മഴത്തുള്ളികൾ തുരുതുരാവന്ന് അവളെ ചുംബിച്ചുകൊണ്ടേയിരുന്നു.
ഒലിച്ചുപോകുന്ന മഴവെള്ളത്തിൽ പരൽമീനുകൾ തുള്ളിക്കളിക്കുന്നത് ഒരു കൗതുകത്തോടെ ദീപ നോക്കിനിന്നു.
ഒഴുകിയകലുന്ന വെള്ളത്തിലേക്ക് അവൾ തന്റെ കൊലുസണിഞ്ഞ കാലുകൾ പതിയെ ഇറക്കിവച്ചു.
മിഞ്ചിയിട്ട വിരലുകളെ മഴവെള്ളം തഴുകിതലോടി.
ശരീരമാസകാലം കുളിര് കൊരുന്നപോലെ തോന്നിയ അവൾ അൽപ്പനേരം കണ്ണുകളടച്ചുപിടിച്ചു.
വാലിയശബ്ദത്തിൽ ഇടിയോട്കൂടി മിന്നലും മണ്ണിലേക്കിറങ്ങിവന്നപ്പോൾ ദീപ അൽപ്പം ഭയന്നു.
വീട്ടിലെത്തിയ അവൾ വീട് പൂട്ടികിടക്കുന്നത് കണ്ട് അപ്പുറത്തെ വീട്ടിലെ സരളചേച്ചിയോട് കാര്യംതിരക്കി.
“ദീപാ, അമ്മക്ക് ചെറിയ തലകറക്കം.. അടുക്കളയിലൊന്ന് വീണു.”
സരളചേച്ചിയുടെ വാക്കുകൾ കേട്ട ദീപയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
മഴനനഞ്ഞ അടുക്കളയിലെ തിണ്ണയിൽ അവൾ തളർന്നിരുന്നു.
“ഹാ…നീ കരയാതെ വാവേ, കണ്ണ് തുടക്ക്.”
സരളചേച്ചി അവളെ സമാധാനിപ്പിച്ചു.
“എപ്പോ,ന്നെ ആരും വിളിച്ചില്ല്യാല്ലോ.”
ഇടറിയ ശബ്ദത്തിൽ അവൾ ചോദിച്ചു.
“കുഴപ്പൊന്നൂല്ല്യാ, സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റാണ്.”
“ഞാൻ പോയിനോക്കട്ടെ.”
ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് കലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു.
“ശരി, പോയിട്ട് വിളിക്കു, നിക്ക് ഞാൻ കൊറച്ചു പൈസ തരാം, കൈയിൽ പിടിച്ചോ ആവശ്യം വരും.”
“മ് “
ദീപ ഒന്ന് മൂളിയിട്ട് ഔട്ടോ വിളിക്കാൻ ഫോൺ എടുത്ത് നോക്കിയപ്പോൾ അനിയന്റെ ആറു മിസ്ഡ് കാൾ,അവൾ പെട്ടന്ന് ഔട്ടോ വിളിച്ച് സരളചേച്ചിയുടെ കൈയിൽ നിന്ന് പണം വാങ്ങി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു..
“ഓഹ്…നശിച്ചമഴ കാരണം പുറത്തിറങ്ങാൻ പറ്റാണ്ടായി”
വഴിയിലൂടനീളം ആർത്തുപെയ്യുന്ന മഴയെ അവൾ ശപിച്ചുകൊണ്ടേയിരുന്നു.
ഓട്ടോ ഹോസ്പിറ്റലിന്റെ മുൻഭാഗത്തേക്ക് കയറ്റിനിർത്തി. അനിയൻ അപ്പു റിസപ്ഷനിൽ ബില്ല് പിടിച്ചുകൊണ്ട്
നിൽക്കുന്നുണ്ടായിരുന്നു.
ദീപയെ കണ്ടയുടൻ അപ്പു അവളുടെ അരയിലൂടെ കൈയിട്ട് കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു.
“എത്ര നേരയി ഞാൻവിളിക്കിണു.. എന്താ ഫോൺ എടുക്കാത്തെ കുഞ്ഞേച്ചി.”
“ഞാൻ ബസ്സിലായിരുന്നു മോനുട്ടാ.”
കലങ്ങിയ കണ്ണുകളിൽ നിന്നും ഒഴുകിവരുന്ന കണ്ണുനീർത്തുള്ളിയെ ദീപ പതിയെ തുടച്ചുനീക്കി.
“‘അമ്മ കറി പാത്രായിട്ട് വന്നതാ തലചുറ്റി വീണു.. ഇപ്പൊ ഗ്ലുക്കോസ് കേറ്റുന്നുണ്ട്.
കുഴപ്പല്ല്യ നാളെപ്പോകാം എന്ന് പറഞ്ഞു..”
ദീപയുടെ കൈപിടിച്ച് അവൻ വാർഡിലേക്ക് നടന്നു.
അമ്മയുടെ കട്ടിലിന്റെ അരികിലിരുന്നുകൊണ്ട് ന്യൂസ്‌പെപ്പർ വായിക്കുകയായിരുന്നു അച്ഛൻ.
ദീപയെ കണ്ടയുടനെ അവിടെനിന്ന് എഴുന്നേറ്റ് വൾക്ക് നേരെ ഒരു ബില്ല് നീട്ടി.
“മോളെ നീ ഈ ബില്ലൊന്നടക്കണം 560 രൂപണ്ട് , ന്റെൽ ഇല്ല്യാ…”
“ശരി അച്ഛാ…”
ദീപ ബില്ലുമായി ക്യാഷ് കൗണ്ടറിൽ എത്തിവരിക്കുനിന്നു.
പെട്ടന്നാണ് സൈറൺ മുഴക്കി ആശുപത്രി കോംബൗണ്ടിലേക്ക് ആംബുലൻസ് പാഞ്ഞുകയറി നിന്നത്.. ആളുകൾ ചുറ്റിലും കൂടി
അറ്റൻഡർ ഒരാളെ സ്ട്രേക്ച്ചറിൽ കിടത്തി വളരെ വേഗം കേഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയി.
പുറകിൽ നിന്നാരോ പറയുന്നുണ്ടായിരുന്നു
“പാവം പയ്യൻ, ആ സെൽവത്തിന്റെ അൾക്കാരാ…എന്ത് നല്ലകാര്യമാണാവോ ആ ചെക്കൻ ചെയ്തത്..”
ബില്ലടച്ചു അവൾ വാർഡിലേക്ക് നടന്നു..
“കുഞ്ഞേച്ചി…”
പിന്നിൽ നിന്ന് അപ്പു അവളെ വിളിച്ചു.
“ന്തടാ മോനുട്ടാ…”
“ഇന്ന് ടൗണിൽവച്ച് ഒരു ചെറിയകുട്ടിയെ ഒരാൾ ഒരുപാട് തല്ലി.
കുട്ടി വാവിട്ട് കരയുന്നതുകണ്ട ഒരു ഏട്ടൻ അത് ചോദിക്കാൻ ചെന്നു..
ആ ഏട്ടനും കിട്ടി കണക്കിന് അടി.
ഇപ്പൊ ദാ ഇവിടെ കൊണ്ടന്നിട്ടുണ്ട്..
കാലൊടിഞ്ഞുന്നാ കേട്ടേ..”
സങ്കടത്തോടെ അപ്പു പറഞ്ഞു.
“അയ്യോ പാവാല്ലേ.ഇക്കാലത്ത് ഒരു നല്ലകാര്യം ചെയ്യാനും പറ്റില്ല്യാ കഷ്ടം.”
അപ്പുവിന്റെ തോളിലൂടെ കൈയിട്ട് അവർ രണ്ടുപേരും വാർഡിലേക്ക് നടന്നകന്നു.
മഴ ഒട്ടുംകുറയാതെ തിമിർത്ത്പെയ്തു കൊണ്ടേയിരുന്നു.
വാർഡിലെ ജാലകത്തിലൂടെ ദീപ സെൻസൈഡ്ന്റെ പുറത്തുനിന്ന് ഇറ്റിവീഴുന്ന മഴത്തുള്ളികളെ കൈവെള്ളയിലൊതുക്കി
മഴയെ അസ്വദിച്ചുകൊണ്ടേയിരുന്നു.
അങ്ങകലെ മഗ്‌രിബ് ബാങ്ക് കൊടുക്കുന്നത്കേട്ട ദീപ വാച്ചിലേക്കൊന്ന് നോക്കി
“ദേവീ… സമയം 6 കഴിഞ്ഞോ…”
അമ്മയ്ക്കുള്ള ചായ വാങ്ങാൻ ദീപ ഫ്ലാസ്ക്കുമായി കെഷ്വാലിറ്റി വരാന്തയിലൂടെ കാന്റീനിലേക്ക് നടന്നു
അവിടെയും വൈകിട്ട് അഡ്മിറ്റായ അയാളെക്കുറിച്ചായിരുന്നു സംസാരം
“പാവം കുട്ടി..ഇത് ചെയ്ത ദുഷ്ട്ടനോട് ദൈവം ചോദിക്കും..”
ചായക്ക് വരിനിൽക്കുന്ന ഒരു ചേച്ചി,മറ്റൊരാളോട് സംസാരിക്കുന്നത് കേട്ട ദീപ ഒന്നാലോചിച്ചു നിന്നു.
‘ഒന്ന് പോയി നോക്കണോ…?”
അവൾ സ്വയം ചോദിച്ചു.