വര്‍ണ്ണരാജി പത്മിനി [ദേവജിത്ത്]

Posted by

വര്‍ണ്ണരാജി

Varnaraji Pathmini | Author : Devajith

ആമുഖം

എന്നത്തെയും പോലെ വെറും കാമം പ്രതീക്ഷിച്ച് ഈ ഭാഗം വായിക്കരുത് .. ഇതൊരു ആമുഖമാണ് ഒരു പെണ്ണിന്റെ ലോകത്തേക്കുള്ള യാത്രയിലേക്കുള്ള ഇടനാഴി.
രാത്രിയുടെ നിശബ്ധത അവള്‍ക്കെന്നും ഒരു ലഹരിയായിരുന്നു. പ്രത്യേകിച്ച് കുനുകുനെ പെയ്യുന്ന മഴയുള്ള രാത്രിയും അതിനിടയില്‍ അവളുടെ മുറിയുടെ ജനലവഴി കടന്ന് വരുന്ന തണുത്ത കാറ്റും. ജനലിന്റെ കമ്പിയില്‍ പിടിച്ച് കൊണ്ട് ആ മഴത്തുള്ളിയുടെ ഇളം തലോടല്‍ അവളെ മറ്റേതോ ലോകത്തേക്ക് കൊണ്ട് ചെന്നെത്തിക്കും.
രാജി , അതാണ്‌ അവളുടെ പേര് , ഒരു വര്‍ണ്ണരാജി . മുല്ലപ്പൂ പോലത്തെ പല്ലുകള്‍ കാട്ടിയുള്ള ചിരിയും അരയ്ക്കൊപ്പം നിറഞ്ഞു കിടക്കുന്ന മുടിയും , ഒട്ടും തടിയില്ലാത്ത ശരീരവും അവളെ വ്യത്യസ്തയാക്കുന്നു. അവളുടെ ഇഷ്ടങ്ങള്‍ പലതാണ് . ഈ ലോകത്ത് അവള്‍ക്ക് മനോഹരമായി തോന്നുന്ന പലതും മറ്റുള്ളവര്‍ക്ക് ഇതാണോ വല്യ കാര്യം എന്ന് തോന്നി മൂക്കത്ത് കൈവെക്കും. എന്നാല്‍ അതൊന്നും അവളെ ആ ഇഷ്ടങ്ങളില്‍ നിന്നും പിന്തിരിപ്പിക്കില്ല. അവളുടെ ജീവനാണ് രക്തത്തോട് അലിഞ്ഞു ചേര്‍ന്ന ഇഷ്ടങ്ങള്‍.
കാലം പലതായി കടന്നു പോയി . ഇന്നവളുടെ ജന്മദിനമാണ് , ജൂണ്‍ മാസത്തിലെ ആദ്യാഴ്ച . അവള്‍ക്കെന്നും പ്രിയമാണ് താന്‍ ജനിച്ച ദിവസം. കാരണം അവള്‍ക്ക് വേണ്ടി പിറന്നാള്‍ സമ്മാനവുമായി അന്തരീക്ഷത്തില്‍ കാര്‍മേഘങ്ങള്‍ വന്നുകൂടും. അവള്‍ക്ക് വേണ്ടിയുള്ള ജന്മദിന ആശംസഗാനം ഇടിമിന്നലിനൊപ്പം ആ ചെവികളില്‍ മുഴങ്ങും. അതിനായി അവളുടെ മനസ്സ് വല്ലാതെ കൊതിയാര്‍ന്നു നടനവേഗം തീര്‍ക്കും.
പതിവ് പോലെ തന്റെ പ്രഭാതകൃത്യങ്ങള്‍ എല്ലാം നടത്തി മുറിയിലേക്ക് വന്ന് നിന്നു. ഇന്ന് തനിക്ക് വയസ്സ് 29 ആയിരിക്കുന്നു. ഒരാള്‍ തുണയില്ലാതെ സ്വപ്രയത്നം കൊണ്ട് മാത്രം 10 വര്‍ഷം കഴിഞ്ഞിരിക്കുന്നു. അതെ അവളുടെ മുഖത്ത് പരാജിതയുടെ സങ്കടമല്ല. താന്‍ വെട്ടിപിടിച്ച തന്റെ ലോകത്തിലെ യുവറാണിയുടെ വിജയഭാവമാണ്. കണ്ണാടിയുടെ മുന്നില്‍ നിന്നവള്‍ വിജയിഭാവത്തോടെയുള്ള ആ മുഖത്തേക്ക് നോക്കികൊണ്ട് നിന്നു. ഈറന്‍ മുടിയില്‍ നിന്നും താഴേക്ക് വീഴാന്‍ കൊതിക്കുന്ന വെള്ളത്തുള്ളികള്‍ അവളുടെ കണ്ണിന് അരികിലൂടെ കവിളിലേക്ക് യാത്ര ചെയ്യുന്നത് നോക്കി നിന്നു. ആ ഒഴുക്കിന് അവളെ പ്രണയിനിയാക്കാനുള്ള മാന്ത്രികവിദ്യ കരസ്ഥമാക്കിയ പോലെ. അവളുടെ കവിളിലേക്ക് ഒഴുകി വന്നതോടെ കണ്ണടച്ച് ആ ചെറിയ നുരക്കലിനെ ശരീരത്തിലേക്ക് ആവാഹിച്ചു.
അവളുടെ മനസ്സ് ഒഴുകുകയായിരുന്നു. പഴയ കാലങ്ങളുടെ ഓര്‍മകളിലേക്ക്. അവളുടെ നെഞ്ചിന്റെ നെടുവീര്‍പ്പ് കാണുന്ന ഏതൊരാള്‍ക്കും മനസിലാകും അവളുടെ മനസ്സില്‍ വിരിയുന്ന കാഴ്ചയുടെ തീവ്രത. അതെ …ഇവിടെ രാജിയുടെ ലോകം നിങ്ങള്‍ക്ക് മുന്നിലേക്ക് തുറക്കുകയാണ്….. ഇത് ഒരു കഥയല്ല ജീവിതമാണ് . സ്നേഹത്തിന്റെ , ഇഷ്ടങ്ങളുടെ , കാമത്തിന്റെ …എന്നൊക്കെ പറഞ്ഞു അതിനെ ചെറുതാക്കാന്‍ ഉദ്ദേശമില്ല. ഇതൊരു പെണ്ണിന്റെ മനസ്സാണ് അവളുടേത്‌ മാത്രം . ഒരാണിന് ഒരിക്കലും പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ കഴിയാത്ത പെണ്ണിന്റെ മനസ്സിലൂടെയുള്ള യാത്ര. നമുക്ക് ഒന്ന് സഞ്ചരിക്കാം അവളോടൊപ്പം. ഒരു പെണ്ണിനെ അറിയാനുള്ള യാത്ര.
മകരമാസത്തിന്റെ പുലര്‍ച്ചെ താന്‍ കണ്ട് മാത്രം പരിചയമുള്ള നാട്ടിലെ ഒരു പ്രായമായ അമ്മാവന്റെ കൈകളില്‍ പിടിച്ച് താന്‍ ഓടി കളിച്ച വഴിയിലേക്ക് വേച്ച് വേച്ച് നടക്കുമ്പോള്‍ അരമതിലിലും പറമ്പിലും എല്ലാം നില്‍ക്കുന്ന മനുഷ്യരുടെ നോട്ടം തന്നെ മാത്രമാണ് എന്ന് കുഞ്ഞു രാജി അറിഞ്ഞിരുന്നു. അവളുടെ തലയിലെ കെട്ടും , കയ്യിലും കാലിലും വെള്ളനിറത്തില്‍ പൊതിഞ്ഞിരുന്ന പ്ലാസ്റ്ററും വേഗം നടക്കുന്നതിന് അവളെ സഹായിച്ചില്ല. അവളുടെ ഇഷ്ടത്തോടെ കാലും കയ്യും വഴങ്ങാതെ തന്നെ മുറുക്കെ പിടിച്ചിരിക്കുന്ന ആ അമ്മാവന്റെ സഹായംകൊണ്ട് മാത്രമാണ് വീട്ടിലേക്കുള്ള പടികള്‍ അവള്‍ ബുദ്ധിമുട്ടി കയറിയത്. അവസാന പടികളിലേക്ക് കയറിയ അവളുടെ കണ്ണുകള്‍ ചെന്ന് പതിച്ചത് ചുറ്റിനുമുള്ള ആളുകള്‍ക്ക് നടുവില്‍ നിലവിളക്ക് തലക്കല്‍ കത്തിച്ച് വെച്ച് കിടത്തിയിരിക്കുന്ന പെട്ടികളിലേക്ക് ആയിരുന്നു. അവളുടെ കണ്ണുകളില്‍ ഇരുട്ട് കയറുന്ന പോലെ . ഉണ്ടായിരുന്ന ശരീരത്തിന്റെ ബലം പോലും അവള്‍ക്ക് നഷ്ടമായി തുടങ്ങി. അതെ… തന്റെ അച്ഛനും അമ്മയും… മണിക്കൂറുകള്‍ക്ക് മുന്‍പ് തനിക്കൊപ്പം ബസ് സ്റ്റോപ്പില്‍ തമാശ പറഞ്ഞ് ചിരിച്ച് നിന്ന അവര്‍ ഇപ്പൊ..
ഇല്ല ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല..സിനിമ കാണുന്നതിനായി പുതിയ ഡ്രസ്സ്‌ വാങ്ങുന്നതിനായി ഐസ് ക്രീം കഴിക്കാന്‍ അതിനെക്കുറിച്ച് എല്ലാം പറഞ്ഞ് നിന്ന ഞങ്ങളുടെ ഇടയിലേക്ക് മിന്നായം പോലെ വന്ന് കേറിയ ആ കാര്‍ പിന്നെയൊന്നും ഓര്‍മ്മ ഇല്ല മനസ്സില്‍ ഇരുട്ട് പോലെ ആരുടെയൊക്കെ ശബ്ദങ്ങള്‍ , നീറ്റലുകള്‍ , അബോധാവസ്ഥയിലും അമ്മയെ വിളിക്കുന്ന ചില നിമിഷങ്ങള്‍..!
വേച്ച് വേച്ച് ആ പെട്ടികളുടെ അടുത്തേക്ക് അവളെത്തി. ഒന്ന് തുറന്ന് കാണാന്‍ പോലും കഴിയില്ലല്ലോ മോളെ എന്ന് അടുത്ത് നിന്നിരുന്ന അമ്മുമ്മ പറയുന്നത് ചെവിയില്‍ മുഴങ്ങി.. ഒന്ന് അവസാനമായി മുഖം കാണാന്‍ കഴിയില്ലേ… എനിക്കെന്റെ അമ്മയെയും അച്ഛനെയും കാണാന്‍ കഴിയില്ലേ എന്ന് ചോദിച്ച് കൊണ്ട് താഴേക്ക് വീഴാന്‍ പോയ അവളെ ആരൊക്കെയോ ചേര്‍ന്ന് ഉള്ളിലേക്ക് കൊണ്ട് പോയി. അവസാന ചടങ്ങുകള്‍ക്ക് വേണ്ടി ഇരുന്നത് പോലും അവള്‍ അറിഞ്ഞിരുന്നില്ല. ആ കുഞ്ഞ് മനസ്സിനെ ആ വേര്‍പ്പാട് വല്ലാതെ തളര്‍ത്തി കഴിഞ്ഞു.
ചടങ്ങുകള്‍ അവസാനിച്ചു , ആളുകള്‍ പിരിഞ്ഞു ആരൊക്കെയോ അവളുടെ അരികില്‍ വന്നിരിക്കുന്നുണ്ട്, സഹതാപിക്കുന്നുണ്ട് ഇല്ല അതൊന്നും മനസിലാക്കാന്‍ അവള്‍ക്ക് കഴിയുന്നില്ല ആ കുഞ്ഞ് മനസ്സ് അവളെ വിട്ടകന്നിരുന്നു.
പരസ്പരം സ്നേഹിച്ച് വിവാഹം കഴിച്ച അനിതയ്ക്കും രഞ്ജിത്തിനും ജനിച്ച കണ്മണിയായിരുന്നു രാജി. താഴ്ന്ന ജാതിയിലെ ചെക്കനെ പ്രേമിച്ച് കെട്ടിയ ആ നമ്പൂതിരി പെണ്ണിനെ വീട്ടുകാര്‍ പിണ്ഡം വെച്ച് പുറത്താക്കി. ആകെയുണ്ടായിരുന്ന ആശ്വസം രഞ്ജിത്തിന്റെ വീട്ടുകാര്‍ ഉണ്ടായിരിക്കും എന്ന പ്രതീക്ഷയായിരുന്നു. എന്നാല്‍ അതെല്ലാം ചെന്ന് കേറിയ ദിവസം തന്നെ അവസാനിച്ചു. ഒടുവില്‍ അവിടെ നിന്നും ഇറങ്ങി കൂട്ടുകാരുടെയും മറ്റും സഹായത്തോടെ ജീവിതം ആരംഭിച്ചു.പിന്നീടുള്ള ദിവസങ്ങളില്‍ കഠിനാധ്വാനിയായ രഞ്ജിത്ത് രാവും പകലും കഷ്ടപ്പെട്ട് ഉയര്‍ത്തിയ വീട് മാത്രമാണ് ഇന്ന് സ്വന്തം.അവിടെയാണ് അവരുടെ ഓമനയായ രാജി ഒറ്റയ്ക്കായത്.
ആരുടെയൊക്കെയോ തീരുമാന പ്രകാരം രാജി ആ വീട്ടില്‍ നിന്നും സ്ഥലത്തെ തന്നെ അനാഥരായ കുട്ടികളുടെ ആശ്രയ കേന്ദ്രത്തിലെത്തി. അവിടെയും ആ കുഞ്ഞ് മനസ്സിനെ ശാന്തമാക്കുന്നതിനോ ചുണ്ടില്‍ ചിരി പടര്‍ത്തുന്നതിനോ ഒന്നും സഹായകരമായില്ല. അവിടെയുള്ള കുട്ടികള്‍ക്ക് അവള്‍ ഒരു അപരിചിതയായി . ആരോടും കൂട്ടില്ല . ഒറ്റപ്പെട്ട ഒരു കിളി. ഉണര്‍ന്ന് എഴുന്നേറ്റാല്‍ ഉദ്യാനത്തിലെ മരത്തിലെ ചില്ലകളിലേക്ക് നോക്കി കഴിയുകയായിരുന്നു പ്രധാന ദിനചര്യ. എന്തെങ്കിലും കഴിച്ചെന്ന് വരുത്തും. അന്തേവാസികളായ മുതിര്‍ന്ന സ്ത്രീകള്‍ അവളെ സന്തോഷിപ്പിക്കാനായി അടുത്ത് ചെന്നിരിക്കുമെങ്കിലും അവര്‍ നിരാശരായി മടങ്ങുന്നതാണ് പതിവ്.
ഒരു വര്‍ഷം പിന്നിട്ടു , രാജിയുടെ പഠന കാര്യത്തില്‍ തീരുമാനം എടുക്കണമെന്ന കമ്മിറ്റി മീറ്റിങ്ങിന്റെ ഫലമായി അവളെ പ്രദേശത്ത് തന്നെയുള്ള സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശിപ്പിച്ചു. ക്ലാസ്സില്‍ ഇരിക്കുന്ന സമയത്ത് പോലും പുറത്തേക്ക് നോക്കി ഇരിക്കുന്ന രാജിയെയാണ് എന്നും കാണാന്‍ കഴിഞ്ഞിരുന്നത്. വരുന്ന ടീച്ചര്‍മാര്‍ക്കെല്ലാം ഒരേ ഒരു പരാതി ക്ലാസ്സില്‍ ശ്രദ്ധയില്ല, ഭക്ഷണം കഴിക്കില്ല , ആരോടും സംസാരിക്കില്ല . എന്തേലും ചോദിച്ചാല്‍ മിണ്ടാതെ ഇരിക്കുക..
അങ്ങനെയിരിക്കെ … രാജിയുടെ ക്ലാസ്സിലേക്ക് പുതിയതായി വന്ന പത്മിനി ടീച്ചര്‍ .. രാജിയുടെ പപ്പി… അതെ ഇവിടെ മാറ്റങ്ങള്‍ തുടങ്ങുകയാണ്… വര്‍ണ്ണങ്ങള്‍ വിരിയിക്കുന്ന രാജിയുടെ ലോകത്തേക്കുള്ള മഴവില്‍ പാതയായിരുന്നു ‘ പത്മിനി ‘

 

 

പത്മിനി

 

ക്ലാസ്സില്‍ മൂകയായി ഇരിക്കുന്ന യാതൊരു ശ്രദ്ധയുമില്ലാത്ത രാജിയെ പത്മിനി ആദ്യ ക്ലാസ് മുതല്‍ തന്നെ ശ്രദ്ധിച്ചു. അവളുടെ ഉള്ളില്‍ ആരോടും പറയാത്ത എന്തോ ഒന്ന് വല്ലാതെ വിഷമിപ്പിക്കുന്നുണ്ട് എന്ന് മനസിലാക്കിയ പത്മിനി അവള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കാന്‍ മനസ്സില്‍ ഉറപ്പിച്ചു. മറ്റുള്ള അധ്യാപകര്‍ക്ക് താത്പര്യം ഇല്ലാത്തത് കൊണ്ട് രാജിയുടെ സ്ഥാനം ലാസ്റ്റ് ബെഞ്ചിലെ ഒരു അറ്റത്ത് ആയിരുന്നു നല്‍കിയിരുന്നത്. അവിടെ നിന്നും രാജിയെ മുന്നോട്ടു കൊണ്ടുവരുവാന്‍ പത്മിനി തീരുമാനം എടുക്കുകയായിരുന്നു. തുടര്‍ന്നുള്ള തന്റെ ക്ലാസ്സില്‍ രാജിയെ മുന്നിലെ ബഞ്ചില്‍ ഇരുത്തിയായിരുന്നു പഠിപ്പിക്കല്‍. മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തത് രാജിയ്ക്ക് വേണ്ടി മാത്രമായി .

 

അവള്‍ ഒറ്റയ്ക്ക് ഇരിക്കുന്ന സമയങ്ങളില്‍ അവള്‍ക്ക് വേണ്ടി മധുരമുള്ള എന്തെങ്കിലും കൊണ്ട് ചെന്ന് കൊടുക്കാനും പത്മിനി മറന്നില്ല. ദിവസങ്ങള്‍ മാറിമറിയും തോറും അവര്‍ക്കിടയിലുള്ള വന്മതിലില്‍ ദ്വാരം വീഴുകയായിരുന്നു. അതിലൂടെ പത്മിനി രാജിയുടെ മനസ്സില്‍ കേറുവാനുള്ള ശ്രമവും . പതിയെ പതിയെ അവളുടെ മുഖത്ത് ചിരി വന്നു തുടങ്ങി ടീച്ചറിന്റെ അടുത്ത് മാത്രം . എന്തെങ്കിലും ചോദിച്ചാല്‍ മറുപടി പറയും എന്നൊരു അവസ്ഥയിലേക്ക് എത്തിച്ചേരാന്‍ ആ ചിരിയില്‍ നിന്നും അധികദൂരം ഇല്ലായിരുന്നു .

പതിയെ പതിയെ അവര്‍ മനസ്സ് കൊണ്ട് അടുക്കുകയായിരുന്നു. അവളുടെ മനസ്സിലെ കറുത്ത രാവുകളെ പത്മിനി സ്നേഹം കൊണ്ട് പാല്‍നിലാവ് നിറയ്ക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം പത്മിനി സ്കൂളില്‍ എത്തിയത് ഒരു വലിയ തീരുമാനം മനസ്സില്‍ എടുത്തായിരുന്നു. രാജിയെ അനാഥാലയത്തില്‍ നിന്നും തന്റെ വീട്ടിലേക്ക് കൊണ്ടുപോകാനുള്ള ഉറച്ച തീരുമാനം. അതിനായി പത്മിനി അധികൃതരോട് പ്രത്യേക റിക്വസ്റ്റ് ചോദിച്ചു വാങ്ങി. രാജിയില്‍ ഒരു മാറ്റം ആഗ്രഹിക്കുന്ന അധികൃതര്‍ക്ക് ഇങ്ങനെ ഒരു ആവശ്യം തള്ളികളയാന്‍ സാധിക്കുമായിരുന്നില്ല. ലോക്കല്‍ ഗാര്‍ഡിയന്‍ ആയിരുന്ന രഞ്ജിത്തിന്റെ കൂട്ടുകാരന്റെ അച്ഛനോട് അനുവാദം വാങ്ങി പത്മിനിയുടെ ആഗ്രഹത്തിനുള്ള സമ്മതപത്രം കുറിച്ചുനല്കി .

Leave a Reply

Your email address will not be published. Required fields are marked *