തലേദിവസം പെയ്തമഴയുടെ കുളിര് അയാളുടെ ശരീരത്തെ അടിമുടി കോരിത്തരിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
കൈയിലുള്ള ചായഗ്ലാസ് തിണ്ണയിൽവച്ചിട്ട് തന്റെ കൈകൾ പരസ്പരം കൂട്ടിയുരുമ്മി അയാൾ ചൂടിനെ ആവാഹിച്ചെടുത്തു.
അപ്പോഴേക്കും ഇളങ്കാറ്റ് അടുത്തുള്ള വൃക്ഷത്തെ തലോടി ഉമ്മറത്തേക്ക് ഒഴുകിയെത്തി.
“രഞ്ജിയേട്ടാ, ദേ ഫോൺ.”
അകത്തുനിന്ന് ഒരു കൈയിൽ ചട്ടുകവും മറുകൈയിൽ ഫോണുമായി സഹധർമ്മിണി ശാലിനി ഉമ്മറത്തേക്ക് കടന്നുവന്നുകൊണ്ട് പറഞ്ഞു.
“ആരാ ശാലു..”
“അറിയില്ല, ഏട്ടന് ഫോൺ കൊടുക്കാൻ പറഞ്ഞു.”
വലതുകൈയിലുള്ള ഫോൺ അയാൾക്ക് കൊടുത്തിട്ട് ശാലിനി തിരിഞ്ഞുനടന്നു.
രഞ്ജൻ ഫോൺ ചെവിയോട് ചേർത്തുവച്ചു.
“യെസ്, രഞ്ജൻഫിലിപ്പ് ഹിയർ. ഹു ഈസ് ദിസ്.?”
“എടോ ഇത് ഞാനാ ഐ ജി ചെറിയാൻ പോത്തൻ. ”
മറുവശത്തുനിന്നുള്ള ശബ്ദംകേട്ട് രഞ്ജൻ ഒന്നു നെടുങ്ങി.
“സോറി സാർ, അറിഞ്ഞില്ല. എന്താ സർ വിശേഷിച്ച്.?”
“താൻ സസ്‌പെൻഷനിലാണെന്നറിയാം. എങ്കിലും തന്നെപോലെ എഫിഷ്യന്റ് ആയ ഉദ്യോഗസ്ഥരുടെ സേവനം ഇപ്പോൾ പോലീസിന് ആവശ്യമാണ്. സോ പ്ലീസ് ചെക്ക് യുവർ ജി മെയിൽ. ആൻഡ് കം ബാക്ക്. ഓക്കെ?”
“യെസ് സർ, വിൽ കോൾ യൂ ബാക്ക്.”
ഫോൺ കട്ട് ചെയ്ത് രഞ്ജൻ അകത്തുപോയി തന്റെ ലാപ്ടോപ്പ് തുറന്നു.
ഐ ജി പറഞ്ഞത് ശരിയായിരുന്നു സസ്‌പെൻഷൻ പിൻവലിച്ച്
പുതിയ അപ്പോയിന്മെന്റ് ലെറ്റർ വന്നുകിടക്കുന്നു.
“ശാലു… ഒന്നിങ്ങുവന്നേ ”
അടുക്കളയിലേക്കുനോക്കിക്കൊണ്ട് രഞ്ജൻ നീട്ടിവിളിച്ചു.
വൈകാതെ ശാലിനിവന്ന് കസേരയിൽ ഇരിക്കുന്ന രഞ്ജന്റെ കഴുത്തിനുപിന്നിലൂടെ കൈകളിട്ട് കവിളിൽ അമർത്തിചുംബിച്ചുകൊണ്ട് ചോദിച്ചു.
“ഒരുപണിയെടുക്കാൻ സമ്മതിക്കില്ലേ രഞ്ജിയേട്ടാ? “