എന്നിട്ട് പരിഹാസഭവത്തിൽ ആർത്തുച്ചിരിച്ചു.
“നിന്റെ ഭക്തിയെ നിക്ക് തളക്കാനാവില്ല്യാല്ലോ.. അതൊണ്ടല്ലേ വർഷങ്ങൾക്ക് മുമ്പ് നിന്നെ ഞാൻ ആവാഹിച്ചെടുത്തിട്ടും സർപ്പക്കാവിലെ കരിനാഗംതന്നെ ദേവനെ ഉന്മൂലനം ചെയ്തത്. അന്നെനിക്ക് മനസിലായി നിന്റെ ഭക്തി.”
ഭദ്ര വീണ്ടും അട്ടഹസിച്ചു.
“പക്ഷെ മാധവൻ, അവിടെ ന്റെ കണക്കുകൂട്ടലുകൾ പിഴച്ചു.
51 ദിവസം പ്രത്യേകം പൂജിച്ചെടുത്ത രക്ഷ ഞാനവന് നൽകിയിരുന്നു.
അതുള്ളപ്പോൾ ഒരു ദുഷ്ട്ടശക്തികൾക്കും
ദേഹത്തപോലും സ്പർശിക്കാൻ കഴിഞ്ഞിരുന്നില്ല.
സൂത്രത്തിൽ നീയത് അവനിൽ നിന്ന് അതൂരിയെടുത്ത് അവനെ ഉന്മൂലനം ചെയ്തു. ല്ലേ…”
“തിരുമേനി… ന്റെ കുട്ടി.”
ഭാർഗവിതമ്പുരാട്ടി ഇടറിയശബ്ദത്തിൽ ചോദിച്ചു.
“തമ്പ്രാട്ടി… ക്ഷമിക്ക്യാ മാധവൻ….”
വാക്ക് പൂർത്തികരിക്കുവാൻ തിരുമേനി നന്നേ കഷ്ട്ടപെട്ടു.
“ന്താ തിരുമേനി ന്താച്ചാ പറയ്യാ.”
സാവിത്രിതമ്പുരാട്ടി ധൃതികൂട്ടി.
“മാധവൻ പോയി..”
ഊറി വന്ന ഉമിനീർ ഇറക്കിക്കൊണ്ടു തിരുമേനി പറഞ്ഞു.
“ദേവീ…. ”
തനിക്ക് താലിചാർത്തിയ,സീമന്തരേഖയിൽ സിന്ദൂരംതെളിയിച്ച തമ്പുരാൻ ഇന്ന് ജീവിച്ചിരിപ്പില്ലയന്നറിഞ്ഞ
സാവിത്രി തമ്പുരാട്ടി മുൻപിൽ കത്തിച്ചുവച്ച
നിലവിളക്കിന്റെ മുൻപിലേക്ക് വീണ്ടും ബോധരഹിതയായി കുഴഞ്ഞുവീണു.
ചാരുവും,മുത്തശ്ശിയും,
തമ്പുരാട്ടിയെ കവിളിൽ തട്ടിവിളിക്കുമ്പോഴും ഇരുവരുടെയും കണ്ണുകളിൽ നിന്ന് മിഴിനീർക്കണങ്ങൾ തടാകംപോലെ ഒഴുകാൻ തുടങ്ങിയിരുന്നു.
അതുകണ്ട് ഭദ്ര ആർത്തുച്ചിരിച്ചു. അവളുടെ അട്ടഹാസത്തിൽ ആ ഒറ്റമുറി പ്രകമ്പനം കൊണ്ടു.
“മതി നിർത്താ നിന്റെ അട്ടഹാസം,
വേഗം ഈ ശരീരം വിട്ട് പോവാ.. ഇല്ല്യാച്ചാ,
നന്നേ കഷ്ടപ്പെടും ഭദ്രേ..”
രൗദ്രഭാവത്തിൽ തിരുമേനി പറഞ്ഞു.
ഭദ്ര തലകുടഞ്ഞ് മുട്ടോളമുള്ള മുടിയിഴകളെ വായുവിലേക്ക് ഉയർത്തി.
“ഞാൻ പോവ്വാ,പക്ഷെ ന്റെകൂടെ ഈശരീരത്തിന്റെ ആത്മാവും ണ്ടാകും..”
ഭദ്രയുടെ കണ്ണുകളിൽ അഗ്നിജ്വലിച്ചു.
അവൾ പുറത്തേക്കുള്ള വാതിലിലും, ജാലകത്തിലേക്കും തറപ്പിച്ചുനോക്കി.
അടഞ്ഞുകിടന്നിരുന്ന വാതിലുകളും ജാലകപ്പൊളികളും വലിയ ശബ്ദത്തോടെ തുറന്നു.
കാറ്റിന്റെ ശക്തി ക്രമാതീതമായി കൂടിവന്നു.
ആവാഹനക്കളം പൂർണ്ണമായും കാറ്റിനോട് അലിഞ്ഞുചേർന്നു കരിയും, കുങ്കുമവും, മഞ്ഞൾപ്പൊടിയുമെല്ലാം വായുവിൽലയിച്ചുചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ചുറ്റിലും കുരുത്തോലകൊണ്ട് അലങ്കരിച്ച ആവാഹനക്കളം ഭദ്ര പൂർണ്ണമായും നശിപ്പിച്ചു.
തിരിയിട്ട് കത്തിച്ച നിലവിളക്ക് ഹോമാകുണ്ഡത്തിലേക്ക് തട്ടിമറഞ്ഞു.
എണ്ണയും,നെയ്യും ഒരുമിച്ചുചേർന്നപ്പോൾ
അഗ്നി ശക്തിപ്രാപിച്ച് ആളിക്കത്തി.
തിരുമേനി തളികയിൽ നിന്നും ഭസ്മമെടുക്കാൻ തുനിഞ്ഞതും
രക്തമൊഴുകുന്ന അവളുടെ കണ്ണുകൾ കൊണ്ട് തളികയെ സൂക്ഷിച്ചുനോക്കി.
പെട്ടന്ന്തന്ന ചെമ്പിൽ പണിതീർത്ത തളിക
അന്തരീക്ഷത്തിലേക്കുയർന്ന് തിരുമേനിയുടെ നെറ്റിയുടെ ഇടത് വശത്ത് ചെന്നുവീണു.
അപ്രതീക്ഷിതമായി നെറ്റിൽ തളികവീണ തിരുമേനി പിന്നിലേക്ക് മറിഞ്ഞുവീണു.വേദനകൊണ്ട് അയാൾ നെറ്റിത്തടം പൊത്തിപിടിച്ചു,
രക്തം ഒലിച്ചിറങ്ങി.
ഭദ്ര വീണ്ടും ആർത്തട്ടഹസിച്ചു.
അവൾ ഹരിയുടെ ശരീരവുമായി എഴുന്നേറ്റ് തിരുമേനിയുടെ അടുത്തേക്ക് ചുവടുകൾ വച്ചു.
“ഈ മനക്കല് ഇനിയൊരു ആൺതരി ണ്ടാവാൻ പാടില്ല, അതിന് തിരുമേനി തടസമാണെങ്കിൽ….”
താഴെക്കിടക്കുന്ന തിരുമേനിയുടെ നേരെനിന്ന് അവൾ തന്റെ മൂർച്ചയുള്ള ദ്രംഷ്ടകൾ നീട്ടിക്കൊണ്ട് രൗദ്രഭാവത്തിൽ പറഞ്ഞു.
കൈകൾ കൊണ്ട് തിരുമേനിയുടെ കഴുത്തിൽ പിടിക്കാൻ ചെന്ന ഭദ്ര നിമിഷനേരംകൊണ്ട് അചലമായി നിന്നു.
കാറ്റിന്റെ ശക്തികുറഞ്ഞു, അന്തരീക്ഷം ശാന്തമായി
ബോധരഹിതയായി കിടന്ന സാവിത്രിതമ്പുരാട്ടി പതിയെ എഴുന്നേറ്റു.
എന്താണ് സംഭവിച്ചതെന്ന് അറിയാതെ തിരുമേനി സ്തംഭിച്ചിരുന്നു.
നിലത്ത് നിന്ന് തിരുമേനി പതിയെ എഴുന്നേറ്റ് ചുറ്റിലും നോക്കി.
നിലവിളക്കിന്റെ മുൻപിൽ ചമ്രം പടിഞ്ഞിരുന്ന് ഇരുകൈകളും കൂപ്പി മാറോട് ചേർത്ത് ശ്രീ ദുർഗ്ഗാദേവിയെ മനസുരുകി പ്രാർത്ഥിക്കുകയായിരുന്നു
ചാരു.
അവളുടെ പ്രാർത്ഥനയിൽ കടാക്ഷിച്ച ദേവി ഹോമാകുണ്ഡത്തിൽ നിന്ന് ദിവ്യപ്രകാശം ചൊരിഞ്ഞ് പതിയെ ഭദ്രയെ വലയം ചെയുന്ന കാഴ്ച്ചയായിരുന്നു തിരുമേനി കണ്ടത്.
“അമ്മേ..ദേവീ…ആദിപരാശക്തീ…”
തിരുമേനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഹോമകുണ്ഡത്തിന് മുൻപിൽ ചമ്രം പടിഞ്ഞിരുന്ന് വലതുഭാഗത്തുള്ള
ശംഖിൽ നിന്നും തീർത്ഥജലം ഭദ്രയുടെ ശരീരത്തിലേക്ക് തെളിച്ചുകൊണ്ട് തിരുമേനി മന്ത്രങ്ങൾ ഉരുവിട്ടു.
“ഓം ചാമുണ്ഡായേ നമഃ
ഓം ചണ്ടിയായേ നമഃ
ഓം ചണ്ടമുണ്ഡനിശൂദിന്യേ നമഃ
ഓം രക്താംഗ്യേ നമഃ
ഓം രക്തനയനായേയ് നമഃ “
തന്നെ വലയം ചെയ്ത ദിവ്യപ്രകാശത്തെ മറികടക്കാൻ ഭദ്രക്ക് കഴിഞ്ഞില്ല.
ചാരു കണ്ണുകളടച്ച് പ്രാർത്ഥന തുടങ്ങി.
“മ്….അനുസരണയോടെ ഈ ഹോമകുണ്ഡത്തിന് മുൻപിലിരിക്കൂ.. ”
തിരുമേനിതറപ്പിച്ചു പറഞ്ഞു.
“ഇല്ല്യാ…ന്നെ പറഞ്ഞുവിടാൻ നോക്കേണ്ട..”
തിരുമേനിയുടെ കണ്ണുകളിലേക്ക് തീക്ഷണതയോടെ നോക്കിക്കൊണ്ട് ഭദ്ര പറഞ്ഞു.
തെച്ചിപ്പൂവും, തുളസികതിരും തിരുമേനി ഉള്ളംകൈയിലെടുത്ത് മാറോട് ചേർത്ത് പിടിച്ചുകൊണ്ട് ദേവിയെ മനസിൽ ധ്യാനിച്ചു.
എന്നിട്ട് അവ ഹരിയുടെ ശരീരത്തിലേക്ക് അർപ്പിച്ചു.
പുഷ്പ്പങ്ങൾ ഭദ്രയുടെ ശരീരത്തിലൂടെ തഴുകിവീണപ്പോൾ അവൾ അലറിവിളിച്ചു.
“ഇവിടെ ഇരിക്കാൻ…”
തിരുമേനി പത്രത്തിൽ നിന്ന് നെയ്യെടുത്ത്
ഹോമകുണ്ഡത്തിലേക്ക് തെളിച്ചു.
അഗ്നി ആളിക്കത്തി.