“” തല്ലാനാണേൽ നിന്ന് കൊള്ളും മനോജ് . കാരണം നിങ്ങളോടും ജമാലിക്കയോടും ഉള്ളിൽ സൂക്ഷിക്കുന്നൊരു സ്നേഹോം ബഹുമാനോമുണ്ട്. അത്കൊണ്ടാണ് ഒരു ചെറുത്ത് നിൽപ്പുമില്ലാതെ നിന്ന് കൊണ്ടത് . തിരിച്ചടിക്കാത്തതും . സ്വന്തം മക്കളല്ലാഞ്ഞിട്ടും നിങ്ങളിവരെ കാത്തുസൂക്ഷിക്കുന്നത് കൊണ്ട് .. എനിക്കിതെ വരെ കിട്ടാതെ പോയതാണത് . … എന്നാൽ ഈ കാര്യം ഓർത്തോണ്ട് കൂലീക്കാളെ വെച്ച് മനോജിനെ ഞൊട്ടാൻ വരരുത് …വന്നാൽ …വന്നാൽ മനോജാരെന്ന് നിങ്ങളറിയും “”’ പറഞ്ഞിട്ട് മനോജ് തിരിഞ്ഞു നടന്നു .
“‘മോളെ അവൻ ..അവനാണെന്ന് “”‘ ജെയ്‌മോൻ രുഗ്മിണിയെ നോക്കി .
രുഗ്മിണി ഒരുവല്ലാത്ത ഭാവത്തിലായാളെ നോക്കി ചിരിച്ചിട്ട് അകത്തേക്ക് നടന്നതും രാഗിണി പുറത്തേക്കിറങ്ങി വന്നു . അവൾ എല്ലാം കേട്ടിരുന്നു .
………………………………………………
റീബയുടെ പജീറോ സൂര്യപ്രസാദിന്റെ ബംഗ്ലാവിൽ നിന്നിറങ്ങി റോഡിലൂടെ മുന്നോട്ട് പാഞ്ഞു . പുറകെ ഉണ്ടായിരുന്ന ഓമ്‌നിവാൻ അവളുടെ ഒപ്പം എത്താൻ പണിപ്പെടുന്നുണ്ടെങ്കിലും പുറകെ തന്നെ ഉണ്ടായിരുന്നു .
പജീറോ നാലഞ്ചുകിലോമീറ്റർ മുന്നോട്ടു പോയി പഴയ കെട്ടിടങ്ങൾ ഉള്ള ഒരിടവഴിയിലേക്ക് തിരിഞ്ഞു . അല്പം പുറകിലായി ആ ഓമ്നിയും .
പജീറോ ഇടവഴിയിലൂടെ മുന്നോട്ടുകുതിച്ചപ്പോൾ ഓമ്‌നിവാനിന്റെ ഹെഡ്‌ലൈറ്റിൽ നിന്നുള്ള വെളിച്ചം പൊടിപടലങ്ങൾ കൊണ്ട് മറഞ്ഞു .
ഒടുവിൽ പജീറോ പഴയ ഒരു ഇരുനില കെട്ടിടത്തിന്റെ തുരുമ്പു പിടിച്ച ഷട്ടറിന്റെ മുന്നിൽ നിന്നു . അതിന്റെ ഇരുവശത്തുമായും രണ്ടും മൂന്നും നിലകൾ ഉള്ള പഴയ കെട്ടിടങ്ങളായിരുന്നു . ആ ഇടവഴിയുടെ ഇരുവശത്തുമുള്ള കെട്ടിടങ്ങൾക്ക് മുന്നിലും വഴിയുടെ സൈഡിലുമെല്ലാം പഴയ വണ്ടികളുടെ ടയറുകളും തകരക്ഷീറ്റുകളും മറ്റു ആക്രി സാധനങ്ങളും കിടന്നിരുന്നു . അവിടെങ്ങും ഒരു വെളിച്ചമോ അനക്കമോ ഉണ്ടായിരുന്നില്ല . പാതാളക്കുഴി എന്നാണ് റോഡിൽ നിന്നുമൽപം താഴെയുള്ള ആ വഴിയും സ്ഥലവും അറിയപ്പെട്ടിരുന്നത് . പകൽ ആ സ്ഥലത്ത് മയക്കുമരുന്ന് കച്ചവടക്കാരും തെരുവ് വേശ്യകളും കയ്യടക്കിയിരുന്നു . എന്നാൽ ഇരുൾ മൂടുന്നതോടെ അവരും ഭീതിയുടെ പിടിയിലമർന്ന് അവിടേക്ക് പോകാറില്ല .
റീബ ഡോർ തുറന്നിറങ്ങിയതും പുറകിൽ ഓമ്നി വാൻ വന്നു നിന്നു . . നടുവിലെ ഡോർ സ്ലൈഡ് ചെയ്തു നാലഞ്ച് തടിമാടന്മാർ ചാടിയിറങ്ങി അവളുടെ അടുത്തേക്കോടി വന്നു .
“‘തുറക്കടാ “”‘ റീബ ആജ്ഞാപിച്ചതും ഒരുത്തൻ വന്നു ഷട്ടർ പൊക്കി . കടകടാന്നുള്ള ശബ്ദം അരോചകമായിരുന്നെങ്കിലും ആ പ്രദേശത്തു ആരും ശ്രദ്ധിക്കുവാനുണ്ടായിരുന്നില്ല . . ഓമ്നിയിൽ ഉണ്ടായിരുന്നവർ അവൾക്ക് പിറകെ അകത്തേക്ക് കയറി . ഉള്ളിൽ കയറിയതും അവർ ഷട്ടറടച്ചു അകത്തു നിന്നും താഴിട്ടു . എന്നിട്ട് ഭിത്തിയിലുണ്ടായിരുന്ന സ്വിച്ചിട്ടു . ചെറിയ വോൾട്ടറേജിന്റെ എൽ ഇ ഡി ബൾബിന്റെ പ്രകാശത്തിൽ അവരിലൊരാൾ ഭിത്തിയിലുണ്ടായിരുന്ന തമിഴ്‌നടനും മുഖ്യമന്ത്രിയുമായിരുന്ന എം ജി ആറിന്റെ ഒരു പഴയ വലിയ ഫോട്ടോ സൈഡിലേക്ക് മാറ്റി . അപ്പോൾ അവിടെ ഒരു വാതിൽ ഉണ്ടായിരുന്നു . അതയാൾ സൈഡിലേക്ക് തുറന്നതും വലിയൊരു ഹാളിലേക്ക് റീബ പ്രവേശിച്ചു . ഹാളിന്റെ ഇരുവശത്തും മൂന്നു മുറികൾ വീതം . നടുവിലായി മുകളിലേക്കുള്ള സ്റ്റെപ്പ് . സ്റ്റെപ്പിറങ്ങി വന്ന മുട്ടൊപ്പം ഇറക്കമുള്ള കറുത്ത സ്‌കേർട്ടും ടോപ്പുമണിഞ്ഞ ഒരു പെണ്ണിനോട് എന്തോ ചോദിക്കാൻ റീബയാഞ്ഞതും മുകളിൽ നിന്നും ഒരു സ്വരം കേട്ടു