മാർട്ടിൻ ഫെർണാണ്ടസ്… ഇപ്പോൾ അയാൾക്ക്
അങ്ങനെയൊരു പേരോ മേൽവിലാസമോ
ഒന്നുമില്ല…
ചെറുപ്പത്തിൽ വഴക്കുപറഞ്ഞ അപ്പന്റെ
പള്ളയ്ക്ക് ഒരു കൊച്ചുപിച്ചാത്തി കയറ്റിയിട്ട്
ഓടിവന്നതാണ്… പിന്നീട്, ആർജ്ജിച്ചെടുത്ത
കൈക്കരുത്തുകൊണ്ടു വളർന്നു… കൂലിത്തല്ലിനും
കൈകാലുകൾ തല്ലിയൊടിക്കാനും
ആദ്യം ചെറുസംഘങ്ങൾക്കൊപ്പം കൂടി….
ക്വട്ടേഷൻ ഗാങ്ങുകളുടെ അകവും പുറവും
കണ്ടുമനസ്സിലാക്കിയ മാർട്ടിൻ, പതിയെ തന്റെ
മാർക്കറ്റ് അരുംകൊലകളിലേയ്ക്കുകൂടി
വ്യാപിപ്പിച്ചു… ഗുണ്ട, കൊലയാളി എന്നീ
പദവികൾക്കൊപ്പം പതിയെ നേതാവ്, തലവൻ
എന്നീ പദവികളിലേയ്ക്കും, മാർട്ടിൻ ചവിട്ടിക്കയറി….
കൂടെ നിന്ന കൊമ്പൻമാരുടെ കുതികാൽ വെട്ടിയും സമർത്ഥമായി ഒറ്റിയും അയാൾ അറിയപ്പെടുന്ന ഒരു ഗുണ്ടാരാജാവായി വളർന്നു…
ഒടുവിൽ ഒരുനാൾ വാളെടുത്തവൻ വാളാൽ തന്നെ ആക്രമിക്കപ്പെട്ടു… കൂടെ നിന്നിരുന്ന അയാളുടെ വലംകൈയായ ആന്റണി, അയാളുടെ
മുഖ്യ എതിരാളിയായ “പാതിരാക്കിളി” എന്ന
ഗുണ്ടയുമായി സഖ്യം ചേർന്ന് അയാളെ ഒറ്റി…
ഒരു പോലീസുകാരനെ അയാളുടെ വീട്ടിൽ കയറി
കൊല്ലാനുള്ള ക്വട്ടേഷൻ ഏറ്റെടുക്കണമെന്ന്
ആന്റണി നിർബന്ധിച്ചതനുസരിച്ച്, വീട്ടിലെത്തി
കൃത്യം നടത്തിയശേഷം പുറത്തിറങ്ങവേ,
നാലുപാടും നിന്ന് പോലീസ് ജീപ്പുകൾ അയാളെ വളഞ്ഞു…
ആന്റണിയാകട്ടെ അയാളിൽ നിന്നും സമർത്ഥമായി രക്ഷപെടുകയും ചെയ്തു….
അങ്ങനെ മാർട്ടിൻ പോലീസ് പിടിയിലായി…. അയാളുടെ ജയിൽ ജീവിതം അവിടെ തുടങ്ങുകയായിരുന്നു…..
പുറത്തിറങ്ങിയാലുടൻ ആന്റണിയെ
കൊല്ലുവാനുള്ള പക അയാളുടെയുള്ളിൽ
പുകഞ്ഞുനീറിക്കൊണ്ടിരുന്നു….
ജയിൽശിക്ഷയുടെ കാലയളവിൽ മാർട്ടിൻ
അധികം പുറത്തിറങ്ങാതെ, സെല്ലിനകത്തുതന്നെ
കഴിച്ചുകൂട്ടാനാണു ശ്രമിച്ചത്… ജയിലധികാരികൾ
പോലും അയാളെ ഭയപ്പെട്ടിരുന്നു…
പട്ടണത്തിലെ മറ്റു ഗുണ്ടകൾക്കിടയിൽ അയാളുടെ പേര്
“ആറാംവാരി മാർട്ടിൻ” എന്നായിരുന്നു….
കാരണം, എതിർക്കുന്നവന്റെ ആറാംവാരിക്കു
മൂർച്ചയുള്ള കത്തി തുളച്ചുകയറ്റി മൃഗീയമായി
കൊല്ലുന്നവനായിരുന്നല്ലോ അയാൾ….
പച്ചമാംസത്തിൽ കയറുന്ന കഠാരമുനയാൽ
പുറത്തേയ്ക്കു ചീറ്റുന്ന രക്തധാരയും,
അടിവയറ്റിൽ കത്തിതുളച്ചു പുറത്തെടുക്കുന്ന
കുടൽമാലകളും ഒരു രാക്ഷസനെയെന്നപോലെ
അയാളെ ഭ്രമിപ്പിച്ചിരുന്നു…