കൊണ്ടുവന്നത്. 90കളുടെ മധ്യത്തിൽ അദ്ദേഹം ജൈവ പച്ചക്കറിയെപ്പറ്റി അറിഞ്ഞതും 90കളുടെ അവസാനത്തോടെ അത് ശൂലംതൊടി തറവാട് നിലങ്ങളിൽ പരീക്ഷിച്ചതും ആരോടും അഭിപ്രായം ചോദിച്ചിട്ടോ അനുമതി വാങ്ങിച്ചിട്ടോ ആയിരുന്നില്ല. തറവാട്ടിലെ അന്നത്തെ ന്യൂജൻ ആയിരുന്ന മാധവന്റെ മക്കൾക്ക് ഇതിനോട് പുച്ഛം തോന്നിയെങ്കിലും കാരണവരുടെ വാക്കിന് മറുവാക്കില്ലാത്തതിനാൽ അച്ഛന്റെ മുന്നിൽനിന്ന് മുറുമുറുക്കാൻ പോലും മക്കൾ ധൈര്യപ്പെട്ടില്ല. പിന്നീട് ജൈവപച്ചക്കറികൾ വ്യാപകമായതും വാണിജ്യപരമായി ലാഭം കൊയ്തതും ശൂലംതൊടി തലമൂത്ത ആണുങ്ങളുടെ തീരുമാനം ഒരിക്കലും തെറ്റില്ലെന്ന ചൊല്ല് അരക്കിട്ടുറപ്പിച്ചു. കയറ്റുമതിയും വിൽപ്പനയും എല്ലാംകൂടെ മാധവൻതമ്പി ജന്മിയിൽനിന്നും ആ നാട്ടിലെ മുതലാളിയായി മാറി. പണ്ട് തന്റെ പിന്മുറക്കാരെ തമ്പ്രാൻ എന്നുവിളിച്ച നാട്ടുകാർ തന്നെ വല്യമുതലാളി എന്ന് വിളിക്കുന്നത് തമ്പിയുടെ ഭാഷയിൽ കാലത്തിന്റെ കാവ്യനീതി.
ഭാര്യ ശാരദയിൽ മാധവന് മക്കൾ മൂന്ന് പേർ. സത്യം പറഞ്ഞാൽ മാധവനെ കുറച്ചെങ്കിലും എതിർക്കാനോ വഴക്ക് പറയാനോ ഭൂമിയിൽ അവകാശമുള്ള മാധവൻ സമ്മതിച്ചിരുന്ന ഒരാളെ ഉള്ളു. ശാരദാമ്മ. മക്കളിൽ മൂത്തവൻ രാജേന്ദ്രൻ തമ്പി, നടുവിൽ ബാലചന്ദ്രൻ തമ്പി ഇളയവൻ സുരേന്ദ്രൻ തമ്പി. തമ്പി എന്നത് ആവർത്തന വിരസതയായി തോന്നുമെങ്കിലും മൂവരെയും പേരിടലിന് തന്നെ തമ്പി ചേർത്താണ് മാധവൻ വിളിച്ചത്. വരുന്ന ആൺതലമുറ എല്ലാം വാൽ കൂടെ ചേർക്കണമെന്നത് ശൂലംതൊടി തമ്പിമാർക്ക് നിർബന്ധം ആയിരുന്നു. ജാതിപ്പേര് ചേർക്കുന്നത് ചീത്തപ്പേരായി കുറച്ചുപേരെങ്കിലും കാണുന്ന ഈ കാലത്തും ഇതിൽ ഒരുമാറ്റത്തിന് ശൂലംതൊടിയിൽ ആലോചനാസ്ഥാനം പോലും ഇല്ലായിരുന്നു.
മൂത്തവൻ രാജേന്ദ്രൻ ഉയർന്ന സർക്കാർ ഉദ്യോഗം കിട്ടി ഡൽഹിയിൽ നിന്നും വിളി വന്നപ്പോൾ അച്ഛൻ അതിന് സമ്മതം മൂളില്ലെന്നാണ് തറവാട്ടിലുള്ളവർ എല്ലാം കരുതിയത്. പക്ഷെ മാധവൻ തമ്പിയുടെ ഭാഷ്യം വ്യത്യസ്തമായിരുന്നു. ഭരണസിരാകേന്ദ്രങ്ങളിലും ഉന്നത സർക്കാർ കേന്ദ്രങ്ങളിലും ഉള്ള പിടിപാട് കുടുംബത്തിന്റെ അന്തസ്സ് കൂട്ടും. കാശിനേക്കാൾ അധികാര പ്രൗഢിയിൽ വിശ്വസിച്ചിരുന്ന ആളായിരുന്നു മാധവൻ തമ്പി. രാജേന്ദ്രൻ പിന്നീട് കുടുംബമായി ഡൽഹിയിൽ തന്നെ സ്ഥിരതാമസമാക്കി. എല്ലാ വിശേഷ ആഘോഷങ്ങൾക്കും മുടക്കം വരാതെ വന്നുംപോയും ഇരുന്നു രാജേന്ദ്രൻ.
നടുവിൽ ഉള്ള ബാലചന്ദ്രൻ പഠനകാലത്ത് വിദ്യാർത്ഥിരാഷ്ട്രീയമൊക്കെ പയറ്റിനോക്കിയെങ്കിലും പിന്നീട് അച്ഛന്റെ വലംകൈയായി കുടുംബ സ്വത്തും ബിസിനസ്സും നോക്കി നടക്കുന്നു. ബാലചന്ദ്രന്റെ ഭാര്യ വിദ്യാസമ്പന്നയായ നീലിമ. കല്യാണം കഴിഞ്ഞു കുറെ കാലം ജോലിക്ക് പോയെങ്കിലും പിന്നീട് ജോലിഭാരം താങ്ങാൻപറ്റാത്തകാരണം തറവാട്ടിൽ കുടുംബകാര്യങ്ങൾ നോക്കി ജീവിക്കുന്നു. ബാലചന്ദ്രന് മക്കൾ നാല് പേർ. രണ്ടാണും രണ്ട് പെണ്ണും. മൂത്ത മക്കളായ വിഷ്ണുവും ലക്ഷ്മിയും നാട്ടിലെ ശൂലംതൊടി സൂപ്പെർമാർക്കറ്റ് മാധവൻ തമ്പിയുടെ നിർബന്ധപ്രകാരം നോക്കിനടത്തുന്നു. പഠനം കഴിഞ്ഞു വിഷ്ണു നാട്ടിൽ തെണ്ടി നടക്കാനും ലക്ഷ്മി വെറുതെ ഇരിക്കാനും തുടങ്ങിയപ്പോൾ മാധവനെടുത്ത തീരുമാനമാണ് സുപ്പെർമാർക്കറ്റ്. കൊച്ചുമക്കൾക്കായി സുപ്പെർമാർക്കെറ്റ് കെട്ടിപൊക്കിയതും മാധവൻ തന്നെ. സത്യത്തിൽ അങ്ങനൊരു മാർക്കറ്റ് ആ നാട്ടിൽ ആവശ്യമുണ്ടോയെന്ന് ചോദിച്ചാൽ ഇല്ല. ആണായാലും പെണ്ണായാലും കാര്യപ്രാപ്തി ഇല്ലാതെ വെറുതെ ഇരിക്കാൻ പാടില്ലെന്ന് മാധവൻ പറഞ്ഞപ്പോൾ വിഷ്ണുവും ലക്ഷ്മിയും വേറെ വഴിയില്ലാതെ അനുസരിച്ചു. വിഷ്ണുവിനെ സംബന്ധിച്ചു മാർക്കറ്റ് ആശ്വാസമാണ്. അവിടെ വരുന്ന പെൺപിള്ളേരുടെ ചോര ചീത്തപ്പേരുണ്ടാക്കാത്ത വിധം ഊറ്റികുടിച്ചു വിഷ്ണു ദിവസം തള്ളി നീക്കി. ലക്ഷ്മിക്ക് സൂപ്പർമാർക്കെറ്റിലെ 7മണിക്കൂർ നരകതുല്യം ആയിരുന്നു. അവൾ കിട്ടുന്ന സമയം ബ്ലോഗായി കവിതയെഴുതി മടുപ്പിനെ അതിജീവിച്ചു. ഇളയവർ രണ്ടുപേർ കേശുവും ശിവാനിയും. രണ്ടുപേരും രണ്ടാം വർഷ ബിസിനെസ്സ് മാനേജ്‌മന്റ് വിദ്യാർഥികൾ. രണ്ടുപേർക്കും ശൂലംതൊടി ബിസിനസ്സിനോട് താൽപര്യമുണ്ടെന്ന് കണ്ട് മാധവൻ തന്നെയാണ് അവരുടെ അച്ഛന്റെപോലും അഭിപ്രായം ചോദിക്കാതെ ബിസിനെസ്സ് മാനേജ്‌മന്റ് പഠിക്കാൻ അയച്ചത്.