന്നുമില്ല. ഈ ഓങ്ങലെ ഒള്ളു. പാവം .
പാവോ , പാവോന്നുമല്ല പൊട്ടൻ എന്റെ പാല് കുടിച്ചിട്ട് കട്ടി ഇല്ലാന്ന് പറഞ്ഞതല്ലേ .പോങ്ങൻ .. … മ്ഹും ….
ചട്ടുകം കണ്ടതും ആള് പയ്യെ അടുക്കളയ്ക്ക് പുറത്തോട്ട് പോയിട്ടുണ്ട്. പക്ഷെ ദോശ ചുട്ട് കൊണ്ടിരുന്നപ്പോളാണ് തോളിൽ വന്ന് തോണ്ടിയത്. എനിക്കാണെങ്കിൽ ദേഷ്യം ഇരച്ച് കയറി.. ചട്ടുകം എടുത്ത് തിരിയാനൊരുങ്ങിയതും ദേ ഇടത്തേ തോളിൽ തോണ്ടുന്ന് …
“ദേ ഞാൻ ഒരു വട്ടം പറ ……’
” എല്ലാമെല്ലാമല്ലെ …….”
ഏട്ടന്റെ കാളരാഗം കൂടി കേട്ടപ്പൊ കലി വന്നു. കാളരാഗോന്നുമല്ല കേട്ടോ . ആള് സൈലന്റ് ആണെങ്കിലും നന്നായിട്ട് പാടും. എന്റെ അവസ്ഥ വച്ചാണ് അത് കാള രാഗമായ് മാറിയത്.
“പോ അങ്ങോട്ട് …”
ദേഷ്യത്തിൽ പിടിച്ച് തള്ളിയതും ആള് പിറകോട്ട് വീണു.എന്നിട്ടും ചിരിച്ചോണ്ട് എണീറ്റ് വരുവാണ് .മൈൻഡ് ചെയ്തില്ല.
“എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ….”
” പരുന്ത് തന്റെ ……..”
കയ്യില് കിട്ടിയത് സവാളയാണ്. ഒരൊറ്റ ഏറ് കൊടുത്തു. ശക്തിയിൽ എറിയുമ്പോഴും കൈ ആരോ പിന്നോട്ട് വലിക്കുന്ന പോലെ തോന്നി. ഭാഗ്യത്തിന് കൊണ്ടില്ല. ഭാഗ്യോ …? ബുദ്ധൂസ് കുനിഞ്ഞോണ്ട് രക്ഷപ്പെട്ട് ഇല്ലേൽ ഈ ഗീതൂന്റെ ശക്തി അറിഞ്ഞേനെ.
“നിന്റെ കാലിലെ കാണാ പാദസ്വരം ഞാനല്ലേ ഞാനല്ലേ….”