നാലുചുവരുകളും ചില്ലിനാലായതിനാൽ നമുക്ക് ചുറ്റും കടൽ നൃത്തം ചവിട്ടുന്നത് വ്യകതമായി കാണാം.കടലിനടിയിലെ വിസ്മയക്കാഴ്ചകൾ ഇവിടെയിരുന്ന് നമുക്ക് ആസ്വദിക്കാവുന്നതാണ്.നോക്കൂ…മീനുകൾ കൂട്ടത്തോടെ നീന്തിത്തുടിക്കുന്നത്…എന്തൊരു രസമാണല്ലേ…ഇത് പണിത എഞ്ചിനീയറെ സമ്മതിക്കണം.കടലിൻറെ നീലിമ കൃത്യമായി മുറിയുടെ എല്ലായിടത്തും എത്തുന്നുമുണ്ട്.ഈ അതിശയിപ്പിക്കുന്ന മുറിയിൽ വെച്ചാണ് ഞങ്ങൾ എൻറെ ബെർത്ത് ഡേയും,അഭിനയ ജീവിതത്തിൻറെ ഇരുപത്തിയഞ്ചാം വാർഷികവും ആഘോഷിക്കുക.ആഘോഷങ്ങൾ ഇതുപോലെ റെക്കോർഡ് ചെയ്തായിരിക്കില്ല നിങ്ങളിലേക്കെത്തുക.മറിച്ച് ലൈവായിട്ടായിരിക്കും.നാളെ രാത്രി കൃത്യം പന്ത്രണ്ട് മണിക്ക് ലൈവ് തുടങ്ങും.അതിനായി കാത്തിരിക്കുക.ഇപ്പോൾ തൽക്കാലം നിർത്തുകയാണ്.യാത്ര കഴിഞ്ഞു വന്നതല്ലേ..ഒന്ന് ഫ്രെഷാവണം.അൽപം വിശ്രമിക്കണം.പിന്നെ ഷോപ്പിങ്ങുണ്ട്.ഷൂട്ടുണ്ട്.ഷൂട്ട് ഏതാനും പരസ്യചിത്രങ്ങളുടേതാണ് കേട്ടോ.ബീച്ചിലാണ് ഷൂട്ട്.ഇന്നും നാളെയുമായി ഷെഡ്യൂളുകൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.അപ്പോൾ നാളെ ലൈവിൽ കാണും വരെ ബൈ ബൈ.”
വീഡിയോ ലോഗ്-ഭാഗം മൂന്ന്
ക്യാമറ ഓൺ -ലൈവ് സ്ട്രീമിങ്…
“ഹലോ…പന്ത്രണ്ട് മണിയാകാൻ ഇനി അഞ്ചുമിനിറ്റേ ഉള്ളൂ.ആഘോഷപരിപാടികൾ കാണാൻ കാത്തിരിക്കുന്ന നിങ്ങളെ എല്ലാവരേയും ഞാൻ ഈ കടൽ മുറിയിലേക്ക് സ്വാഗതം ചെയ്യുകയാണ്.എനിക്കൊപ്പം ക്രിസ്റ്റഫർ ഉണ്ട്.യമുനയുണ്ട്.കേക്ക് റെഡിയാണ്.മുന്തിരിച്ചാറും പഴസത്തും റെഡിയാണ്.മധുരപലഹാരങ്ങളും അലങ്കാരങ്ങളും മനം കുളിർപ്പിക്കുന്നതാണ്.എല്ലാം നിങ്ങൾക്ക് കാണാവുന്നതാണ്.ഇവിടെനടക്കുന്നതെല്ലാം വ്യക്തമായി കാണാവുന്ന തരത്തിൽ ക്യാമറ ഞാൻ സെറ്റ് ചെയ്ത് ഒരിടത്ത് വെക്കുകയാണ്.വീഡിയോ പ്ലാറ്റ്ഫോമുകളിൽ ഇന്നലെ ഞാൻ ഷെയർ ചെയ്ത മാൾഡിവസ് വ്ലോഗിന്റെ രണ്ടു ഭാഗങ്ങളും മിനിറ്റുകൾക്കകമാണ് വൈറലായത്.നിങ്ങളാണ് അതിന് തുണയായത്.അതിനുള്ള പ്രത്യേക നന്ദി ഞാൻ പ്രകാശിപ്പിക്കുന്നു….”
സമയം 12.00
നിലോഫർ കേക്ക് മുറിച്ചു.അതേ നിമിഷം ഉത്തരത്തിലെ ബലൂണുകൾ പൊട്ടി അവിടമാകെ സിൽക്ക് മഴ പെയ്തു.ക്രിസ്റ്റഫറും യമുനയും നിറഞ്ഞ ചിരിയോടെ ‘ഹാപ്പി ബെർത്ത്ഡേ ടു യു’ഈണത്തിൽ പാടി.കേക്കിൻറെ കഷ്ണങ്ങൾ മൂവരും പങ്കുവെച്ചു.നിലോഫർ ക്യാമറയെ അഭിമുഖീകരിച്ചു:
“…പ്രിയരേ…എൻറെ സ്ക്രീൻ ലൈഫിൻറെ ഇരുപത്തിയഞ്ചാം വാർഷികം.എൻറെ റിയൽ ലൈഫിൻറെ നാല്പത്തിയഞ്ചാം വാർഷികം.ഉള്ളിലാകെ സന്തോഷമാണ്.ശരീരമാകെ കോരിത്തരിപ്പാണ്.ഈ ശുഭ മുഹൂർത്തത്തിൽ എനിക്കരികിൽ എനിക്കേറ്റവും പ്രിയപ്പെട്ട രണ്ടുപേരുണ്ട്.ലോകം മുഴുവനുമുള്ള ലക്ഷോപലക്ഷം ആളുകളുണ്ട്.ഞാൻ ഭാഗ്യവതിയാണ്.”