ആകപ്പാടെ നിറഞ്ഞു നിൽക്കുന്ന ആൾക്കൂട്ടം.
എന്തോ ഒരു നിസ്സഹായാവസ്ഥ അവനെ ബാധിച്ചു.
ചുമലിൽ ഒരു കൈ പതിഞ്ഞപ്പോഴാണ് അവൻ തിരിഞ്ഞു നോക്കിയത്.
യമദേവനായിരുന്നു അത്.
അവന്റെ കൈയ്യും പിടിച്ചുകൊണ്ട് അദ്ദേഹം ആൾക്കൂട്ടത്തിനിടയിലൂടെ വീട്ടിനുള്ളിലേക്ക് കയറി ചെന്നു.
അവിടെ കണ്ട കാഴ്ച്ച.
ഒരു കുഞ്ഞു പാവക്കുട്ടിയെയും കെട്ടിപിടിച്ചുകൊണ്ട് ഒരു സ്ത്രീ അലമുറയിട്ട് കരയുകയായിരുന്നു.
“ഹെന്റെ നന്ദന മോളെ………….”
ഹൃദയഭേദകമായ ആ കാഴ്ച്ച കണ്ട് സഹിക്ക വയ്യാതെ അവൻ കണ്ണുകളടച്ചു.
പലരുടെയും കണ്ണുകളിൽ നിറഞ്ഞു നിന്നത് സഹതാപവും ദുഖവും മാത്രം.
എല്ലാവരുടെയും തേങ്ങൽ മാത്രമായിരുന്നു അവന്റെ കാതുകളിൽ മാറ്റൊലി കൊണ്ടത്.
അവിടെ ഒരു കുഞ്ഞുടുപ്പ് ഇട്ടുകൊണ്ട് നിന്നിരുന്ന പെണ്കുട്ടി ആ അമ്മയുടെ തോരാ കണ്ണുനീർ തുടക്കാൻ വൃഥാ ശ്രമിക്കുന്നുണ്ടായിരുന്നു.
പക്ഷെ അവൾക്ക് അതിന് കഴിയുന്നുണ്ടായിരുന്നില്ല.
അതു കണ്ടപ്പോഴേ ദാസന് ഒരു കാര്യം പിടികിട്ടി.
അത് ഒരു ആത്മാവ് ആണെന്ന്.
അവിടെ കൂടി നിന്നവർ കുശു കുശുക്കുന്നത് ദാസന്റെ കാതിൽ പതിഞ്ഞു.
“ഏതോ തന്തയില്ലാ കഴുവേറി ഇന്ന് രാവിലെ ആ കൊച്ചിനെ വേണ്ടത്തതൊക്കെ ചെയ്ത് ശ്വാസം മുട്ടിച്ചു കൊന്നതാ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇപ്പോഴാ വന്നേ.”
“എങ്ങനാ ഇത് സംഭവിച്ചേ?”
“സ്കൂളിൽ ഇന്ന് പിള്ളേരുടെ സമരം ആയോണ്ട് നേരത്തെ വിട്ടതാണ് പോലും. കണ്ടില്ലേ ആ കൊച്ചിന്റെ അവസ്ഥ.അതിന്റെ അമ്മ വരുമ്പോൾ കണ്ടത് ദേഹത്ത് ഒരൊറ്റ തുണിക്കണ്ടം പോലുമില്ലാതെ കിടക്കുന്ന കൊച്ചിനെയായിരുന്നു.”
അത് കേട്ടതും ദാസന്റെ ദേഹമാകെ തളരുന്ന പോലെ തോന്നി.