പോയിക്കൊള്ളട്ടെ..അതുവരെ ഇയാൾക്ക് ഒരവധി കൂടി നൽകാം..അയാൾക്ക് പശ്ചാത്താപം ചെയ്യാനുള്ള ഒരവസരം”
“അങ്ങയുടെ ഹിതം പോലെ ദേവാ”
“ഉം ”
കാലൻ ഒന്നിരുത്തി മൂളി.
അതിനു ശേഷം സിംഹാസനത്തിൽ നിന്നും എണീറ്റു.
അവിടെ ചാരി വച്ചിരുന്ന ദണ്ഡ് കൈയിൽ പിടിച്ചുകൊണ്ട് കാലൻ ദാസന്റെ സമീപം നടന്നു വന്നു.
അവൻ സംഭ്രമത്തോടെ തൊഴു കയ്യോടെ അവരെ നോക്കി.
അവന്റെ അടുത്തെത്തിയതും കാലൻ കയ്യിലിരുന്ന ദണ്ഡ് അന്തരീക്ഷത്തിൽ വച്ച് ഒന്ന് ചുഴറ്റി.
അപ്പോൾ അതിന്റെ അറ്റത്തുള്ള വജ്രം ശോഭയുടെ തിളങ്ങി.
ആ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ദാസന്റെ കാഴ്ചയെ മറച്ചതും യമദേവൻ ആ വജ്രത്തിന്റെ കൂർത്ത ഭാഗം ദാസന്റെ നെഞ്ചിന് നടുവിലായി അമർത്തി കുത്തി.
കുത്തേറ്റതും അവന്റെ ആത്മാവ് ചുഴിയിൽ പെട്ട പോലെ വട്ടം കറങ്ങിക്കൊണ്ടിരുന്നു.
അതു പോലെ വട്ടം കറങ്ങിക്കൊണ്ട് ആരോ വലിച്ചെടുക്കുന്ന പോലെ അവൻ വന്ന വഴിയെ തിരിച്ചു പോന്നു.
അപ്പോഴും അവന്റെ കാതിൽ യമദേവന്റെ അശരീരി പതിയുന്നുണ്ടായിരുന്നു.
“മടങ്ങി പോ ദാസാ…നീ പശ്ചാത്തപിക്കൂ..ഇനി നിന്റെ കുടുംബത്തിന് വേണ്ടി ജീവിക്കൂ.. അതുപോലെ മറ്റുള്ളവർക്ക് വേണ്ടിയും.. നിന്റെ നിയോഗം പൂർത്തിയായിട്ടില്ല..അത് പൂർത്തിയാക്കൂ..നമ്മുടെ വിജയാശംസകൾ”
ആ വാക്കുകൾ കേട്ടതും വല്ലാത്തൊരു ഊർജം അവന്റെ മനസിലേക്ക് വന്നു നിറഞ്ഞു.
അസ്ത്രം തൊടുത്തു വിട്ട പോലെ അവന്റെ ആത്മാവ് സഞ്ചരിച്ചു കൊണ്ടിരുന്നു.
തനിക്ക് ചുറ്റും ചുഴിയായതിനാൽ ദാസന് ഒന്നും കാണാൻ സാധിച്ചില്ല.
ആ ചുഴിയിൽ അവൻ പതിയെ അലിഞ്ഞു ചേർന്നുകൊണ്ടിരുന്നു.
പൊടുന്നനെ എന്തിലോ ഒന്ന് ശക്തമായി ഇടിച്ചതും ദാസന്റെ ബോധം നഷ്ടമായി.
അവന്റെ കണ്ണുകൾ പതിയെ അടഞ്ഞു വന്നു.
.
.
.
.
ആരോ കുലുക്കി വിളിക്കുന്നത് കേട്ടാണ് ദാസൻ കണ്ണു തുറന്നത്.
ശരീരമാകെ ഒരു തരം മരവിപ്പ് അവന് തോന്നി.
മുഖത്തേക്ക് ശക്തമായ പ്രകാശം അടിക്കുന്നതിനാൽ അവൻ കണ്ണു ചിമ്മി തുറന്നു.