കരയണം..അല്ലാതെ വികാരങ്ങൾ കെട്ടി വയ്ക്കാനുള്ളതല്ല..മറിച്ച് അത് പ്രകടിപ്പിക്കാനുള്ളതാണ്”
യമദേവൻ ദാസനെ തിരിഞ്ഞു നോക്കി പറഞ്ഞു.
എന്തോ വല്യ തത്വം കേട്ട പോലെ അവൻ തലയാട്ടി.
കുറച്ചു ദൂരം മുന്നിൽ ചെന്നതും പെട്ടെന്ന് ഒരു മ്യൂസിക് കേൾക്കാൻ തുടങ്ങി.
ദാസൻ ചെവി കൂർപ്പിച്ചു കൊണ്ട് ചുറ്റും നോക്കി.
പക്ഷെ ആ ശബ്ദത്തിന്റെ സ്രോതസ്സ് എവിടാണെന്ന് ഒരു പിടിയുമില്ലായിരുന്നു.
അവൻ നോക്കിക്കൊണ്ടിരിക്കെ ഏറ്റവും മുന്നിൽ നടക്കുന്ന പോത്തിന്റെ ചെവിക്കരികിൽ എന്തോ തിളങ്ങുന്നത് കണ്ട് ദാസൻ അങ്ങോട്ട് ഓടി ചെന്നു.
അവിടെയുള്ള സാധനം കണ്ട് അവൻ അമ്പരന്നു
അതൊരു സ്മാർട് ഫോൺ ആയിരുന്നു.
നല്ല വലിപ്പമുള്ള സിൽവർ കളർ ഫോൺ.
അതു കണ്ടിട്ട് ദാസന് അതിശയമായി.
അതിന്റെ സ്റ്റൈലും ഫീച്ചേഴ്‌സും ഒക്കെ കണ്ട് അവന് വണ്ടറടിച്ച പോലെയായി.
മുഴുവനും സ്ഫടിക നിര്മിതമായ ഉരുപ്പിടി ആയിരുന്നു അത്.
പതുക്കെ അവൻ ആ ഫോൺ കൈപ്പിടിയിൽ എത്തിച്ചു നോക്കി.
ഇത്രയും മനോഹരമായ ഡിസൈൻ ഉള്ള ഫോൺ അവൻ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടുണ്ടായിരുന്നില്ല.
“ഹോ കാലന് സ്മാർട് ഫോണോ നിങ്ങളൊക്കെ
വേറെ ലെവൽ ആണല്ലോ”
ദാസൻ അതിശയത്തോടെ യമദേവനെ നോക്കി.
എപ്പോഴും പ്രസന്ന വദനനായ ദേവനെ ആണ് അവൻ കാണുന്നത്.
ആ മുഖത്തു എപ്പോഴും ഒരു പുഞ്ചിരി തങ്ങി നിൽക്കുന്നുണ്ട്.
“ദേവലോകം ഈ ഭൂമിയേക്കാളും ശാസ്ത്ര സാങ്കേതിക വിദ്യകളിൽ ഒരുപാട് മുന്നിലാ.. നിങ്ങളെക്കാളും100 വർഷം മുന്നിലാണ് ഞങ്ങളെന്ന് കൂട്ടിക്കോ”
യമദേവൻ അന്തസ്സോടെ അവനോട് പറഞ്ഞു.
അദ്ദേഹത്തിന്റെ ആത്മവിശ്വാസം കേട്ട് ദാസന് പോലും കുളിരു കോരി.
പെട്ടെന്നാണ് അവന്റെ കയ്യിലിരുന്ന ഫോൺ വൈബ്രേറ്റ് ചെയ്‌തത്.
അതറിഞ്ഞ ദാസൻ ഡിസ്പ്ലേയിലേക്ക് സൂക്ഷിച്ചു നോക്കി.
അവന്റെ ചൂഴ്ന്നുള്ള നോട്ടം കാലനും ശ്രദ്ധിച്ചിരുന്നു.
“ആരാടാ ഫോണിൽ?”