ദൂരെ എവിടെയോ ശക്തമായി ഇടി മുഴങ്ങുന്നത് കേട്ട് അവള്‍ പുതപ്പെടുത്ത് തലവഴിമൂടി. പുറത്ത് മഴയുടെ ശക്തി മെല്ലെ മെല്ലെ കൂടുകയാണ്. ഇതു രാത്രി മൊത്തം നിന്നു പെയ്യാന്‍ സാധ്യതയുണ്ട്. ദിവ്യ മെല്ലെ ഉറക്കത്തിലേക്ക് വഴുതിവീണു.
അര്‍ദ്ധരാത്രി എന്തോ ശബ്ദം കേട്ടാണ് അവള്‍ ഉണര്‍ന്നത്. അവള്‍ കട്ടിലില്‍ കിടന്നു കാതോര്‍ത്തു. ആരോ കതകില്‍ മുട്ടുന്നു. ഒപ്പം ശങ്കരേട്ടാ എന്ന് ഒരു വിളിയും കേള്‍ക്കാം. പുറത്ത് മഴ ശക്തമായി പെയ്യുന്നതുകൊണ്ട് ശബ്ദം അത്ര വ്യക്തമല്ല.
അവള്‍ വേഗം ടോര്‍ച്ചും ഒപ്പം മൊബൈലും കൈയിലെടുത്ത് മുറിക്കു പുറത്തിറങ്ങി. അച്ഛന്റെ മുറിയില്‍ ലൈറ്റ് ഓണായത് അവള്‍ കണ്ടു. ഇരുളില്‍ നിന്നു ഭീതിയോടെ ദിവ്യ നോക്കി. ആരായിരിക്കും ഈ അര്‍ദ്ധരാത്രി സമയത്ത്? സന്ധ്യക്ക് വീടിന്റെ മുന്‍പില്‍ കണ്ട വണ്ടി അവളുടെ മനസിലേക്ക് ഓടിയെത്തി. ഇനി അവരാകുമോ? അവളുടെ മുലകള്‍ ശക്തമായി ഉയര്‍ന്നു താഴ്ന്നു. ശങ്കരനും പിന്നാലെ രുക്മിണിയും മുറിക്കു പുറത്തേക്ക് വരുന്നത് ദിവ്യ കണ്ടു. ഉറക്കത്തില്‍ എഴുന്നേറ്റതിന്റെ നീരസം അച്ഛന്റെ മുഖത്ത് പ്രകടമാണ്. അവള്‍ക്ക് എന്തൊക്കെയോ ദുശ്ശങ്കകള്‍ തോന്നി. അച്ഛന്‍ കതകു തുറക്കാന്‍ പോകുകയാണോ? അച്ഛാ വേണ്ട എന്ന് പറയാന്‍ അവള്‍ വെമ്പിയെങ്കിലും പറഞ്ഞില്ല. കാരണം താനത് പറഞ്ഞാല്‍ ഇനി ഒരുപക്ഷെ അച്ഛന്‍ തുറക്കാന്‍ വേണ്ടി ഇറങ്ങിയതല്ലെങ്കില്‍ക്കൂടി തന്നോടുള്ള ദേഷ്യം കാരണം തുറന്നുകളയും.
“ശങ്കരേട്ടാ..ഒന്ന് തുറന്നെ..ഒരത്യാവശ്യം പറയാനുണ്ട്” പുറത്ത് നിന്നു വീണ്ടും ആ പരിചയമില്ലാത്ത ശബ്ദം അവള്‍ കേട്ടു.
“ആരാ..എന്താ….” ശങ്കരന്‍ കതക് തുറക്കാതെ, ലൈറ്റ് ഓണക്കിയ ശേഷം ചോദിച്ചു. അയാള്‍ പുറത്തുള്ള ലൈറ്റും ഇട്ടു.
“ചേട്ടാ..ഞാന്‍ കുടുംബത്തിനടുത്തുള്ള വീട്ടിലെയാ..അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയിലോട്ട് കൊണ്ടുപോയി..ദിവാകരേട്ടന്‍ പറഞ്ഞിട്ട് വന്നതാ…വളരെ സീരിയസ് ആണ് അമ്മ…” പരിഭ്രമം കലര്‍ന്ന ശബ്ദം.
ദിവ്യയ്ക്ക് ആകാംക്ഷ തോന്നി. ഇനി ശരിയായിരിക്കുമോ? അച്ഛന്റെ അമ്മയ്ക്ക് പ്രായമായി. എന്നാലും നല്ല ആരോഗ്യമാണ് അമ്മൂമ്മയ്ക്ക്. പെട്ടെന്ന് വല്ല പ്രശ്നവും ഉണ്ടായോ?
ശങ്കരന്‍ രുക്മിണിയെ നോക്കി; പിന്നെ കതക് തുറന്നു.
“ഏത് ആശുപത്രീലാ അമ്മ….നിങ്ങള്‍ എങ്ങനാ വന്നത്?”
കതക് തുറന്നുകൊണ്ട് ശങ്കരന്‍ ചോദിച്ചു. അടുത്ത നിമിഷം അയാള്‍ തെറിച്ച് സോഫയിലേക്ക് മലര്‍ന്നടിച്ചു വീഴുന്നത് ദിവ്യ കണ്ടു. മുഖം മൂടിയ, കണ്ണുകളും മൂക്കും ചുണ്ടുകളും മാത്രം പുറമേ കാണാവുന്ന മുഖംമൂടി ധരിച്ച മൂന്നു പേര്‍ വീടിനുള്ളിലേക്ക് മിന്നല്‍ പോലെ കയറി കതകടയ്ക്കുന്നത് അവള്‍ കണ്ടു. അവരിലൊരാള്‍ അരയില്‍ നിന്നും തോക്കെടുത്ത് അമ്മയുടെ തലയ്ക്ക് നേരെ ചൂണ്ടി.
“ശബ്ദിച്ചാല്‍ ചുട്ടുകളയും….അവന്റെ കൈയും കാലും കെട്ടടാ..എവിടെ മറ്റവള്‍…”
തോക്ക് പിടിച്ചവന്‍ ആക്രോശിക്കുന്നത് ദിവ്യ കണ്ടു. അവള്‍ ഒരു നിമിഷം സ്തബ്ധയായി നിന്നുപോയി. സോഫയില്‍ വീണ അച്ഛനെ ഒരാള്‍ പൊക്കിയെടുത്ത് കസേരയില്‍ ഇരുത്തി കയര്‍ കൊണ്ട് വരിഞ്ഞുകെട്ടുന്നത് ഞെട്ടലോടെ അവള്‍ കണ്ടു. മറ്റെയാള്‍ അച്ഛന്റെ മുറിയിലേക്ക് കുതിച്ചു കയറിയ ശേഷം പുറത്തേക്ക് വന്നു മറ്റു മുറികള്‍ പരിശോധിക്കുന്നത് കണ്ടപ്പോള്‍ തന്നെയാണ് അവര്‍ തിരയുന്നത് എന്നവള്‍ വിറയലോടെ മനസിലാക്കി. ദിവ്യയുടെ ബുദ്ധി ഉണര്‍ന്നു. തങ്ങള്‍ അപകടത്തില്‍ പെട്ടിരിക്കുന്നു എന്നവള്‍ തിരിച്ചറിഞ്ഞു. പൂച്ചയെപ്പോലെ ഇരുട്ടില്‍ പിന്നോക്കം നീങ്ങിയ അവള്‍ മെല്ലെ പിന്‍വാതില്‍ തുറന്ന് പുറത്തിറങ്ങി അത് പുറത്തുനിന്നും പൂട്ടി.