വണ്ടി അകന്നു പോകും തോറും മനസിനുള്ളിൽ എന്തോ ആഴ്ന്നിറങ്ങും പോലെ… ഭാരം കൂടും പോലെ….അന്നാദ്യമായി അവൾക്ക് വേണ്ടി എൻെറ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊഴിഞ്ഞു…..ഒാഡിറ്റോറിയത്തിൽ നിന്നും വീട്ടിലെത്തിയപ്പോൾ നേരെ അവളുടെ മുറിയിലേക്കാണ് കയറിയത്…. എന്തെങ്കിലും അത്യാവശ്യത്തിനല്ലാതെ താൻ ആ മുറിയിൽ കയറിയിട്ടില്ല… അവളെയൊട്ട് തൻെറ മുറിയിൽ കയറ്റാറുമില്ല….
മുറിയിൽ മേശപ്പുറത്ത് എൻെറയും അവളുടെയും ഫോട്ടോ വെച്ച ഒരു െഫ്രയിം ഇരിക്കുന്നു… ഒന്നിച്ചുള്ള ഫോട്ടോ അല്ല… കാരണം അങ്ങനെ ഒന്നിച്ചുള്ള ഒരു ഫോട്ടോ ഇല്ല………”മുഴുവൻ കഴിക്കല്ലേ വിനൂട്ടാ… ഇനി മുതൽ ഒരാളും കൂടെയുണ്ട്….” തനിക്ക് ഒരനിയത്തിയുണ്ടായ വിവരം അച്ഛൻ അറിയിച്ചത് ഇങ്ങനെയാണ്… കൂടെകളിക്കാൻ ഒരാളെ കാത്തിരുന്ന എനിക്ക് എൻെറ അവകാശങ്ങളെല്ലാം പകുത്തെടുക്കാൻ വന്ന ശത്രു ആയിട്ടേ അവളുടെ വരവിനെ എടുക്കാൻ കഴിഞ്ഞുള്ളൂ……
വീട്ടുകാരും ബന്ധുക്കളും അയൽവക്കക്കാരും അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞപ്പോൾ തനിച്ചായിപ്പോയെന്ന ചിന്ത ആ തോന്നലിനെ ഊട്ടിയുറപ്പിച്ചു,..വിനൂട്ടൻെറ മാത്രമായിരുന്നതെല്ലാം പതിയെ പതിയെ പങ്കു വെച്ചു പോകുന്നത് തൻെറ കുരുന്നു മനസിൽ പകയായി രൂപം കൊള്ളുകയായിരുന്നു….
വിനുവിൻെറ അനിയത്തിയെ വിദ്യയെന്ന് പേരു ചൊല്ലി വിളിച്ച് ഞങ്ങളുടെ ബന്ധം ഉറപ്പിക്കാൻ നോക്കിയപ്പോഴും തനിക്കവളോട് ദേഷ്യമായിരുന്നു…കുഞ്ഞിപ്പല്ലുകൾ കാട്ടി തന്നെ നോക്കി ചിരിച്ച അവളോട് ഒരു അഞ്ചു വയസുകാരനു ചെയ്യാൻ പറ്റുന്ന രീതിയിലൊക്കെ പക പോക്കിയിരുന്നു…..
അവളോട് പകരം വീട്ടാൻ ദെെവം എനിക്ക് തന്ന ആയുധം നിറമായിരുന്നു….. തന്നേക്കാൾ ഇരുണ്ട നിറമുള്ള അവളെ അവസരം കിട്ടുമ്പോഴെല്ലാം കളിയാക്കി ഞാൻ പലപ്പോഴും ജയിക്കുന്നതിൻെറ ലഹരിയറിഞ്ഞു….ഒരു വാക്കു പോലും തിരിച്ച് പറയാതെ അവൾ ആ വിജയത്തിന് മാറ്റ് കൂട്ടിത്തരികയും ചെയ്തു…..കാലം കടന്നു പോകും തോറും ഞാൻ അവളിൽ നിന്നും കൂടുതലായി അകന്നു…..
കൂട്ടുകാർ വീട്ടിലേക്ക് വരുമ്പോൾ ഈ കറുമ്പി ഇവിടെ ഉള്ളത് എനിക്ക് കുറച്ചിലാണെന്ന് താൻ അമ്മയോട് പറയുന്നത് കേട്ട് ചിരിച്ചു കൊണ്ട് കരയുന്ന അവളുടെ മുഖം മുള്ളു തറയ്ക്കുന്ന പോലെ ഇന്ന് നെഞ്ചിൽ കൊള്ളുന്നു….അമ്മ വഴി മാത്രമായിരുന്നു ഞങ്ങൾ തമ്മിലുള്ള സംസാരം….. കൂട്ടുകാരികളോടും ബന്ധുക്കളായ കുട്ടികളോടും അടുത്തിടപഴകുമ്പോഴും വീട്ടിൽ ഒരേ ചോരയിൽ പിറന്നവൾ എനിക്ക് അന്യയായി തന്നെ നില കൊണ്ടു…….