മൃഗം 16 [Master]

Posted by

“ആ സൈക്കിള്‍ കുട്ടിയുടെതല്ലേ?” പാടത്തിനു നടുവില്‍ എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി നിലത്ത് കിടന്ന സൈക്കിളും ബാഗും ചൂണ്ടി പൌലോസ് ചോദിച്ചു.
“അതെ സര്‍..” അവള്‍ പറഞ്ഞു.
“ഡോ..ആ സൈക്കിള്‍ എടുത്ത് വണ്ടിയുടെ പിന്നില്‍ ഇട്..” ഒരു പി സിയോട് പൌലോസ് ആജ്ഞാപിച്ചു. അയാള്‍ ചെന്നു സൈക്കിള്‍ എടുത്ത് വണ്ടിയിലിട്ടു. വണ്ടി മുന്‍പോട്ടു നീങ്ങി.
—————
പരാതി എഴുതി നല്‍കിയ ശേഷം ശങ്കരന്‍ രുക്മിണി ദിവ്യ എന്നിവരെയും കൂട്ടി പൌലോസിന്റെ ക്യാബിനിലേക്ക് കയറി.
“സാറേ എങ്ങനെ നന്ദി പറയണം എന്നറിയില്ല..സാറ് ആ സമയത്ത് അവിടെ എത്തിയില്ലായിരുന്നെങ്കില്‍ എന്റെ കുഞ്ഞിനെ അവന്മാര് കൊണ്ടുപോയേനെ..” കൈകള്‍ കൂപ്പി ശങ്കരന്‍ പറഞ്ഞു. രുക്മിണിയുടെ കണ്ണുകളില്‍ കടുത്ത ഭയം നിഴലിച്ചിരുന്നത് പൌലോസ് കണ്ടു.
“ഇരിക്ക്..” അയാള്‍ അവരോടു പറഞ്ഞു. ശങ്കരനും രുക്മിണിയും ഇരുന്നെങ്കിലും ദിവ്യ അവരുടെ പിന്നിലായി നിന്നതെ ഉള്ളു.
“ഈ കുട്ടിയോട് ഞാന്‍ പറഞ്ഞിരുന്നു..എന്തെങ്കിലും സംശയകരമായി കണ്ടാല്‍ എനിക്ക് ഫോണ്‍ ചെയ്യണമെന്ന്..ആ വണ്ടികള്‍ പിന്നാലെ വന്നിട്ടും നീ എന്താണ് എന്നെ അറിയിക്കാഞ്ഞത്?” പൌലോസ് കോപത്തോടെ അവളെ നോക്കി.
“സര്‍..ഇവളുടെ ഫോണ്‍ സ്കൂളില്‍ വച്ചു കാണാതായി..ആരോ മനപ്പൂര്‍വ്വം അത് അവിടെ നിന്നും മാറ്റിക്കളഞ്ഞതാണ്” ശങ്കരന്‍ പറഞ്ഞു.
“ഓഹോ..എനിവേ..മുന്‍പ് ഞാന്‍ കൊലപാതകശ്രമത്തിന് പിടികൂടിയ സാദിഖ് എന്ന യുവാവ് എന്റെ ഉപദേശം സ്വീകരിച്ചു നന്നായി ആ സ്കൂളിന്റെ മുന്‍പില്‍ ഒരു ചെറിയ കട നടത്തുന്നുണ്ട്. ദിവ്യയെ പ്രത്യേകം ശ്രദ്ധിക്കണം എന്നും സംശയകരമായി വല്ലതും കണ്ടാല്‍ എന്നെ അറിയിക്കണമെന്നും ഞാന്‍ അവനോടു പറഞ്ഞിരുന്നതാണ് ഇപ്പോള്‍ ഗുണമായത്. അവനാണ് ആ രണ്ട് വണ്ടികള്‍ ഇവള്‍ക്ക് പിന്നാലെയാണ് എന്ന് മനസിലാക്കി എന്നെ വിവരം അറിയിച്ചത്. ബൈക്കില്‍ സ്റ്റേഷനില്‍ എത്തിയ അവനെയും കൂട്ടി ഞാന്‍ നേരെ പുറപ്പെടുകയായിരുന്നു. പക്ഷെ, ഇവള്‍ എങ്ങനെയാണ് ആ അലവലാതി ചെക്കനുമായി കമ്പനി ആയത്? നിനക്കറിയാമോടീ അവന്റെ ചരിത്രം?” പൌലോസ് രൂക്ഷമായി ദിവ്യയെ നോക്കി. അയാളുടെ നോട്ടം നേരിടാനാകാതെ അവള്‍ മുഖം കുനിച്ചു.
“ഏത് ചെക്കന്‍..ആരാണ് സര്‍?” ശങ്കരന്‍ ഞെട്ടലോടെ ചോദിച്ചു.
“അനുരാഗ് ടെക്സ്റ്റൈല്‍സ് അനുരാഗ് ട്രാവല്‍സ് എന്നീ സ്ഥാപങ്ങളുടെ ഉടമയുടെ ഏകമകന്‍. സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ വശത്താക്കി വഴിപിഴപ്പിക്കല്‍ ആണ് അവന്റെ ഹോബി..ഇവള്‍ ഈ അടുത്തിടെ അവനുമായി അടുപ്പത്തിലായിരുന്നു..” പൌലോസ് പറഞ്ഞു. രുക്മിണി തിരിഞ്ഞു രൂക്ഷമായി അവളെ നോക്കി.
“എനിവേ..നിങ്ങള്‍ പൊയ്ക്കോളൂ..അവന്മാരുടെ വാഹനം പിടികൂടാന്‍ ഞാന്‍ കണ്ട്രോള്‍ റൂമില്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്..അവന്മാര്‍ കൊച്ചിയില്‍ നിന്നും വന്നവരാണ്..അടുത്ത ആഴ്ച ഞാന്‍ അങ്ങോട്ട്‌ ട്രാന്‍സ്ഫര്‍ ആയിപ്പോകും..നിങ്ങളുടെ പരാതിയില്‍ ഞാന്‍ ചിലപ്പോള്‍ അവിടെ വച്ചാകും നടപടി എടുക്കുക..പേടിക്കണ്ട..ഇനി അവര്‍ നിങ്ങളെ ഉപദ്രവിക്കാന്‍ വരില്ല….” പൌലോസ് പറഞ്ഞു.
“അയ്യോ സാറ് ഇവിടുന്നു പോവ്വാണോ..സാറിവിടെ ഉളളത് ഞങ്ങള്‍ക്ക് വലിയ ഒരു സമാധാനമായിരുന്നു” ശങ്കരന്‍ പറഞ്ഞു.
“പണീഷ്മെന്റ് ട്രാന്‍സ്ഫര്‍ ആണ്..ചിലപ്പോള്‍ കുറെ മാസങ്ങള്‍ക്കകം കറങ്ങിത്തിരിഞ്ഞ് ഞാന്‍ ഇവിടെത്തന്നെ എത്താനും മതി..ശരി..മോളെ സൂക്ഷിച്ചോണം..കണ്ട അലവലാതി ആണ്‍കുട്ടികളുമായി ചങ്ങാത്തം പാടില്ല..കേട്ടോ” പറഞ്ഞിട്ട് പൌലോസ് ദിവ്യയെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *