ആ പറഞ്ഞത് കേട്ട് വിശ്വാസം വരാതെ അവന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു.
ആഗതനെയും നോക്കിയിരിക്കുന്ന സമയത്താണ് അപ്പുറത്ത് ഒരു ശബ്ദം കേട്ടത്.
“ങ്റ്ഹാ…………………….”
നീട്ടിയുള്ള അമറൽ കേട്ട് ദാസൻ ചുറ്റും നോക്കി.
അപ്പോഴാണ് വീട്ടു വളപ്പിൽ തെങ്ങിനോട് ചേർത്ത് കെട്ടി വച്ച അസാമന്യ വലിപ്പമുള്ള കറുത്തുരുണ്ട പോത്തിനെ അവൻ ശ്രദ്ധിച്ചത്.
അത് കണ്ടതും നേരിയ ഭയം അവന്റെ മനസിനെ കീഴടക്കി.
.
.
.
.
എന്തു ചെയ്യണമെന്നറിയാതെ അവൻ ഉരുകി.
അകത്തേക്ക് ചെന്നാൽ തന്റെ ശവവും കെട്ടിപിടിച്ചു കരയുന്ന ഭാര്യയെ കാണേണ്ടി വരും.
മുൻപോട്ട് പോകാമെന്ന് വച്ചാൽ ഇയാള് അപശകുനം പോലെ നിൽക്കുന്നു.
ഇത് ആരാണാവോ ?
ശരിക്കും കാലൻ തന്നാണോ?
ദാസന് ശങ്ക തോന്നി.
അവന്റെ മുഖ ഭാവത്തിൽ നിന്നും യമദേവൻ അത് മനസിലാക്കി.
“ദാസാ ഞാൻ യമദേവൻ തന്നാണ്.
അതിൽ യാതൊരുവിധ സംശയങ്ങളും വേണ്ട”
“അങ്ങനെ മനസിലാകുന്ന ഭാഷയിൽ പറാ.. അല്ലാതെ വത്സാ കുൽസ എന്നൊക്കെ പറഞ്ഞാൽ എനിക്കൊരു കോപ്പും മനസിലാവൂല.
ദാസൻ തല ചൊറിഞ്ഞുകൊണ്ടു പറഞ്ഞു.
“തീർച്ചയായും നിനക്ക് മനസിലാകുന്ന ഭാഷയിൽ ഞാൻ പറയുന്നതായിരിക്കും.”
യമദേവൻ പുഞ്ചിരിയോടെ പറഞ്ഞു.
അത് കേട്ടതും ദാസന് സന്തോഷമായി.
“ഉം ഉം ”
യമദേവന്റെ നീട്ടിയുള്ള മൂളലും ചിരിയും ദാസന് വല്ലാത്തൊരു പുതുമായായിരുന്നു.
കഥകളിൽ ഒക്കെ കണ്ടും കേട്ടും പരിചയമുള്ള സാക്ഷാൽ യമദേവൻ അഥവാ മരണദേവൻ തന്റെ കണ്മുന്നിൽ എത്തിയതിന്റെ ത്രില്ലിൽ ആയിരുന്നു ദാസൻ.
എങ്കിലും അവൻ കാലനെ ചുഴിഞ്ഞൊന്ന് നോക്കി.
നീളമുള്ള കോലൻ മുടി.
ഉരുണ്ട മുഖത്തിൽ തിളങ്ങുന്ന നീലക്കണ്ണുകൾ വിളങ്ങി നിൽക്കുന്നു.